UPDATES

ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ പിഎസ്‌സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയെന്ന് എസ്എഫ്‌ഐ നേതാക്കള്‍ സമ്മതിച്ചു

പരീക്ഷയിലെ 70 ശതമാനം ഉത്തരവും എഴുതിയത് എസ്എംഎസ് നോക്കിയാണെന്ന് ഇരുവരും അന്വേഷണസംഘത്തോട് സമ്മതിച്ചുവെന്നാണ് വിവരം

ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ പിഎസ്‌സിയുടെ കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയെന്ന് എസ്എഫ്‌ഐ നേതാക്കള്‍ സമ്മതിച്ചു. ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ അന്വേഷണസംഘത്തോട് സഹകരിക്കാതിരുന്ന ശിവരഞ്ജിത്തും നസീമും ഒടുവില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇരുവരെയും ആദ്യം ഒന്നിച്ചും പിന്നെ വെവ്വേറെയുമാണ് ചോദ്യം ചെയ്തത്. അന്വേഷണ സംഘം തെളിവുകള്‍ നിരത്തി പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ക്രമക്കേട് നടത്തിയത് സമ്മതിച്ചത്.

എന്നാല്‍ ക്രമക്കേടിനെ സംബന്ധിച്ച് വ്യക്തമായി മൊഴി നല്‍കാന്‍ ഇരുവരും തയ്യാറായില്ല. പ്രതികള്‍ക്ക് നേരത്തേ തന്നെ നിയമസഹായവും, വിദഗ്ധ നിയമോപദേശവും കിട്ടിയെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ചോദ്യപ്പേപ്പര്‍ പുറത്തുപോയതെങ്ങനെ? എങ്ങനെ ഉത്തരം കിട്ടി? എന്നീ ചോദ്യങ്ങള്‍ക്കുള്ള മറുപടികളില്‍ വൈരുദ്ധ്യവുമുണ്ട്.

പരീക്ഷയിലെ 70 ശതമാനം ഉത്തരവും എഴുതിയത് എസ്എംഎസ് നോക്കിയാണെന്ന് ഇരുവരും അന്വേഷണസംഘത്തോട് സമ്മതിച്ചുവെന്നാണ് വിവരം. ആരാണ് ചോര്‍ത്തി നല്‍കിയത്, ആരാണ് എസ്എംഎസ് അയച്ച് തന്നതെന്നുമുള്ള കാര്യങ്ങള്‍ പ്രതികള്‍ പറഞ്ഞിട്ടില്ല. ചോദ്യപേപ്പര്‍ ചോര്‍ത്തി എസ്എംഎസുകള്‍ വഴി ഉത്തരമയച്ച് പരീക്ഷ എഴുതിയെന്ന് സംശയരഹിതമായി തെളിഞ്ഞാല്‍ മാത്രമേ പ്രതികള്‍ക്കെതിരെ മറ്റ് വകുപ്പുകള്‍ കൂടി ചുമത്താന്‍ കഴിയൂ. അതിന് മുഖ്യപ്രതികള്‍ പിടിയിലാകണം.

മൊബൈല്‍ ഫോണില്‍ നിന്നും എസ്എംഎസ് വഴി ഉത്തരങ്ങള്‍ അയച്ച എസ്എപി ക്യാമ്പിലെ പൊലീസുകാരന്‍ ഗോകുലും, സുഹൃത്ത് സഫീറും ഒളിവിലാണ്. ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീര്‍, ഗോകുല്‍ എന്നിവരെ പ്രതികളാക്കി ഈ മാസം എട്ടിനാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. ശിവരഞ്ജിത്തും നസീമും യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ഉള്ളത്. ഇവിടെയെത്തിയായിരുന്നു ക്രൈംബ്രാഞ്ച് ഇവരെ ചോദ്യം ചെയ്തത്.

Read: മോദി നരേന്ദ്ര യൂണിവേഴ്സിറ്റി (MNU): വ്യാജ ചരിത്രനിര്‍മ്മിതി എന്ന കൊടിയ അനീതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