ഇതേ നിലപാടാണ് സിപിഎം തുടരുന്നതെങ്കില്‍ നവോത്ഥാന സംരക്ഷണ സമിതിക്ക് പ്രസക്തിയില്ലെന്നും അതിനാല്‍ അതിനൊപ്പം പ്രവര്‍ത്തിക്കില്ലെന്നുമാണ് പുന്നല ശ്രീകുമാര്‍ പറയുന്നത്.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സെക്രട്ടേറിയറ്റ് നിലപാടിനൊത്ത് മാറുകയാണെങ്കിൽ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ കണ്‍വീനര്‍ സ്ഥാനത്ത് താൻ തുടരില്ലെന്ന് പുന്നല ശ്രീകുമാര്‍. തിരഞ്ഞെടുപ്പിലേറ്റ തരിച്ചടിക്ക് ശേഷവും ഇതേ നിലപാടാണ് സിപിഎം തുടരുന്നതെങ്കില്‍ നവോത്ഥാന സംരക്ഷണ സമിതിക്ക് പ്രസക്തിയില്ലെന്നും അതിനാല്‍ അതിനൊപ്പം പ്രവര്‍ത്തിക്കില്ലെന്നുമാണ് പുന്നല ശ്രീകുമാറിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
“ന്യൂനപക്ഷ ഏകീകരണമാണ് ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം. മുഖ്യമന്ത്രിയുടെ നിലപാടിനെ തിരുത്താനാണ് സിപിഎം സെക്രട്ടേറിയറ്റ് ശ്രമിക്കുന്നത്. എന്നാല്‍, മുഖ്യമന്ത്രി നിലപാട് മാറ്റില്ലെങ്കില്‍ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ കണ്‍വീനര്‍ സ്ഥാനത്ത് തുടരില്ല. നിലപാട് പുനഃപരിശോധിക്കാതെ മുന്നോട്ട് പോവാനാവില്ലെന്നതാണ് വസ്തുത,” -പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമുണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുന്നല ശ്രീകുമാറും അതൃപ്തി വ്യക്തമാക്കിയിരിക്കുന്നത്. അതെസമയം ഈ വിഷയത്തിൽ പാർട്ടിയുടെ ഔദ്യോഗിക നിലപാട് വ്യക്തമായിട്ടില്ല. ശബരിമല വിഷയം തെരഞ്ഞെടുപ്പുനെ ബാധിച്ചിട്ടില്ലെന്ന നിലപാടാണ് പിണറായി വിജയനുള്ളത്.
വെള്ളാപ്പള്ളി നടേശനെ ചെയർമാനും പുന്നല ശ്രീകുമാറിനെ കൺവീനറുമാക്കിയാണ് നവോത്ഥാന മൂല്യസംരക്ഷണ സമിതി രൂപീകരിച്ചത്. ശബരിമല വിഷയത്തിൽ സർക്കാരിന്റെ നിലപാടിനോട് യോജിക്കുന്ന സമുദായ സംഘടനകളെ ഒരുമിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇതിന് സിപിഎമ്മിന്റെ പിന്തുണയുമുണ്ടായിരുന്നു.