UPDATES

ട്രെന്‍ഡിങ്ങ്

ഷോണ്‍ ജോര്‍ജ്ജ് തെളിയിക്കുകയാണ്; അപ്പന്റെ പ്രതീക്ഷകള്‍ക്കൊത്തു വളരുന്ന മകനാണ് താനെന്ന്

കൊച്ചിയില്‍ സണ്ണി ലിയോണിനെ കാണാന്‍ തടിച്ചു കൂടിയ ആ യുവാക്കള്‍ക്ക് എന്തുകൊണ്ടും യോജിച്ച നേതാവായിരിക്കും ഷോണ്‍

ഷോണ്‍ ജോര്‍ജ്ജ് വീണ്ടും തെളിയിച്ചു. അപ്പന്റെ പ്രതീക്ഷകള്‍ക്കൊത്തു വളരുന്ന മകനാണ് താനെന്ന്.

അഹന്തയും പരഃപുച്ഛവും സ്ത്രീ വിരുദ്ധതയും ജനാധിപത്യ വിരുദ്ധതയും ആണ്‍പോരിമയും ഒക്കെ ഒത്തുചേരുന്ന ഒത്ത പുരുഷനാണ് താനെന്ന് ഓരോ നിമിഷവും തെളിയിക്കുന്നതായിരുന്നു ഇന്നലെ റിപ്പോര്‍ട്ട് ചാനല്‍ ചര്‍ച്ചയില്‍ ഷോണ്‍ ജോര്‍ജ്ജിന്റെ പ്രകടനം.

നിര്‍ഭയയെ പോലെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് പിറ്റേ ദിവസം ജോലിക്കു പോകാന്‍ കഴിയില്ലെന്ന അപ്പന്റെ വാദം ആവര്‍ത്തിക്കുകയായിരുന്നു മകന്‍ ഇന്നലെ ചെയ്തത്. ഇതേ വാദം ഈ യുവനേതാവ് സ്പീക്കര്‍ക്കുള്ള മറുപടി എന്ന പേരില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ മുപ്പതിനായിരത്തില്‍ പരം വരുന്ന ഫേസ്ബുക്ക് അനുയായികള്‍ക്ക് വേണ്ടി.

ക്രൂര പീഡനമായിരുന്നു എങ്കില്‍ നടി പിറ്റേന്ന് അഭിനയിക്കാന്‍ എങ്ങനെ പോയി? എന്നായിരുന്നു പി സി ജോര്‍ജ്ജ് ആലപ്പുഴയില്‍ ചോദിച്ചത്. അതിലും അവസാനിപ്പിക്കാതെ തുടര്‍ന്നും നടിയെ അപമാനിക്കുന്ന തരത്തിലും തനിക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെ അധിക്ഷേപിച്ചും പിസിയുടെ വാഗ്വിലാസം തുടര്‍ന്നു.

ഇന്നലെ റിപ്പോര്‍ട്ടര്‍ ടിവിയില്‍ ഷോണിനോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്ത അഡ്വ. ടി.ബി മിനിയും വിധു വിന്‍സെന്‍റും ചോദിച്ചത് അപമാനിക്കപ്പെടുന്ന സ്ത്രീ അനുഭവിക്കുന്ന വേദനയുടെ ആഴം അളക്കാന്‍ ഈ അപ്പനും മകനും ആരാണ് എന്നാണ്.

പിസി ജോര്‍ജ്ജിനെ അറിയാം
‘കടക്ക് പുറത്തെ’ന്നല്ല ‘കിടക്ക് അകത്തെ’ന്നു പറയണം പിസിയോട്; അപമാനിച്ചത് മുഴുവന്‍ സ്ത്രീകളെയും
തൂക്കിക്കൊല്ലാന്‍’ അവകാശമില്ലാത്ത വനിതാ കമ്മീഷനെ പിരിച്ചുവിടണം
വീണ്ടും ‘ജോര്‍ജ്ജേട്ടന്‍സ്’ പൂരം
പൃഥ്വിരാജില്‍ നിന്നും പിസി ജോര്‍ജ്ജിന് ചിലത് പഠിക്കാനുണ്ട്
തള്ളരുത് പി.സി, ആളറിയാം
പി.സി ജോര്‍ജ് ഒരു വലിയ കള്ളത്തരമാണെങ്കില്‍ അത് തകര്‍ക്കപ്പെടുക തന്നെ വേണം
പ്രതിക്കൊപ്പം നിന്നോളൂ, പക്ഷേ പബ്ലിസിറ്റി കിട്ടാന്‍ ഇത്തരം വഷളത്തരങ്ങള്‍ പറയരുത്; പി സി ജോര്‍ജിനോട് സജിത മഠത്തില്‍

