UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏപ്രിൽ 9-ന് ഹര്‍ത്താല്‍; പിന്തുണച്ചു 30-ഒാളം ദളിത്, ആദിവാസി സംഘടനകളും ബഹുജനസംഘടനകളും

നീതിവ്യവസ്ഥയ്ക്കും ജനാധിപത്യവ്യവസ്ഥയ്ക്കും നേരെ സുപ്രീം കോടതി നടത്തിയ കൈയ്യേറ്റം രാജ്യമെമ്പാടും അക്രമത്തെ പ്രോത്സാഹിപ്പിച്ചിരിക്കയാണ്

ഏപ്രിൽ 9-ന് സംസ്ഥാന തലത്തിൽ ഹർത്താൽ ആചരിക്കാൻ ദളിത് സംഘടനകൾ നല്കിയ ആഹ്വാനം വിജയിപ്പിക്കാൻ 30-ഒാളം വരുന്ന ദളിത്-ആദിവാസി സംഘടനകളും ബഹുജനസംഘടനകളും, ജനാധിപത്യപാർട്ടികളും തീരുമാനിച്ചു.

ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയ്ക്ക് നേരെ സുപ്രീം കോടതി വിധി ഉയർത്തിയിരിക്കുന്ന ഗുരുതരമായ ഭീഷണിയാണ് ഹർത്താലിന് അനുകൂലമായി വ്യാപകമായ ജനപിന്തുണ ലഭിച്ചുകൊണ്ടിരിക്കാൻ കാരണമായിരിക്കുന്നത്. ഉയർന്ന സമുദായക്കാരുടെ പൗരാവകാശത്തെക്കുറിച്ച് മാത്രം ആശങ്ക പ്രകടിപ്പിച്ച സുപ്രീം കോടതിവിധി തികച്ചും വ്യക്തിനിഷ്ഠവും, പാർലമെന്റിന്റെ അവകാശങ്ങൾക്കു നേരെ നടത്തിയ കൈകടത്തലുമാണ്. സ്വതന്ത്ര്യ ഇന്ത്യയിൽ ജാതിമർദ്ദനവും കൂട്ടക്കൊലകളും പെരുകിക്കൊണ്ടിരുന്ന പശ്ചാത്തലത്തിലാണ് എസ്.സി/എസ്സ്.ടി സംരക്ഷണത്തിന് പ്രത്യേക ക്രിമിനൽ നിയമത്തെക്കുറിച്ച് രാഷ്ട്രം ആലോചിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ തടയാനും പാർലമെന്റ് നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. വിപുലമായ ചർച്ചകൾക്കും, പഠനങ്ങൾക്കും ശേഷമാണ് എസ്.സ്/എസ്സ്.ടി വിഭാഗങ്ങൾക്കു വേണ്ടിയുള്ള മറ്റ് സാമ്പത്തിക പരിഷ്കരണങ്ങളോടൊപ്പം അതിക്രമം തടയൽ നിയമവും (1989) പാസ്സാക്കിയത്. ഇരകൾക്ക് വേണ്ടി നീതിനിർവ്വഹണം നടത്താൻ മേൽപറഞ്ഞ നിയമത്തിൽ നിയുക്തമായത് ഉത്തരവാദിത്വമുള്ള പോലീസും, ഉദ്യോഗസ്ഥരും, കോടതിയുമാണ്.

