ഒരു കുട്ടിയെങ്കിലും സുരക്ഷിതമല്ലെങ്കില്‍ നാം ആശങ്കപ്പെടണം; ഇന്ന് ശിശുദിനമാണ്
ഇന്ന് ശിശുദിനമാണ്. പേടിപ്പെടുത്തുന്ന ഒരു പട്ടികയുമായാണ് കേരള കൌമുദിയുടെ ഒന്നാം പേജ് തുറന്നുവന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ കാണാതായ കുട്ടികളുടെ എണ്ണം 7292. ഏറ്റവും കൂടുതല്‍ തലസ്ഥാനത്ത്. 5 വര്‍ഷത്തിനിടെ 534 പെണ്‍കുട്ടികളെ തലസ്ഥാനത്ത് കാണാതായി. കണക്കുകള്‍ വര്‍ഷം തിരിച്ച് താഴെ കൊടുക്കുന്നു.
2010-829 (456 പെണ്‍കുട്ടികള്‍)
2011-942 (546)
2012-1081(605)
2013-684 (392)
2014- 698 (421)
2015-608 (301)
“ഒന്‍പതിനും പതിനേഴിനും ഇടയ്ക്കു പ്രായമുള്ളവരാണ് ഇതില്‍ അധികവും. ഓരോ മാസവും ശരാശരി 50 പെണ്‍കുട്ടികളെ കാണാതാവുന്നു എന്നാണ് കണക്ക്”- കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത് കാണാതാവുന്നവരുടെ കാര്യം. പീഡിപ്പിക്കപ്പെടുന്ന കുട്ടികളുടെയോ? ഈ വര്‍ഷം തന്നെയാണ് വാളയാറും കുണ്ടറയുമൊക്കെ നമ്മളെ ഞെട്ടിച്ചു കടന്നു പോയത്. വളയാറില്‍ പ്രതിപ്പട്ടികയില്‍ ഇടം പിടിച്ചതും പിടിക്കപ്പെട്ടതും കുഞ്ഞുങ്ങളുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും. കുണ്ടറയില്‍ ആത്മഹത്യ ചെയ്യപ്പെട്ട കുട്ടിയുടെ അപ്പൂപ്പനും. കുണ്ടറയിലെ പ്രതിയെ പിടിച്ചെങ്കിലും വാളയാര്‍ ഇപ്പൊഴും ദുരൂഹതയായി തുടരുന്നു. കുളത്തൂപ്പുഴയില്‍ എഴുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നത് രണ്ടാനച്ഛന്‍. കഴിഞ്ഞ ദിവസമാണ് ഒരാണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് തിരുവനന്തപുരത്ത് ഒരു പാസ്റ്റര്‍ അറസ്റ്റിലായത്. നേരത്തെ കൊട്ടിയൂരില്‍ പള്ളി വികാരി പീഡിപ്പിച്ച പെണ്‍കുട്ടിയും മൈനര്‍ ആണെന്നത് ഓര്‍ക്കുക.
ഇവിടെ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഗവണ്‍മെന്‍റ് സംവിധാനങ്ങള്‍ പോലീസും ശിശുക്ഷേമ സമിതികളുമാണ്. വാളയാറിലും കുണ്ടറയിലും കുളത്തൂപ്പുഴയിലും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയും കള്ളക്കളികളും ഏറെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കൊട്ടിയൂര്‍ പീഡന കേസില്‍ പ്രശ്നം മൂടി വെക്കാന്‍ ശ്രമിച്ച പള്ളി വികാരിയായ ശിശു ക്ഷേമ സമിതി ചെയര്‍മാനെയും കന്യാസ്ത്രീയെയും പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുക വരെ ഉണ്ടായി. ഇതേ തുടര്‍ന്ന് വയനാട് സി ഡബ്ല്യു സി സര്‍ക്കാര്‍ പിരിച്ചുവിടുകയും ചെയ്തു.
കേരളത്തില്‍ തഴച്ചുവളരുന്ന സകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതും നിര്‍ബാധം തുടരുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് കൊല്ലത്തെ ട്രിനിറ്റി ലൈസിയം സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ച ഗൌരി നേഘ എന്ന പതിനഞ്ചുകാരി. കുട്ടി മരിച്ചത് അധ്യാപകരുടെ മാനസിക പീഡനം കാരണമാണ് എന്നു മാതാപിതാക്കള്‍ തുടക്കം മുതല്‍ തന്നെ ആരോപിച്ചിരുന്നു. എന്നാല്‍ അധ്യാപകരെ പിടികൂടാനോ വേണ്ട രീതിയില്‍ അന്വേഷണം നടത്താനോ പോലീസ് തയ്യാറായില്ല എന്നതാണ് സത്യം.
ശിശുദിനങ്ങള്‍ വരും കടന്നു പോകും. പക്ഷേ, നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ആരാണ് രക്ഷ ഒരുക്കുക?
