UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാല് എഡിജിപിമാരെക്കൂടി ഡിജിപിയാക്കാന്‍ നീക്കം: തിടുക്കപ്പെട്ടുള്ള ശുപാര്‍ശ തച്ചങ്കരിയ്ക്ക് വേണ്ടിയെന്ന് ആരോപണം

നിലവില്‍ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയവരുടെ നിയമനം തന്നെ കേന്ദ്രം അംഗീകരിക്കാത്തപ്പോഴാണ് പുതിയ ശുപാര്‍ശ

ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിക്കുന്നതിന് മുമ്പ് നളിനി നെറ്റോ തിടുക്കപ്പെട്ട് വിളിച്ചു ചേര്‍ത്ത സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ നാല് എഡിജിപിമാരെ ഡിജിപിയാക്കാന്‍ ശുപാര്‍ശ ചെയ്തു. ടോമിന്‍ തച്ചങ്കരി, ശ്രീലേഖ, അരുണ്‍ കുമാര്‍ സിന്‍ഹ, സുധേഷ് കുമാര്‍ എന്നിവരെ എഡിജിപിയാക്കാനാണ് ശുപാര്‍ശ. 1987 ബാച്ചിലെ ഉദ്യോഗസ്ഥരാണ് ഇവര്‍.

അതേസമയം നിലവില്‍ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയവരുടെ നിയമനം തന്നെ കേന്ദ്രം അംഗീകരിക്കാത്തപ്പോഴാണ് പുതിയ ശുപാര്‍ശ. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരാണ് സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ഉള്ളത്. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന മികവും വിജിലന്‍സ് റിപ്പോര്‍ട്ടുമെല്ലാം പരിശോധിച്ചാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്.

അതേസമയം നളിനി നെറ്റോ വിരമിക്കുന്നതിന് മുമ്പ് തിടുക്കപ്പെട്ട് നടത്തിയ സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തെക്കുറിച്ച് പോലീസ് സേനയ്ക്കുള്ളില്‍ തന്നെ മുറുമുറുപ്പ് ഉയര്‍ന്നിരിക്കുകയാണ്. സ്‌ക്രീംനിംഗ് കമ്മിറ്റി യോഗം ചേരുന്നതിനെ ഡിജിപിയും ആദ്യഘട്ടത്തില്‍ എതിര്‍ത്തിരുന്നതായാണ് വിവരം. സംസ്ഥാനത്തിന് അനുവദിച്ച നാല് ഡിജിപി തസ്തികകള്‍ക്ക് പുറമെ നാല് പേര്‍ക്ക് കൂടി സര്‍ക്കാര്‍ ഡിജിപി സ്ഥാനം നല്‍കിയിട്ടുണ്ട്. 1986 ബാച്ചിലെ ഐപിഎസുകാര്‍ക്കാണ് ഡിജിപി സ്ഥാനം നല്‍കിയത്. ഇത് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. നിലവിലെ നാല് ഡിജിപിമാരില്‍ ആരെങ്കിലും ഡെപ്യൂട്ടേഷനില്‍ പോയെങ്കില്‍ മാത്രമേ മറ്റൊരു ഡിജിപിയ്ക്ക് സ്ഥാനക്കയറ്റം ലഭിക്കുകയുള്ളൂ. ഈ സാഹചര്യത്തില്‍ പഴയ ചീഫ് സെക്രട്ടറി വിരമിക്കുന്നതിന് മുമ്പ് അടിയന്തര യോഗം ചേര്‍ന്നത് ടോമിന്‍ തച്ചങ്കരിക്ക് വേണ്ടിയാണെന്നാണ് ആരോപണം.

വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കുകയും അന്വേഷണം നേരിടുകയും ചെയ്യുന്ന ഉദ്യോഗസ്ഥനാണ് തച്ചങ്കരി. പക്ഷെ ഇതേ കേസ് നിലനില്‍ക്കുമ്പോള്‍ നേരത്തെയും തച്ചങ്കരിയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ടെന്നും ഇപ്പോള്‍ ശുപാര്‍ശ ചെയ്തതില്‍ തെറ്റില്ലെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