ജാതീയമായ മുൻവിധി ഇത്തരം സംവിധാനങ്ങളെ സ്വാധീനിക്കാതിരിക്കാൻ ശിക്ഷാനടപടി വൈകിക്കുന്ന ഉദ്യോഗസ്ഥരെ കൂടി പ്രതിയാക്കാനും, കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നത് എളുപ്പമാക്കാൻ കുറ്റങ്ങളെ ജാമ്യമില്ലാത്തവയാക്കിയതും നിയമത്തിന്റെ പ്രത്യേകതകളാണ്. ഇവയെല്ലാം ഉണ്ടായിട്ടും കേസുകളിൽ പ്രതികളാക്കപ്പെടുന്നവർ കൂട്ടത്തോടെ കുറ്റവിമുക്തമാക്കപ്പെടുന്നതായാണ് കണ്ടുവരുന്നത്. നിയമം ഫലപ്രദമായി നടപ്പാക്കാൻ പോലീസും, എകിസിക്യൂട്ടീവും, ജുഡീഷ്യറിയും നാളിതുവരെ ശ്രമിച്ചിട്ടില്ല എന്നതാണ് നിയമനിർമ്മാണം നടത്തിയതിനു ശേഷമുള്ള നിരീക്ഷണം. നിയമം കർക്കശമാക്കാൻ 2015-ൽ പാർലമെന്റ് ചിലഭേദഗതികൾ കൊണ്ടുവരികയും ചെയ്തു.

വസ്തുത ഇതായിരിക്കെ, നിഷ്കളങ്കരാണ് കേസിൽ പ്രതിചേർക്കപ്പെടുന്നത് എന്ന കോടിതിയുടെ നിരീക്ഷണം ഏകപക്ഷീയമാണ്. നീതിവ്യവസ്ഥയ്ക്കും ജനാധിപത്യവ്യവസ്ഥയ്ക്കും നേരെ സുപ്രീം കോടതി നടത്തിയ കൈയ്യേറ്റം രാജ്യമെമ്പാടും അക്രമത്തെ പ്രോത്സാഹിപ്പിച്ചിരിക്കയാണ്. സുപ്രീം കോടതിവിധി ഹിംസാത്മകമാണ്. വിധി മറികടക്കാനും, ജനാധിപത്യത്തെ സംരക്ഷിക്കാനും പാർലമെന്റ് നിയമനിർമ്മാണം നടത്തണം. ഇതിനായി ദേശീയ തല ക്യാമ്പയിൽ ശക്തിപ്പെടുത്തും. കേരളത്തിൽ ഏപ്രിൽ 25-ന് രാജ്ഭവൻമാർച്ച് സംഘടിപ്പിക്കും.

ഭൂഅധികാര സംരക്ഷണ സമിതി, കെ.പി.എം.എസ്സ്, ആദിവാസി ഗോത്രമഹാസഭ, ഡി.എച്ച്.ആർ.എം, സി.എസ്.ഡി.എസ്, കേരള ദളിത് മഹാസഭ, ദളിത്-ആദിവാസി മുന്നേറ്റ സമിതി, ഡി.സി.യു.എഫ്, ബി.എസ്.പി, ആർ.എം.പി, എൻ.ഡി.എൽ.എഫ്, എ.കെ.സി.എച്ച്് എം.എസ്, എൻ.എ.ഡി.ഒ, കെ.ഡി.എഫ്, കെ.എ.ഡി.എഫ്, ആദിജനമഹാസഭ, എെ.ഡി.എഫ്, കൊടുങ്ങൂർ കൂട്ടായ്മ, കേരള സ്റ്റേറ്റ് വേലൻമഹാസഭ, ചെങ്ങറ സമരസമിതി, അരിപ്പഭൂസമരസമിതി, സിറ്റിസൺസ് ഫോറം, സി.പി.എെ (എം.എൽ), റെഡ് സ്റ്റാർ, എസ്സ്.സി/എസ്സ്.ടി കോ-ഒാർഡിനേഷൻ കമ്മിറ്റി – പാലക്കാട്, എസ്.സ്സി/എസ്സ്.ടി കോ-ഒാർഡിനേഷൻ കമ്മിറ്റി-കാസർഗോഡ്, മലവേട്ടുവ സമുദായ സംഘം-കാസർഗോഡ്, ഡി.എസ്സ്.എസ്സ്, കേരള ചേരമർ സംഘം, എൻ.സി.എച്ച്.ആർ.ഒ, പെൺപിള്ളഒരുമൈ, സോഷ്യൽ ലിബറേഷൻ ഫ്രണ്ട്, സാംബവർ മഹാസഭ തുടങ്ങിയ സംഘടനകളാണ് ഹർത്താൽ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