അന്വേഷണ സംഘത്തിന്റെ ഭാഗംകൂടി കേട്ട ശേഷമാകും ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കുക
നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിനെ വാഹനത്തിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് നെയ്യാറ്റിന്‍കരയിലെ പാറമട ഉടമകളാണെന്ന് മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരികുമാറിനെയും സുഹൃത്തും വ്യവസായിയുമായ ബിനുവിനെയും തമിഴ്‌നാട്ടിലെ ശിവലോകത്ത് എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നുവെന്നും ഇവരെ ഇവിടെ എത്താന്‍ സഹായിച്ചത് നെയ്യാറ്റിന്‍കരയിലെ പാറമട ഉടമകളാണെന്ന് പോലീസിന് വിവരം ലഭിച്ചുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഒളിവില്‍ കഴിയുന്ന ഡിവൈ.എസ്.പി.യുടെ അറസ്റ്റ് വൈകിയാല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്ന് കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ പറഞ്ഞു. മുന്‍കൂര്‍ ജാമ്യത്തിനായി തിരുവന്തപുരം ജില്ലാ കോടതിയെ സമീപിച്ച ഹരികുമാറിന്റെ ജാമ്യാപേക്ഷ 14-നാണ് പരിഗണിക്കുക. കൊലപാതക കേസിലെ പ്രതിയായ ഡി വൈ എസ് പി ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് പ്രത്യേകസംഘം ശനിയാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. അന്വേഷണ സംഘത്തിന്റെ ഭാഗംകൂടി കേട്ട ശേഷമാകും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കുക.
ഹരികുമാറിന്റെ നാവായിക്കുളത്തെ കുടുംബവീട്ടില്‍ ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്താന്‍ എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. ഹരികുമാറിന്റെ ഭാര്യ ഇയാളുടെ സഹോദരന്റെ കല്ലറയിലെ വീട്ടിലുള്ളതായി പോലീസ് കണ്ടെത്തി. ഹരികുമാര്‍ വാടകയ്ക്ക് താമസിക്കുന്ന നെയ്യാറ്റിന്‍കരക്ക് സമീപമുള്ള ഓലത്താന്നിയിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി പാസ്പാര്‍ട്ട് പിടിച്ചെടുത്തിട്ടുണ്ട്.
നെടുമങ്ങാട് എഎസ്പി സത്യദാസില്‍ നിന്ന് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി കെഎം ആന്റണിയാണ് കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുഗതന്‍, സിഐ എഎ ജയമോഹന്‍ എന്നിവരും നാലു എസ്‌ഐ.മാരും എഎസ്‌ഐമാരും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരും അടങ്ങുന്നതാണ് അന്വേഷണസംഘം. ഹരികുമാറിനെതിരേ കൊലക്കുറ്റം ചുമത്തിയതോടെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പോലീസ് ആസ്ഥാനത്തെ എഎജി കെഎസ് വിമലിനാണ് ഇതിന്റെ അന്വേഷണ ചുമതല.
ഡിവൈഎസ്പി മുങ്ങിയത് സർവ്വീസ് റിവോൾവറുമായി; സഹായിച്ചത് പൊലീസ്