UPDATES

ട്രെന്‍ഡിങ്ങ്

ഹാദിയ: ‘മനഃശാസ്ത്രപരമായ തട്ടിക്കൊണ്ടുപോകല്‍’ അഥവാ ‘അവള്‍ക്ക് ഭ്രാന്താണ്’

ഹാദിയയെ “മനഃശാസ്ത്രപരമായി തട്ടിക്കൊണ്ടുപോയിരിക്കുകയാണ്” എന്ന് എന്‍ ഐ എ; മകള്‍ക്ക് എവിടെ വേണമെങ്കിലും പോകാമെന്ന് പിതാവ് അശോകന്‍

ഒടുവില്‍ ഹാദിയയെ നേരിട്ടു കണ്ടു സംസാരിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. മകളെ നവംബര്‍ 27നു ഹാജരാക്കാന്‍ പിതാവ് കെ എം അശോകനോട് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

സുപ്രീം കോടതിയുടെ ഈ നടപടി ഹാദിയ കേസില്‍ വഴിത്തിരിവാകും എന്ന കാര്യത്തില്‍ സംശയമില്ല. ഇന്നലത്തെ വാദത്തില്‍ കോടതിയും എന്‍ ഐ എയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്ങും കെ എം അശോകനുവേണ്ടി ഹാജരായ ശ്യാം ദിവാനും ഷെഫിന്‍ ജഹാനുവേണ്ടി ഹാജരായ കപില്‍ സിബലും ഉയര്‍ത്തിയ ചര്‍ച്ച വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചും മത സ്വാതന്ത്ര്യത്തെ കുറിച്ചും ഒപ്പം തീവ്രവാദം എന്ന ആഗോള യാഥാര്‍ഥ്യത്തെ കുറിച്ചും ചില ഉള്‍ക്കാഴ്ചകള്‍ പകരുന്നതായിരുന്നു.

“സ്വന്തം തീരുമാനപ്രകാരമാണോ വിവാഹം കഴിച്ചതെന്ന് പരിശോധിക്കണം. പ്രായപൂര്‍ത്തിയായ വ്യക്തിയ്ക്ക് ക്രിമിനലിനെ പ്രണയിക്കുന്നതിനും വിവാഹം ചെയ്യുന്നതിനും നിയമ തടസ്സമുണ്ടോ? വിഷയം വിവാഹ ബന്ധവും ഹേബിയസ് കോര്‍പ്പസുമാണ്. എങ്ങനെയാണ് പിതാവിന് അധികാരം നല്‍കുക?” കോടതി ചോദിച്ചതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിതാവും എന്‍ ഐ എയും ആരോപിക്കുന്നതുപോലെ ഹാദിയ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമായതാണോ എന്നതല്ല കോടതി പ്രാധാന്യം കൊടുക്കുന്നത് എന്നത് ഇതില്‍ നിന്നും വ്യക്തം. പ്രായപൂര്‍ത്തിയായ ഒരാളിന് സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാനുള്ള അവകാശം ഹൈക്കോടതി ഉത്തരവിലൂടെ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നായിരിക്കും.

എന്നാല്‍ ഇതുപോലുള്ള കേസില്‍ പെണ്‍കുട്ടിയുടെ വാദം പൂര്‍ണ്ണമായും വിശ്വസിക്കരുത് എന്നായിരുന്നു എന്‍ ഐ എയുടെയും കെ എം അശോകന്റെയും വാദം. എന്നാല്‍ “ഇത് പരിഗണിക്കാതിരിക്കാന്‍ സാധിക്കില്ല എന്നായിരുന്നു”കോടതിയുടെ മറുപടി. “എന്‍ ഐ എയ്ക്ക് എന്തു അന്വേഷണവും നടത്താം. എന്നാല്‍ വിവാഹം വ്യക്തിപരമായ കാര്യമാണ്.”

