വരാണസിയില്‍ നല്‍കിയ നാമനിര്‍ദ്ദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതിനെതിരെ മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ഇന്ന് വിശദീകരണം നല്‍കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മത്സരിക്കുന്നത് വരാണസിയിലാണ്.
അടിസ്ഥാനമില്ലാത്ത കാരണം ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫീസര്‍ പത്രിക തള്ളി എന്നായിരുന്നു തേജ് ബഹാദൂറിന്റെ ഹര്‍ജി. പത്രിക തള്ളാന്‍ കാരണമായി പറയുന്നത് സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടത് അഴിമതി മൂലമല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്നാണ്. എന്നാല്‍, ജോലിയില്‍നിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് സമര്‍പ്പിച്ചിരുന്നുവെന്നും അച്ചടക്കരാഹിത്യത്തിനാണ് നടപടിയെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് തേജ് ബഹാദൂര്‍ വാദിക്കുന്നു.
അഴിമതി കേസിലാണോ സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചോദ്യത്തിന് അതേ എന്നായിരുന്നു തേജ് ബഹാദൂര്‍ ആദ്യം നല്‍കിയ മറുപടി. പിന്നീട് പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി അത് തിരുത്തുകയും ചെയ്തിരുന്നു. ഇതിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് തേജ് ബഹാദൂറിന്റെ പത്രിക തള്ളിയത്.
മോദിക്കെതിരെ സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിക്കാനായിരുന്നു തേജ് ബഹാദൂര്‍ പത്രിക നല്‍കിയിരുന്നത്. ആദ്യം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ തേജ് ബഹാദൂര്‍ പിന്നീട് എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യ സ്ഥാനാര്‍ത്ഥിയായി പുതിയ പത്രിക നല്‍കുകയായിരുന്നു.
സൈന്യത്തിലെ അഴിമതി നടക്കുന്നുവെന്ന് ആരോപിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയത്തിന് 2017-ലാണ് തേജ് ബഹാദൂര്‍ യാദവിനെ ബിഎസ്എഫ് പുറത്താക്കിയത്. ഇതിനെതിരെ പ്രതിഷേധ സൂചകമായാണ് തേജ് ബഹദൂര്‍ പ്രധാനമന്ത്രിക്കെതിരെ സ്ഥാനാര്‍ത്ഥിയായി എത്തിയത്.