ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം ആരോപിച്ച് മൂന്നു യുവാക്കളെ കൂടി കണ്ണൂരില്‍ അറസ്റ്റ് ചെയ്തു; ഇവര്‍ സിറിയയിലേക്ക് കടക്കുന്നതിനിടെ തുര്‍ക്കി പോലീസ് പിടികൂടി നാട്ടിലേക്ക് തിരിച്ചയച്ചവര്‍
ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം ആരോപിച്ച് അഞ്ചു യുവാക്കളെ കൂടി കണ്ണൂരില്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. ഐ എസ് അതിന്റെ അവസാന കോട്ടകളില്‍ ഒന്നായ റാഖയും കൈവിട്ട് പതനത്തിന്റെ പടുകുഴിയില്‍ നില്‍ക്കുമ്പോഴാണ് ഈ അറസ്റ്റ് നടക്കുന്നത്.
“തുര്‍ക്കിയില്‍ നിന്നും പരിശീലനം നേടി സിറിയയിലേക്ക് കടക്കുന്നതിനിടെ തുര്‍ക്കി പോലീസ് പിടികൂടി നാട്ടിലേക്ക് തിരിച്ചയച്ച അഞ്ചുപേരില്‍ മൂന്നു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്” എന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു പേര്‍ കൂടി കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന എന്നും മനോരമ റിപ്പോര്‍ട്ട് പറയുന്നു.
മുണ്ടേരിയിലെ കെ സി മിഥിലാജ്, എം വി റാഷിദ്, മയ്യില്‍ ചെക്കിക്കുളത്തെ കെ വി അബ്ദുല്‍ റസാഖ് എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. തലശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ നാലുമാസമായി ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് കണ്ണൂര്‍ പോലീസിനെ ഉദ്ധരിച്ചുകൊണ്ട് ദി ഹിന്ദു പറയുന്നു. തുര്‍ക്കി അധികൃതര്‍ നാട്ടിലേക്ക് മടക്കി അയച്ച കണ്ണൂര്‍ കൂടാളി സ്വദേശിയെ മൂന്നു മാസം മുന്‍പ് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വെച്ചു എന്‍ ഐ എ അറസ്റ്റ് ചെയ്തിരുന്നു.
ഐ എസ് അതിന്റെ അവസാന കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ ഐ എസില്‍ നിന്നും പരിശീലനം കിട്ടി നാട്ടിലേക്ക് തിരിച്ചയക്കപ്പെട്ട യുവാക്കള്‍ ‘ഉറങ്ങുന്ന കടുവകളാ’യി പ്രവര്‍ത്തിക്കുമോ എന്നാണ് പോലീസ് ഭയപ്പെടുന്നത്. പ്രത്യേകിച്ചും കണ്ണൂര്‍, കാസര്‍ഗോഡ് മേഖലകളില്‍. നിരവധി ഐ എസ് ബന്ധങ്ങളുടെ വാര്‍ത്തകളാണ് ഇവിടങ്ങളില്‍ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
21 യുവാക്കള്‍ കാസര്‍ഗോഡ് നിന്നും 15 പേര്‍ കണ്ണൂരില്‍ നിന്നും ഐ എസില്‍ ചേര്‍ന്നതായാണ് പോലീസ് രേഖകള്‍ പറയുന്നതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ സിറിയയിലും അഫ്ഗാനിസ്ഥാനിലും നിന്നായി 15 പേര്‍ കൊല്ലപ്പെട്ടതായും എക്സ്പ്രസ്സ് റിപ്പോര്‍ട്ട് പറയുന്നു.
കാസര്‍ഗോഡ് ജില്ലയിലെ തീരദേശ ഗ്രാമമായ പടന്ന ‘തെക്കേ ഇന്ത്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രം’ എന്ന രീതിയിലാണ് അറിയപ്പെടുന്നത് തന്നെ. കേരളത്തില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയി എന്നു വിശ്വസിക്കുന്നവരില്‍ 11 പേര്‍ ഈ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. ഇവിടെ നിന്നു അഫ്ഗാനിസ്ഥാനിലേക്ക് പോയി എന്നു കരുതുന്ന യുവാക്കളില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. അഫ്ഗാനിസ്ഥാനിലെ നഗര്‍ഹാര്‍ പ്രവിശ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരാടുമ്പോഴാണ് ഇവര്‍ കൊല്ലപ്പെട്ടത്.