ആതിര (ആയിഷ), ഹാദിയ (അഖില); മതസംഘങ്ങള്‍ പന്താടുകയാണ് ഈ പെണ്‍കുട്ടികളെ

അതേ സമയം ഹാദിയയുടെ കാര്യത്തില്‍ നടക്കുന്നത് ‘ലവ് ജിഹാദാ’ണ് എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഇന്നലെ എന്‍ ഐ എ ചെയ്തത്. ഹാദിയയെ “മനഃശാസ്ത്രപരമായി തട്ടിക്കൊണ്ടുപോയിരിക്കുകയാണ്” എന്നായിരുന്നു എന്‍ ഐ എയുടെ വാദം. “മതപഠനത്തിലേക്കും തീവ്രവാദത്തിലേക്കും നയിക്കുന്ന കൃത്യമായ സംവിധാനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. സമാന സ്വഭാവമുള്ള 89 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്”. (മാതൃഭൂമി)

തീവ്ര നിലപാടുകള്‍ ഉള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ഷഫിന്‍ ജഹാനുമായി ബന്ധമുണ്ടെന്നായിരുന്നു അശോകനുവേണ്ടിയ വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ പറഞ്ഞത്. “ഹാദിയയുടേത് ഒറ്റപ്പെട്ട സംഭവം അല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയതാണ്. കേരളത്തില്‍ നിന്നും നിരവധി പേര്‍ ഇത്തരത്തില്‍ ഐ എസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ഐ എസ് ബന്ധമുള്ള മന്‍സി ബുറാഖുമായി ഷെഫിന് ബന്ധമുണ്ട്.” ദിവാന്‍ വാദിച്ചു.

മൊബൈലില്ല, ടിവിയില്ല, പത്രമില്ല, അമ്മയോട് സംസാരിക്കാറുമില്ല; ഹാദിയ നേരിടുന്നത് കടുത്ത മനുഷ്യവകാശ ലംഘനം

എന്നാല്‍ ഷെഫിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞത് കേരള പോലീസ് അന്വേഷിച്ചിട്ട് ഐ എസ് ബന്ധമൊന്നും കണ്ടെത്തിയിട്ടില്ല എന്നാണ്. “എന്‍ ഐ എ മാത്രമാണു കേസുകള്‍ സത്യസന്ധമായി അന്വേഷിക്കുന്ന ഏജന്‍സി” എന്നും പറയരുത്.

മകള്‍ വീട്ടുതടങ്കലില്‍ ആണ് എന്ന പ്രചരണം തെറ്റാണ് എന്നാണ് അശോകന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. “അവള്‍ വീട്ടില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കുന്നില്ല. കൊച്ചുകുട്ടിയൊന്നുമല്ലല്ലോ?” അശോകന്‍ ചോദിക്കുന്നു. അതേസമയം ഷെഫിന്‍ ജഹാന് തീവ്രവാദി ബന്ധമാണ് എന്ന തന്റെ മുന്‍ ആരോപണത്തില്‍ അശോകന്‍ ഉറച്ചു നിന്നു. താന്‍ മതംമാറ്റത്തെയോ പ്രണയത്തെയോ എതിര്‍ക്കുന്ന ആളല്ല എന്നും അദ്ദേഹം പറഞ്ഞു.

ഹാദിയ കേസ് ഇപ്പോള്‍ ഫുട്ബോള്‍ കളി പോലെ ആയിരിക്കുന്നു എന്നാണ് കപില്‍ സിബലിന്റെ താരതമ്യം. “ഇന്നലെ രാവിലെ കേസ് വാദത്തിനു വന്നപ്പോള്‍ ഉച്ചതിരിഞ്ഞു രണ്ടിന് പരിഗണിക്കേണ്ട കേസല്ലേ എന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചു. ഉച്ച തിരിഞ്ഞുള്ളത് ക്രിക്കറ്റിന്റെ കേസാണെന്നും ഇത് ഫുട്ബോളാണെന്നും കപില്‍ സിബല്‍ പറഞ്ഞു. വ്യക്തികളെ ഫുട്ബോള്‍ പോലെ തട്ടുന്ന കേസാണ് ഇത്. അതിപ്പോള്‍ കളിക്കാം.”

ഹാദിയയുടെ ‘ബ്ലൂ വെയില്‍ കളി’; ഹാന്‍സ് രാജ് ആഹിര്‍, സുപ്രീം കോടതി പിന്നെ സെന്‍കുമാറും

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