ആ വേദനയുടെ ആഴം കഴിഞ്ഞ ദിവസം നടി മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ നമുക്ക് അനുഭവിക്കാന്‍ പറ്റും. “തിരിച്ചുവരവിനു ശ്രമിക്കുന്ന എന്നെക്കുറിച്ച് അങ്ങ് കൂടി അംഗമായ നിയമസഭയിലെ ഒരു ജനപ്രതിനിധി പറഞ്ഞത്, ” ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കിൽ എങ്ങനെയാണ് പിറ്റേ ദിവസം പോയി സിനിമയിൽ അഭിനയിക്കാൻ പറ്റുന്നത്?” എന്നാണ്… സംഭവത്തിന്റെ പിറ്റേ ദിവസം ഞാൻ നേരത്തേ കമ്മിറ്റ് ചെയ്ത ഒരു ഷൂട്ടിംഗിന് പോകേണ്ടതുണ്ടായിരുന്നു. പക്ഷേ അദ്ദേഹം പ്രസ്താവിക്കുന്നതു പോലെ പിറ്റെ ദിവസം ഞാൻ സിനിമയിൽ അഭിനയിക്കാൻ പോയിട്ടില്ല. ഒരാഴ്ചയോളംവീട്ടിലടച്ചിരുന്ന സമയത്ത് എന്റെ സിനിമയുടെ സംവിധായകനും നിർമാതാവും പ്രധാന നടനും എന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും എന്നെ വിളിച്ച് ഞാൻ മടങ്ങിചെല്ലണമെന്നും ജോലിയിൽ തുടരണമെന്നും നിരന്തരമായി നിർബന്ധിച്ചിരുന്നു. ഏകദേശം പത്തു ദിവസം കഴിഞ്ഞാണ് ഞാൻ നേരത്തെ ചെയ്യാമെന്ന് ഏറ്റ ആ സിനിമയുടെ രണ്ടു ദിവസത്തെ ഷൂട്ടിന് പോയത്. ആ സഹപ്രവർത്തകരുടെ പ്രേരണയും പിന്തുണയും ഇല്ലായിരുന്നുവെങ്കിൽ എനിക്ക് സിനിമയിലേക്കുളള മടക്കം സാധ്യമാകുമായിരുന്നോ എന്ന് തന്നെ സംശയമാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കേ നിജസ്ഥിതി അറിയാതെ സംസാരിക്കുവാൻ ഒരു ജനപ്രതിനിധിക്ക് എങ്ങനെ കഴിക്കുന്നു? പി സി ജോർജിനെ പോലുള്ളവർ ഞാൻ എന്തു ചെയ്യണമെന്നാണ് കരുതുന്നത്? ആത്മഹത്യ ചെയ്യണമായിരുന്നോ? അതോ മനോനില തെറ്റി ഏതെങ്കിലും മാനസിക രോഗകേന്ദ്രത്തിലോ വീടിന്റെ പിന്നാമ്പുറങ്ങളിലോ ഒടുങ്ങണമായിരുന്നോ? അതോ സമൂഹ മധ്യത്തിൽ പ്രത്യക്ഷപ്പെടാതെ എവിടേക്കെങ്കിലും ഓടിയൊളിക്കണമായിരുന്നോ?”

ഷോണ്‍ ജോര്‍ജ്ജും അപ്പന്‍ പിസി ജോര്‍ജ്ജും സ്ഥാപിത താത്പര്യങ്ങള്‍ എല്ലാം മാറ്റിവെച്ചു നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഒന്നു കൂടി വായിക്കുക. അതിനായി പരാതിയുടെ പൂര്‍ണ്ണ രൂപം താഴെകൊടുക്കുന്നു.

