യു.ഡി.എഫ്. സര്‍ക്കാര്‍ കാണിച്ചിരുന്ന സമീപനംപോലും വിദ്യാര്‍ഥി സംഘടനകളോട് ഈ എ ഐഎസ്എഫ് കുറ്റപ്പെടുത്തുന്നു
സിപിഎമിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐയും ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിയും ഒരേ പോലെയാണെന്ന് സിപിഐയുടെ വിദ്യാര്‍ഥി സംഘടന എ.ഐ.എസ്.എഫ് (ഓള്‍ ഇന്ത്യ സ്റ്റിയൂഡന്റസ് ഫെഡറഷന്‍). കൂടാതെ ഇടതുവിദ്യാര്‍ഥി കൂട്ടായ്മയ്ക്ക് തടസ്സമാകുന്നത് സര്‍ക്കാരിന്റെയും എസ്.എഫ്.ഐയുടെയും നിലപാടുകളാണെന്നും എ.ഐ.എസ്.എഫ് പറയുന്നു. കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ഇന്ന് അവതരിപ്പിക്കാനിരിക്കുന്ന എ.ഐ.എസ്.എഫിന്റെ സംഘടനാ റിപ്പോര്‍ട്ടിലാണ് ഈ വിവരമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാര്‍, ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാനിനെതിരേ നിലപാടെടുക്കുമ്പോഴും ചിലര്‍ക്ക് മോദി ബാധയാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. റിപ്പോര്‍ട്ടില്‍ പറയുന്നത്- യു.ഡി.എഫ്. സര്‍ക്കാര്‍ കാണിച്ചിരുന്ന സമീപനംപോലും വിദ്യാര്‍ഥി സംഘടനകളോട് ഈ സര്‍ക്കാരിനില്ല. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും വിദ്യാര്‍ഥി സംഘടനാപ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടില്ല. എസ്.എഫ്.ഐയും സര്‍ക്കാരും കാണിച്ച ഒളിച്ചുകളിക്ക് എ.ഐ.എസ്.എഫും സി.പി.ഐ. നേതൃത്വവും കൂട്ടുനില്‍ക്കാത്തതിന്റെ ഫലമായി ലോ അക്കാദമി സമരത്തില്‍ മാത്രമാണ് ഏക ചര്‍ച്ച നടന്നത്.
എ.ബി.വി.പിയുടെ നിലപാടിനെതിരേ നിലപാടെടുക്കുന്ന എസ്.എഫ്.ഐ സമാന സമീപനമാണ് അവര്‍ക്ക് സ്വാധീനമുള്ള കോളേജുകളില്‍ നടത്തുന്നത്. തിരുവനന്തപുരം എം.ജി. കോളേജില്‍ എ.ബി.വി.പി.യുടെ ഫാസിസ്റ്റ് നിലപാടാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. കേരളത്തിലെ മറ്റ് 64 ക്യാമ്പസുകളില്‍ എസ്.എഫ്.ഐയുടെ നിലപാടുകളും ഇത് തന്നെയാണ്.
വിദ്യാഭ്യാസരംഗത്തെ കാവിവത്കരണത്തിനെതിരേ ഇടതുവിദ്യാര്‍ഥി കൂട്ടായ്മയുണ്ടാക്കാനായിരുന്നു ശ്രമം. എന്നാല്‍ ഇടതുമുന്നണി കണ്‍വീനര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇതൊന്നും അംഗീകരിക്കാന്‍ എസ്.എഫ്.ഐ. തയ്യാറായിരുന്നില്ല. അസഹിഷ്ണുതയുള്ളവരോട് സഖ്യം വേണ്ടെന്ന നിലപാടാണ് കേരള സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ എ.ഐ.എസ്.എഫ്. സ്വീകരിച്ചത്.
27 പുതിയ സ്വാശ്രയകോളേജുകളില്‍ എ.ഐ.എസ്.എഫ്. പുതിയ യൂണിറ്റ് തുടങ്ങിയപ്പോള്‍ പെണ്‍കുട്ടികളടക്കമുള്ള പ്രവര്‍ത്തകരെ മര്‍ദിക്കാനാണ് എസ്.എഫ്.ഐ. ഒരുങ്ങിയത്. ഇവരാണ് എ.ബി.വി.പി.യുടെ ഫാസിസ്റ്റ് സമീപനത്തിനെതിരേ സംസാരിക്കുന്നത്. യൂണിവേഴ്‌സിറ്റി കാമ്പസിലെ സദാചാര ഗുണ്ടായിസം, മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പലിന്റെ കസേരകത്തിച്ചത്, വിക്ടോറിയ കോളേജില്‍ ശവക്കല്ലറ ഒരുക്കിയത് എന്നിവയെല്ലാം ഫാസിസ്റ്റ് സമീപനത്തിന്റെ തെളിവാണ്.
ലോ അക്കാദമി, ജിഷ്ണു പ്രണോയിയുടെ മരണം, സ്വാശ്രയ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിലെ കാര്യങ്ങള്‍ ചൂണ്ടികാട്ടിയുള്ള സര്‍ക്കാരിനെതിരായ കുറ്റങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ടെന്നു മാതൃഭൂമി വാര്‍ത്തയിലുണ്ട്.