UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആദ്യ പട്ടികജാതി വിഭാഗ പൂജാരി നാളെ ചുമതലയേല്‍ക്കും

ഉത്തരവ് കൈപ്പറ്റിയത്തിന് ശേഷം യദുകൃഷ്ണന്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ട് അനുഗ്രഹം വാങ്ങി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പൂജാരിയായി നിയമനം ലഭിച്ച ആദ്യ പട്ടികജാതി വിഭാഗക്കാരനായ പി.ആര്‍. യദുകൃഷ്ണന്‍ നാളെ ചുമതലയേല്‍ക്കും. പത്തനംതിട്ട, തിരുവല്ല മണപ്പുറം മഹാദേവ ക്ഷേത്രത്തിലാണ് യദുകൃഷ്ണന്‍ പൂജാരിയായി ചുമതലയേല്‍ക്കുന്നത്. തിരുവല്ല അസി.ദേവസ്വം കമ്മീഷണര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് എ.സി.ശ്രീകുമാരിയില്‍ നിന്നും യദുകൃഷ്ണന്‍ ഇന്നലെ ഉത്തരവ് ഏറ്റുവാങ്ങി.

ഉത്തരവ് കൈപ്പറ്റിയത്തിന് ശേഷം യദുകൃഷ്ണന്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ട് അനുഗ്രഹം വാങ്ങി. മൂത്തകുന്നം മടപ്‌ളാതുരുത്ത് ശ്രീഗുരുദേവ വൈദികതന്ത്ര വിദ്യാപീഠത്തില്‍ ഗുരു അനിരുദ്ധന്‍ തന്ത്രിയില്‍ നിന്നും അനുഗ്രഹം വാങ്ങിയ ശേഷമാണ് യദുകൃഷ്ണന്‍ തിരുവല്ലയ്ക്ക് യാത്രതിരിച്ചത്.

ഹിന്ദുഐക്യവേദി എറണാകുളം ജില്ലാ സെക്രട്ടറി എം.സി.സാബുശാന്തി, പറവൂര്‍ താലൂക്ക് പ്രസിഡന്റ് പ്രകാശന്‍ തുണ്ടത്തുംകടവ്, മേഖല പ്രസിഡന്റ് വി.വസന്ത്കുമാര്‍ എന്നിവരോടൊപ്പമായിരുന്നു യദു ഉത്തരവ് കൈപ്പറ്റാന്‍ എത്തിയത്. ബോര്‍ഡിന്റെ തിരുവല്ല ഗ്രൂപ്പില്‍ നിരണത്ത് ശാല സബ്ഗ്രൂപ്പില്‍പ്പെട്ട രണ്ട് നേരം പൂജയുള്ള ക്ഷേത്രമാണ് മണപ്പുറം മഹാദേവ ക്ഷേത്രം.

ചാലക്കുടി കൊരട്ടി നാലുകെട്ടില്‍ പുലിക്കുന്നത്ത് രവിയുടെയും അമ്മ ലീലയുടെയും മകനാണ് യദുകൃഷ്ണ, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തിയ എഴുത്തുപരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ നാലാം റാങ്കുകാരനായിരുന്നു. 62 പേരുള്ള റാങ്ക്‌ലിസ്റ്റില്‍ യദുവുള്‍പ്പടെ ആറ് പട്ടികജാതിക്കാര്‍ പൂജാരിയാവാന്‍ യോഗ്യത നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