‘ദക്ഷിണേന്ത്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രം’; ഒരു കേരളീയ ഗ്രാമത്തിന്റെ ഞെട്ടിക്കുന്ന കഥ
കഴിഞ്ഞ ഫെബ്രുവരി 27ന് 23 വയസ്സുകാരനായ ഹാഫിസുദ്ദീന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ നാട്ടിലെ ബന്ധുക്കള്‍ക്ക് വന്ന സന്ദേശം “അവന്‍ രക്തസാക്ഷി ആയിരിക്കുന്നു. ഞങ്ങള്‍ എല്ലാം അതിനായി കാത്തിരിക്കുകയാണ്” എന്നായിരുന്നു.
എന്തുകൊണ്ടാണ് ഐ എസ് പോലുള്ള തീവ്രവാദ സംഘങ്ങളിലേക്ക് മലയാളി യുവാക്കള്‍ ഇത്രയേറെ ആകൃഷ്ടരാകുന്നത്? ബാബരി മസ്ജീദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഏറെ ശാന്തമായും സംയമനത്തോടും അതിനോടു പ്രതികരിച്ച ഒരു മുസ്ലീം സമൂഹമാണ് കേരളത്തിലേത്. അന്നത്തെ യുവാക്കള്‍ അവരുടെ നാല്‍പ്പതുകളിലൂടെ കടന്നു പോകുമ്പോഴാണ് പുതിയ ചില ചെറുപ്പക്കാര്‍ അത്യാവേശത്തോടെ തീവ്രവാദത്തെ പുല്‍കുന്നത്.
കേരളത്തില്‍ നിന്നും 23 പേരെ ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്കായി അഫ്ഗാനിസ്ഥാനിലേക്ക് കടത്തിയതെന്ന് പറയപ്പെടുന്ന അബ്ദുള്‍ റഷീദ് അബ്ദുള്ള ഈ വര്‍ഷം മെയ് 18നു ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ എന്തുകൊണ്ടാണ് തങ്ങള്‍ ജിഹാദി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് എന്ന് വിശദീകരിക്കുന്നുണ്ട്.
മോദി ഞങ്ങള്‍ക്ക് അനുഗ്രഹം; ഐഎസിലേക്ക് യുവാക്കളെ കടത്തിയ അബ്ദുള്‍ റഷീദ് അബ്ദുള്ള അഫ്ഗാനില്‍ നിന്ന്
ഖലീഫയുടെ രാജ്യം ഉറപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അത് കഴിഞ്ഞുവേണം അതിര്‍ത്തികള്‍ വര്‍ദ്ധിപ്പിക്കാനെന്നും പറഞ്ഞ റഷീദ് അബ്ദുള്ള അവിടെയും ഇവിടെയും ഒന്നോ രണ്ടോ ആക്രമണങ്ങള്‍ നടത്തുന്നത് ജിഹാദി മുന്നേറ്റം അല്ലെന്നു അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് ലോകം മുഴുവന്‍ അല്ലാഹുവിന്റെ നിയമം ഭരിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഐ എസില്‍ ചേരുന്നത്.
‘ഇന്ത്യയില്‍ മോദി ഞങ്ങള്‍ക്ക് പ്രഛന്നമായ ഒരനുഗ്രഹമാണ്,’ എന്ന് അബ്ദുള്ള പറയുന്നു. ‘ഇന്ത്യയില്‍ ചില സ്ഥലങ്ങളില്‍ മുസ്ലീങ്ങള്‍ നേരിട്ടുള്ള അടിച്ചമര്‍ത്തല്‍ അനുഭവിക്കുമ്പോള്‍, മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അടിച്ചമര്‍ത്തപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം അവര്‍ തിരിച്ചറിയുന്നില്ല. കാപട്യക്കാരായ പണ്ഡിതര്‍ അവരെ തെറ്റിധരിപ്പിക്കുന്നു. മോദി സര്‍ക്കാര്‍ ഭരണഘടന മാറ്റാന്‍ ആലോചിക്കുന്നു. അത് സംഭവിച്ച് കഴിയുമ്പോള്‍ അവര്‍ യഥാര്‍ത്ഥ അടിച്ചമര്‍ത്തല്‍ തിരിച്ചറിയും.’ അപ്പോള്‍ മുസ്ലീങ്ങള്‍ പരിഹാരം അന്വേഷിച്ചു തുടങ്ങുമെന്നും അബ്ദുള്ളയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.
