കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്ന് സര്‍വെ വ്യക്തമാക്കുന്നു.
2019 ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളം യു ഡി എഫിനൊപ്പമാകുമെന്നും, കേന്ദ്രത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്നും എബിപി-വോട്ടര്‍ സര്‍വെ. സംസ്ഥാനത്ത് ആകെയുള്ള 20 സീറ്റുകളില്‍ 16 സീറ്റുകള്‍ യുഡിഎഫ് നേടുമെന്നും എല്‍ഡിഎഫ് നാല് സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വെയില്‍ പറയുന്നു. അതേസമയം, നോര്‍ത്ത് ഇന്ത്യയില്‍ വ്യക്തമായ ആധിപത്യം നേടുമെന്ന് പറയുന്നുണ്ടെങ്കിലും ദക്ഷിണേന്ത്യയില്‍ ബിജെപി വിയര്‍ക്കുമെന്നാണ് സര്‍വെ ഫലം വ്യക്തമാക്കുന്നത്.
കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്ന് സര്‍വെ വ്യക്തമാക്കുന്നു. നിലവില്‍ യുഡിഎഫിന് 12 സിറ്റിങ് സീറ്റുകളാണ് കേരളത്തിലുള്ളത്. ഇതിന് പുറമേ എല്‍ഡിഎഫിന്റെ നാല് സീറ്റുകള്‍ കൂടി യുഡിഎഫ് പിടിച്ചെടുക്കും. ബിജെപി മികച്ച പ്രകടനം കാഴ്ച്ചവെക്കുമെങ്കിലും ഒരു സീറ്റില്‍പോലും വിജയിക്കാന്‍ കഴിയില്ലെന്നും സര്‍വെയില്‍ പറയുന്നു.
രാജ്യത്ത് എന്‍ഡിഎ സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് സർവേ പറയുന്നത്. ആകെ 543 സീറ്റുകളില്‍ 38 ശതമാനം വോട്ടുകളുമായി 276 സീറ്റുകള്‍ എന്‍ഡിഎ സ്വന്തമാക്കും. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ 25 ശതമാനം വോട്ടു നേടി 112 സീറ്റിലൊതുങ്ങും. മറ്റ് കക്ഷികള്‍ക്ക് 37 ശതമാനം വോട്ട് വിഹിതവും 155 സീറ്റുകളും ലഭിക്കുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു.