പതിനായിരങ്ങളാണ് ചെങ്ങന്നൂരിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതെന്നും ഇവര്‍ മരണമുഖത്താണെന്നും സജി ചെറിയാന്‍ പറഞ്ഞു.
അടിയന്തരമായ ഇടപെടലുകളുണ്ടായില്ലെങ്കില്‍ ചെങ്ങന്നൂരില്‍ വലിയ ദുരന്തമുണ്ടാകുമെന്ന് സ്ഥലം എംഎല്‍എ സജി ചെറിയാന്‍. പതിനായിരങ്ങളാണ് ചെങ്ങന്നൂരിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതെന്നും ഇവര്‍ മരണമുഖത്താണെന്നും സജി ചെറിയാന്‍ പറഞ്ഞു. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ദിവസങ്ങളായി നിരവധി പേര്‍ കുടുങ്ങിയിരിക്കുകയാണ്. അടിയന്തരമായി നേവിയുടെ സഹായം വേണമെന്നും സജി ചെറിയാന്‍ ആവശ്യപ്പെട്ടു. കൂടുതല്‍ സൈന്യം രംഗത്തിറങ്ങണം. സഹായം യാചിച്ചിട്ടും ഹെലികോപ്റ്ററുകള്‍ എത്തുന്നില്ല – സജി ചെറിയാന്‍ പറഞ്ഞു.
“ദയവു ചെയ്ത് ഞങ്ങൾക്കൊരു ഹെലികോപ്ടർ താ… ഞാൻ കാലുപിടിച്ചു പറയാം.. ഞങ്ങളെ ഒന്നു സഹായിക്ക്… എൻറെ നാട്ടുകാര് മരിച്ചുപോകും. എൻറെ നാട്ടിലെ അമ്പതിനായിരം പേര് മരിച്ചുപോകും. ഞങ്ങളെ സഹായിക്ക്… എയർ ലിഫ്റ്റിംഗല്ലാതെ ഇവിടെ വേറെ വഴിയില്ല, രാഷ്ട്രീയ ഇടപെടൽ കൊണ്ട് മത്സ്യബന്ധന വള്ളങ്ങൾ കൊണ്ടുവന്ന് ഞങ്ങളാവുന്നത് ചെയ്യുകയാണ്. ഞങ്ങൾക്കൊന്നും ചെയ്യാനാകുന്നില്ല. എൻറെ വണ്ടിയടക്കം നിലയില്ലാവെള്ളത്തിൽ കിടക്കുകയാണ്. ഇവിടെ പട്ടാളമിറങ്ങണം. ഞങ്ങൾ മരിച്ചുപോകും ഞങ്ങളെ സഹായിക്ക്…പ്ലീസ്… പ്ലീസ്… പ്ലീസ്….” – സജി ചെറിയാന്‍ മാധ്യമങ്ങള്‍ വഴി ആവശ്യപ്പെട്ടു. ചെങ്ങന്നൂര്‍ മേഖലയിലെ മിക്ക പഞ്ചായത്തുകളും ഒറ്റപ്പെട്ടിരിക്കുകയാണ് എന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.