മലയാളികളെ ഐഎസിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി രണ്ടു വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായി എന്‍ ഐ എ കണ്ടെത്തിയതായി 2017 മെയ് 31ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ഗ്രൂപ്പുകളിലൂടെ ശബ്ദ സന്ദേശങ്ങള്‍ ഉള്‍പ്പെടെ കൈമാറുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയുണ്ടായി. ഈ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഏകദേശം 200 മലയാളികള്‍ ഉണ്ടെന്നായിരുന്നു എന്‍ ഐ എ പറഞ്ഞത്.
തലശ്ശേരിക്കാരനായ ‘ബിരിയാണി’ ഹംസ എന്നൊരാളാണ് ഇന്നലെ അറസ്റ്റ് ചെയ്ത മൂന്നു യുവാക്കളെ അടക്കം ഐ എസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം കൊടുത്തത് എന്നാണ് പോലീസ് ഭാഷ്യം. താലിബാന്‍ ഹംസ എന്നും ഇയാള്‍ക്ക് പേരുണ്ട് എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് പറയുന്നു. ഹംസയ്ക്ക് രാജ്യാന്തരതലത്തിലെ ഐഎസ് നേതൃത്വവുമായി ബന്ധമുണ്ടെന്ന് വ്യക്തമായതായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വടക്കന്‍ കേരളത്തില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റിന് ഹംസയാണ് നേതൃത്വം നല്‍കിയത് എന്ന് പൊലീസ് പറയുന്നു.
1971ലെ തലശ്ശേരി കലാപത്തിന് ശേഷം തലശ്ശേരി ശാന്തമായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രത്യേകിച്ചും സിപിഎം പ്രവര്‍ത്തകരുടെ ഇടപെടല്‍ ഇരു സമുദായങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള മുറിവ് ഉണക്കുന്നതിന് ഏറെ സഹായിച്ചിരുന്നു. അന്നത്തെ യുവ നേതാവ് പിണറായി വിജയന്‍ തുറന്ന ജീപ്പില്‍ മത സമുദായ ഐക്യത്തിന് വേണ്ടി അനൌണ്‍സുമെന്‍റുമായി തലശ്ശേരിയിലൂടെ പോയത് പഴയ തലമുറ ഇന്നും ഓര്‍ക്കുന്ന ഏടാണ്.