ഇന്നലെ കൊച്ചിയില്‍ ഒരു യുവ പുരുഷാരം സംഘടിച്ചു. എന്തെങ്കിലും സാമൂഹ്യ വിഷയങ്ങള്‍ ഉന്നയിച്ചുള്ള സംഘടിത യുവ മുന്നേറ്റമായിരുന്നില്ല അത്. ഒരു ഫോണ്‍ കട ഉദ്ഘാടനം ചെയ്യാന്‍ എത്തിയ പോണ്‍ താരവും ബോളിവുഡിലെ ഗ്ലാമര്‍ ഗേളുമായ സണ്ണി ലിയോണിനെ കാണാന്‍ തടിച്ചുകൂടിയതായിരുന്നു അവര്‍. അവര്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിപ്പിച്ചു സണ്ണിയെ ഒരു നോക്കൂ കാണാന്‍. സണ്ണി ലിയോണിന്ന് മുന്‍പും നിരവധി ബോളിവുഡ് നടിമാര്‍ കേരളക്കരയില്‍ എത്തിയിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത തിക്കും പൊക്കും ഇന്നലെ ഉണ്ടായത് എന്തുകൊണ്ടാണെന്ന് ഊഹിക്കാമല്ലോ. “താന്‍ സ്നേഹക്കടലിന് നടുവില്‍” എന്നാണ് സണ്ണി ലിയോണ്‍ ട്വീറ്റ് ചെയ്തത്. പകരം അവര്‍ അലറി വിളിച്ചത് “We Want Sunny” എന്നായിരുന്നു.

അതെന്തെങ്കിലും ആവട്ടെ, സണ്ണി ലിയോണ്‍ അവരുടെ ജോലി ചെയ്യുന്നു, പോകുന്നു; ചിലര്‍ക്ക് അവരെ കാണാന്‍ ഇഷ്ടമുണ്ടാകും, ചിലര്‍ അത് ഒളിച്ചുവയ്ക്കും. സണ്ണി ലിയോണിനെ കാണാന്‍ പോയ പുരോഗമന കേരളം എന്നൊക്കെ പറയുന്നതിനേക്കാള്‍ ഒരു പോണ്‍ സ്റ്റാറിനെ നേരില്‍ കാണാന്‍ തടിച്ചു കൂടിയ കേരളത്തിലെ ആണുങ്ങളായിരുന്നു ഇന്നലെ കൊച്ചിയില്‍ കണ്ടത് എന്നതായിരിക്കും കുറച്ച് കൂടി വാസ്തവം.

ഷോണ്‍ ജോര്‍ജ്ജ് കേരള ജനപക്ഷം എന്ന പിസി ജോര്‍ജ്ജിന്റെ പാര്‍ട്ടിയുടെ യുവനേതാവാണ് എന്നാണ് കേള്‍ക്കുന്നത്. കൊച്ചിയില്‍ ഇന്നലെ തടിച്ചു കൂടിയ ആ യുവാക്കള്‍ക്ക് എന്തുകൊണ്ടും യോജിച്ച നേതാവായിരിക്കും ഷോണ്‍. ഇന്നലെ തടിച്ചു കൂടിയവരുമായി അത്രയ്ക്ക് ചേര്‍ന്ന് നില്‍ക്കും, അപ്പനെപ്പോലെ തന്നെ താങ്കളുടെയും സ്ത്രീകളെ കുറിച്ചുള്ള കാഴ്ചപ്പാട്.

ഇന്നലെ തന്നെയും വനിതാ കമ്മീഷനെയും അധിക്ഷേപിച്ച പിസി ജോര്‍ജ്ജിന് എം സി ജോസഫൈന്‍ നല്‍കിയ മറുപടി കൂടി എഴുതി ഈ കുറിപ്പ് ചുരുക്കാം. “വനിതാ കമ്മീഷനെ ജോര്‍ജ്ജേട്ടന്‍മാര്‍ വിരട്ടാന്‍ നോക്കേണ്ട. ലവലേശം വിരളുന്ന പ്രസ്ഥാനമല്ല വനിതാ കമ്മീഷന്‍. വലിപ്പമുള്ളവര്‍ക്ക് വേണ്ടി അയഞ്ഞ കുപ്പായം അണിയാന്‍ കമ്മീഷനാകില്ല.”

Also Read: സണ്ണി ലിയോണ്‍ എന്ന റോള്‍മോഡല്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