UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുഞ്ഞുങ്ങളുടെ മരണം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് യോഗി ആദിത്യനാഥ്

ദുരന്തവാര്‍ത്ത പുറത്തുവന്ന് മൂന്നാമത്തെ ദിവസമായ ഇന്ന് മുഖ്യമന്ത്രി ആദ്യമായി മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തി.

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറിന്റെ അഭാവം മൂലം ഒരാഴ്ചയ്ക്കിടെ 72 കുഞ്ഞുങ്ങള്‍ ശ്വാസം മുട്ടി മരിച്ച സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദുരന്തവാര്‍ത്ത പുറത്തുവന്ന് മൂന്നാമത്തെ ദിവസമായ ഇന്ന് മുഖ്യമന്ത്രി ആദ്യമായി മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തി.

കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ലഭിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ആശുപത്രി വാര്‍ഡുകളില്‍ പ്രവേശിക്കുന്നതിന് തടസമില്ലെന്നും ആശുപത്രി സന്ദര്‍ശിച്ച ശേഷം ആദിത്യനാഥ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ന് ഉച്ചയോടെ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയ്‌ക്കൊപ്പമാണ് ആദിത്യനാഥ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയത്. അതേസമയം മന്ത്രിമാരുടെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള സ്ഥലപരിമിതി മൂലം വാര്‍ഡുകള്‍ക്ക് പുറത്തും വരാന്തയിലും കിടന്നിരുന്ന രോഗികളെയും ബന്ധുക്കളെയും നീക്കം ചെയ്തു. ആദിത്യനാഥ് അഞ്ചുതവണ ലോക്‌സഭയില്‍ പ്രതിനിധീകരിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. ഇപ്പോഴത്തെ സംഭവം പുറത്താകുന്നതിന് ഏതാനും ദിവസം മുമ്പ് മുഖ്യമന്ത്രി ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

അതേസമയം ദുരന്തത്തില്‍ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 72 ആയി. ഇതില്‍ 30 പേര്‍ മരിച്ചത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ മാത്രമാണ്. ഈ ദിവസങ്ങളിലാണ് ആശുപത്രിയില്‍ ആവശ്യത്തിന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