നവംബര്‍ 26നാണ് ജില്ലാ സെക്രട്ടറിയേറ്റംഗവും കൂടിയായ ശശിയെ സിപിഎം സസ്‌പെന്റ് ചെയ്തത്.
ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയെ സസ്‌പെന്റ് ചെയ്ത സിപിഎമ്മിന്റെ അച്ചടക്ക നടപടിയുടെ കാലാവധി പൂര്‍ത്തിയായി. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് ആറു മാസത്തേക്കായിരുന്നു പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ശശിയെ സസ്‌പെന്റ് ചെയ്തത്.
സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ലഭിക്കുമെങ്കിലും ഏത് ഘടകത്തില്‍ പ്രവര്‍ത്തിക്കണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. എന്നാല്‍ ശശിയ്‌ക്കെതിരെയുള്ള നടപടി സിപിഎം ജില്ലാ നേതാക്കള്‍ക്കിടയില്‍ കടുത്ത ഭിന്നത സൃഷ്ടിച്ചിരുന്നു.
എംബി രാജേഷിന്റെ പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോല്‍വിയയ്ക്ക് പിന്നില്‍ ശശിയുടെ ഇടപെടലാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് എംബി രാജേഷ് മൗനം പാലിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഇനി ശശിയുടെ ഘടകം ഏതാണെന്ന് തീരുമാനിക്കുന്നതില്‍ സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്.
നവംബര്‍ 26നാണ് ജില്ലാ സെക്രട്ടറിയേറ്റംഗവും കൂടിയായ ശശിയെ സിപിഎം സസ്‌പെന്റ് ചെയ്തത്. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച കമ്മീഷന്‍ അംഗങ്ങളായ എ കെ ബാലന്‍, പി കെ ശ്രീമതി എന്നിവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
സംസ്ഥാന- ജില്ലാ നേതാക്കള്‍ക്കു പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് യുവതി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സംഭവം വിവാദമായപ്പോഴാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ഇവരുടെ റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയറ്റും ചര്‍ച്ചചെയ്താണു നടപടി സ്വീകരിച്ചത്.
ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടിയെടുക്കാമെന്നുമായിരുന്നു കമ്മീഷന്റെ ശുപാര്‍ശ. പുറത്താക്കലിനു തൊട്ടുതാഴെയുള്ള ശിക്ഷയായ സസ്‌പെന്‍ഷനായിരുന്നു ശരിക്കെതിരെ പാര്‍ട്ടി സ്വീകരിച്ചത്.