തലശ്ശേരി മാളിയേക്കല്‍ തറവാട്ടിലെ 90കാരിയായ മറിയുമ്മ ആ കാലത്തെ ഇങ്ങനെ ഓര്‍മ്മിക്കുന്നു “കലശവും കൊണ്ട് പോകുമ്പോള്‍ അബൂബക്കര്‍ എന്നു പറയുന്ന ഒരാള്‍ കല്ലെടുത്തെറിഞ്ഞെന്നാണ് കലാപത്തിന്‍റെ കാരണമായി പറയുന്നത്. എല്ലാ മതത്തിലും ഗുണ്ടാമനോഭാവമുള്ള ആളുകള്‍ ഉണ്ടാവുമല്ലോ. അതോടെ തലശ്ശേരി ടൌണിലെ എല്ലാ കടയും വീടുകളും തച്ചു പൊളിച്ചു. കത്തിച്ചു മാളിയേക്കലെ വീട് ഒഴികെയുള്ള എല്ലാ വീടുകളും കൊള്ളയടിച്ചു. ചിറക്കരയുള്ള കുറെ വീടുകളും നശിപ്പിച്ചു. ഈ ദേശത്തെ വീട്ടുകാരെയെല്ലാം എന്‍റുമ്മ മാളിയേക്കലെ വീട്ടില്‍ കൊണ്ട് വന്നു. മാളിയേക്കലെ കിനാത്തറമ്മലാണ് എല്ലാരും കിടന്നത്. മൂന്നു ദിവസം വരെ ഉമ്മ എല്ലാര്‍ക്കും ഭക്ഷണം കൊടുത്തു. വല്യ ചെമ്പിലാണ് ചോറ് വെക്കുക. അന്ന് കമ്മ്യൂണിസ്റ്റുകാരാണ് സാധനങ്ങള്‍ എല്ലാം വാങ്ങിതന്നത്. അന്നേരം കോണ്‍ഗ്രസുകാരൊന്നും ഇടപെട്ടിരുന്നില്ല. അവര്‍ പിന്നീടാണ് ഇടപെടുന്നത്. പീടികയെല്ലാം പൊളിച്ച് കളഞ്ഞതുകൊണ്ട് സാധനം കിട്ടാനില്ലായിരുന്നല്ലോ. പിന്നെ പിന്നെ ലീഗുകാരും എം ഇ എസ് കാരും ഒക്കെ വന്നു. സര്‍വ്വമത ജാഥയെല്ലാം വിളിച്ച് അങ്ങനെ അതൊക്കെ ശരിയായി. ഞങ്ങള്‍ മാളിയേക്കലെ എല്ലാരും സമാജത്തിന്‍റെ ആള്‍ക്കാരും ഒക്കെ കൂടിയിട്ടു ഈ പാട്ടൊക്കെ പാടിയിട്ടു തലശ്ശേരിയില്‍ എല്ലായിടത്തും പോയി. ഞങ്ങളുടെ അയല്‍വാസികളെല്ലാം എല്ലാറ്റിനും കൂടെയുണ്ടായിരുന്നു. എന്‍റുമ്മാമ എല്ലാര്‍ക്കും നല്ല ഉപകാരം ചെയ്യുമായിരുന്നു. ഒരാഴ്ചകൊണ്ട് എല്ലാം പഴയപോലെ ശാന്തമായി. പൈസ കിട്ടാന്‍ വേണ്ടി വീട് കത്തിച്ചവരും ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു വാഹനം ഞങ്ങളുടെ വണ്ടിയുടെ മുന്നില്‍ സഞ്ചരിക്കുന്നുണ്ടാവും. പിറകില്‍ ഒരു വാഹനത്തില്‍ ഞങ്ങളും. അങ്ങനെയാണ് കലാപം നടന്ന സ്ഥലങ്ങളില്‍ പോയിരുന്നത്.’
തലശ്ശേരിയിലെ മറിയുമ്മ ഇംഗ്ലീഷ് പഠിച്ച കഥ; സമുദായം അന്ന് കാര്‍ക്കിച്ചു തുപ്പിയതിന്റെയും
താന്‍ കൂടി പ്രവര്‍ത്തിച്ചു സൃഷ്ടിച്ച സമാധാനവും സാഹോദര്യവുമാണ് ചില ‘ബിരിയാണി ഹംസ’മാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് എന്ന് ഇന്നത്തെ മുഖ്യമന്ത്രി കൂടിയായ പിണറായി തിരിച്ചറിയും എന്ന് പ്രതീക്ഷിക്കാം. സിപിഎമ്മും കോണ്‍ഗ്രസ്സും അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും മത സംഘടനകളും വഴി തെറ്റി പോകുന്ന യുവാക്കളെ തിരിച്ചു കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുമെന്നും.
അല്ലെങ്കില്‍ ഇസ്ലാമോഫോബിയ പ്രചരണം നടത്തി ഇതില്‍ നിന്നും രാഷ്ട്രീയ ലാഭം കൊയ്യാന്‍ പോകുന്നത് തീവ്ര മത രാഷ്ട്രീയ സംഘടനകളും അതിന്റെ മറുഭാഗമായ സംഘപരിവാര സംഘടനകളായിരിക്കും എന്നു തീര്‍ച്ച.
