2020 ഒളിംപിക്സില്‍ കേരളത്തിന് മെഡലുകള്‍ സ്വന്തമാക്കുവാന്‍ കഴിയുന്ന വിധത്തില്‍ പരിശീലന പരിപാടികള്‍ നടത്തിവരികയാണ്.
ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായ എട്ട് പേര്‍ക്കും സര്‍ക്കാര്‍ ജോലി നൽകുമെന്നും, തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഇവരെ ആദരിക്കുകയും പ്രത്യേക ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്യുമെന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.
ദുരിതപൂര്‍ണമായ സാഹചര്യം നേരിടുന്നതിനാലാണ് ഇക്കാര്യങ്ങള്‍ നീണ്ടുപോയത്. എത്രയും വേഗത്തില്‍ ഇതിന് നടപടി സ്വീകരിക്കും. ഇതുവരെ 157 കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയിട്ടുണ്ട്. കായികരംഗത്ത് നിര്‍ലോഭമായ പ്രോത്സാഹനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. കായിക താരങ്ങള്‍ക്ക് പരിശീലനത്തിന് മെച്ചപ്പെട്ട സൗകര്യങ്ങളോടു കൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി നേരത്തേ 700 കോടി കിഫ്ബിയില്‍ നിന്ന് അനുവദിച്ചിരുന്നു.
2020 ഒളിംപിക്സില്‍ കേരളത്തിന് മെഡലുകള്‍ സ്വന്തമാക്കുവാന്‍ കഴിയുന്ന വിധത്തില്‍ പരിശീലന പരിപാടികള്‍ നടത്തിവരികയാണ്. ഓപ്പറേഷന്‍ ഒളിംപ്യ എന്ന പേരില്‍ കായിക താരങ്ങള്‍ക്ക് പരിശീലനം നല്‍കി വരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലകരെ കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏഷ്യൻ ഗെയിംസിൽ മെഡൽ സ്വന്തമാക്കിയ മലയാളികൾ
ഏഷ്യൻ ഗെയിംസിൽ 1500 മീറ്റര്‍ പുരുഷവിഭാഗത്തില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ ആണ് സ്വര്‍ണം സ്വന്തമാക്കി. 4x 400 മീറ്റര്‍ വനിതാ വിഭാഗം റിലേയില്‍ മലയാളി താരം വിസ്മയ ഉള്‍പ്പെട്ട ടീം സ്വര്‍ണം കരസ്ഥമാക്കി. 4×400 മീറ്റര്‍ റിലേ പുരുഷ ടീമിനത്തില്‍ മലയാളി താരങ്ങളായ
കുഞ്ഞുമുഹമ്മദും അനസും ഉള്‍പ്പെട്ട ടീം ഇന്ത്യക്ക് വെള്ളി സമ്മാനിച്ചു. 1500 മീറ്റര്‍ വനിതാ വിഭാഗത്തില്‍ പിയു ചിത്രയ്ക്ക് വെങ്കലവും ലഭിച്ചു.