ഈ ചോദ്യത്തെ അഭിസംബോധന ചെയ്യാതെ പൊതുസമൂഹത്തിനും ഭരണകൂടത്തിനും ഇനി ഒരടി മുന്‍പോട്ട് പോകാന്‍ സാധിക്കില്ല.
ഈ ശിശുദിനത്തില്‍ സന്തോഷകരമായ രണ്ടു വാര്‍ത്തകള്‍ കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു വന്നിട്ടുണ്ട്.
ആദ്യത്തേത് ശിശു സൌഹൃദ പോലീസ് സ്റ്റേഷനാണ്. രാജ്യത്ത് ആദ്യമായി ശിശു സൌഹൃദ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു കേരളം മാതൃകയാവാന്‍ പോകുന്നു. തിരുവനന്തപുരം ഫോര്‍ട്ട്, കൊല്ലം ഈസ്റ്റ്, എറണാകുളം കടവന്ത്ര, തൃശൂര്‍ ഈസ്റ്റ്, കോഴിക്കോട് ടൌണ്‍, കണ്ണൂര്‍ ടൌണ്‍ എന്നിങ്ങനെ ആറിടത്താണ് സ്ഥാപിക്കുക. ഇതിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും.
ചില്‍ഡ്രന്‍ ആന്‍ഡ് പോലീസ് (CAP) പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടപ്പിലാക്കുന്നത് എന്നു ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. “കുട്ടികളുടെ ശ്രദ്ധയും പരിചരണവും ഉറപ്പാക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട മുഴുവന്‍ സര്‍ക്കാര്‍/സര്‍ക്കാരിതര ഏജന്‍സികളുടെയും പൊതുസമൂഹത്തെയും ഏകോപിപ്പിച്ചുകൊണ്ടായിരിക്കും ഓരോ സ്റ്റേഷന്റെയും പ്രവര്‍ത്തനം.”
പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍ ഇങ്ങനെ;
1. ജുവനൈല്‍ ജസ്റ്റീസ് ആക്ട്, പൊക്സോ ആക്ട് തുടങ്ങിയ കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പിക്കുന്നതിനുള്ള എല്ലാ നിയമങ്ങളും കര്‍ശനമായി പാലിക്കുക.
2. കുട്ടികള്‍ക്ക് നേര്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യുക, നടപടി എടുക്കുക.
3. പ്രത്യേക ശ്രദ്ധയും പരിചരണവും വേണ്ടുന്ന,നിയമത്തില്‍ അകപ്പെട്ടുന്ന, നിയമസഹായം വേണ്ട കുട്ടികളെ കണ്ടെത്തുക
4. കുട്ടികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുക
5. സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ശക്തമാക്കുക
6. ബാലവേല, ബാലഭിക്ഷാടനം തുടങിയവ ഇല്ലാതാക്കുക.
ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ട മറ്റൊരു പദ്ധതിയാണ് ‘കിഡ് ഗ്ലോവ്’. കുട്ടികള്‍ക്കും വിദ്യാർത്ഥികൾക്കും സൈബര്‍ സുരക്ഷ ഒരുക്കുന്ന കേരളാപോലീസ് പദ്ധതിയാണിത്.
സാമൂഹ്യ നീതി വകുപ്പിന്റെ ബാലനിധി പദ്ധതിയാണ് ശിശുദിന സമ്മാനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മറ്റൊരു പദ്ധതി. വിഷമ സാഹചര്യത്തില്‍ അകപ്പെട്ടവര്‍ക്കും മാരക രോഗമുള്ളവര്‍ക്കും ധനസഹായം നല്‍കുക, അച്ഛനോ അമ്മയോ നഷ്ടമായ കുട്ടികള്‍ക്ക് പഠന സഹായം നല്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍. ലൈംഗിക അതിക്രമത്തിന് ഇരയായ കുട്ടികളുടെ ചികിത്സയ്ക്കും കേസ് നടത്തിപ്പിനും ബാലനിധിയില്‍ നിന്നും ധനസഹായം നല്‍കും.
പദ്ധതി ലക്ഷ്യങ്ങള്‍ എല്ലാം മികച്ചത് തന്നെ. പക്ഷേ ഏതൊരു സര്‍ക്കാര്‍ പദ്ധതിയും പോലെ ഉദ്ഘാടനത്തിലും ഫോട്ടോ എടുപ്പിലും അവസാനിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടത് പൊതു സമൂഹമാണ്.
“ഒരു കുട്ടിയെങ്കിലും സുരക്ഷിതമല്ലെങ്കില്‍ നാം ആശങ്കപ്പെടണം”, എന്ന നോബല്‍ സമ്മാന ജേതാവ് കൈലാസ് സത്യാര്‍ത്ഥി കഴിഞ്ഞ സെപ്തംബറില്‍ കേരളത്തില്‍ വന്നു പറഞ്ഞത് ഓര്‍ക്കുക.
ആ കുഞ്ഞുങ്ങള്‍ ഉറങ്ങാതെ വെളുപ്പിച്ചെടുത്ത രാത്രികളെക്കുറിച്ച് കൂടി നിങ്ങള്‍ ഓര്‍ക്കണം