ഐ എസ് റിക്രൂട്ടിംഗ്; സത്യം പുറത്തുവരട്ടെ, പക്ഷേ ഇസ്ലാമോഫോബിയ പടര്‍ത്തുന്നവരെ ചെറുക്കുക തന്നെ വേണം
മറ്റ് പ്രധാന വാര്‍ത്തകള്‍
തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും നേര്‍ക്കുനേര്‍ വരുമോ എന്നാണ് ഒന്നാം ലീഡ് വാര്‍ത്തയിലൂടെ മലയാള മനോരമ ഉറ്റുനോക്കുന്നത്. റവന്യൂ മന്ത്രിയുടെ നടപടിയില്‍ ചാണ്ടിച്ചായന്‍ ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ അതൃപ്തി രേഖപ്പെടുത്തിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും പുതിയ നിയമോപദേശം വരട്ടെ എന്ന നിലപാടിലാണ് മുഖ്യന്‍. രാഷ്ട്രീയവും ഭരണപരവുമായ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളട്ടെ എന്നു റവന്യൂ മന്ത്രിയും. കാനം സഖാവ് ജന ജാഗ്രതാ യാത്രയില്‍ ആയതിനാല്‍ സി പി ഐ നിലപാട് ആരും പറഞ്ഞില്ല.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കും എന്ന വാര്‍ത്തയാണ് മാതൃഭൂമിയുടെ ലീഡ്. ഇതിനായി ഇന്ത്യന്‍ ശിക്ഷാ നിയമം ഭേദഗതി ചെയ്യാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. അതേ സമയം മുത്തലാഖ് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. പത്രപരസ്യം നല്‍കി മുതലാഖ് നടത്തിയ ഹൈദരാബാദുകാരനായ യുവാവിനെതിരെ ക്രിമിനല്‍ കേസ് എടുത്തതായും മാതൃഭൂമിയുടെ അകത്തെ പേജില്‍ വാര്‍ത്തയുണ്ട്.
മന്ത്രിസഭാ ചര്‍ച്ചകള്‍ ചോരുന്നതില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ മന്ത്രിസഭയില്‍ നടന്ന സോളാര്‍ കമ്മീഷന്‍ ചര്‍ച്ചകളാണ് ചോര്‍ന്നത്. സോളാര്‍ കാര്യത്തില്‍ വീണ്ടും നിയമോപദേശം നേടാനുള്ള മുഖ്യമന്ത്രിയുടെ അഭിപ്രായത്തില്‍ എ കെ ബാലനും ഈ ചന്ദ്രശേഖരനും അതൃപ്തി പ്രകടിപ്പിച്ചു എന്നൊരു വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിരുന്നു.
അമേരിക്ക ലൈംഗിക ആരോപണ വിവാദത്തില്‍ ആടിയുലയുകയാണ്. സീനിയര്‍ ബുഷിന് നേരെയാണ് ലൈംഗിക ആരോപണവുമായി ഒരു നടി എത്തിയിരിക്കുന്നത്. സിനിമ കാണുന്നതിനിടെ 93കാരനായ ബുഷ് വീല്‍ ചെയറില്‍ ഇരുന്നു തന്നെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചു എന്നാണ് നടി ഹെതര്‍ ലിന്‍ഡ് ആരോപിച്ചിരിക്കുന്നത്. ലോകമാകെ #meto ഹാഷ് ടാഗ് ക്യാമ്പയിന് തുടക്കം കുറിച്ച ഹോളിവുഡിലെ ലൈംഗിക പീഡന കഥകള്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലേക്കും പടരുകയാണ്.
ബ്രീട്ടീഷുകാരോട് പോരാടി വീര ചരമം പ്രാപിച്ച ധീരനാണ് ടിപ്പു സുല്‍ത്താന്‍ എന്നു രാഷ്ട്രപതി രാം നാഥ് കോവിന്ദ്. അപ്പോള്‍ ആരാണ് ശശിയായത്?
ദിലീപിന് വേണ്ടി കണ്ണീര്‍ ഒഴുക്കുന്നവര്‍ ഹോളിവുഡില്‍ നിന്നുള്ള ഈ സന്ദേശം കേള്‍ക്കുക