UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസ് നേതാവിന്റെ മുസ്ലീം ഭാര്യക്കെതിരെ ബിജെപി കേന്ദ്ര മന്ത്രി ഹെഗ്‌ഡെ

തന്റെ ഭാര്യയുമായി ബന്ധപ്പെട്ടുള്ള ഹെഗ്‌ഡെയുടെ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ സംസ്‌കാരശൂന്യതയാണ് വ്യക്തമാക്കുന്നത് എന്ന് ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.

ഹിന്ദു പെണ്‍കുട്ടികളെ തൊടുന്നവരുടെ കൈ വെട്ടുമെന്ന ഭീഷണിക്ക് ശേഷം വീണ്ടും വിവാദ പരാമര്‍ശവുമായി കേന്ദ്ര മന്ത്രിയും കര്‍ണാടക ബിജെപി നേതാവുമായ അനന്ത്കുമാര്‍ ഹെഗ്‌ഡെ. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവിന്റെ ഭാര്യയുമായി ബന്ധപ്പെട്ടാണ് വിവാദ പരാമര്‍ശം. ദിനേഷ് ഗുണ്ടുറാവു കര്‍ണാടകയ്ക്ക് എന്ത് സംഭാവനയാണ് നല്‍കിയത് എന്നും ഒരു മുസ്ലീം സ്ത്രീയുടെ പിന്നാലെ നടക്കുകയല്ലാതെ എന്താണ് ചെയ്തിട്ടുള്ളതെന്നും ഹെഗ്‌ഡെ ട്വീറ്റില്‍ ചോദിച്ചു.

എംപിയും കേന്ദ്ര മന്ത്രിയുമെന്ന നിലയില്‍ ഹെഗ്‌ഡെയുടെ നേട്ടമെന്താണ് എന്ന് ഗുണ്ടുറാവു ചോദിച്ചിരുന്നു. കര്‍ണാടകയുടെ വികസനത്തിന് എന്ത് സംഭാവനയാണ് ഹെഗ്‌ഡെ ചെയ്തത്, ഇത്തരക്കാര്‍ എംപിമാരായി തിരഞ്ഞെടുക്കപ്പെടുന്നു, മന്ത്രിയാകുന്നു എന്നൊക്കെ പറയുന്നത് പരിതാപകരമായ അവസ്ഥയാണ് – ഗുണ്ടുറാവു പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കവേയാണ് ഗുണ്ടു റാവുവിന്റെ മുസ്ലീമായ ഭാര്യ താബു റാവുവിനെക്കുറിച്ച് ഹെഗ്‌ഡെ പരാമര്‍ശിച്ചത്.

താജ് മഹല്‍ നിര്‍മ്മിച്ചത് മുസ്ലീങ്ങളല്ലെന്നും ഇവിടെയുണ്ടായിരുന്നത് തേജോ മഹാലയ എന്ന ശിവക്ഷേത്രമാണ് എന്നും ഹെഗ്‌ഡെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഷാജഹാന്‍ ജയസിംഹ രാജാവിന്റെ പക്കല്‍ നിന്ന് ഈ സ്ഥലം വാങ്ങുകയായിരുന്നു എന്ന് ഷാജഹാന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. പരമതീര്‍ത്ഥ രാജാവാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. നമ്മളിങ്ങനെ ഉറങ്ങിക്കിടന്നാല്‍ വീടുകള്‍ മന്‍സില്‍ എന്നറിയപ്പെടും. ശ്രീരാമനെ ജഹാന്‍പനാ എന്നും സീതയെ ബീവി എന്നും വിളിക്കുന്ന അവസ്ഥയുണ്ടാകും. ഇതിനെ വിമര്‍ശിച്ചാണ് ഗുണ്ടുറാവു രംഗത്തെത്തിയത്. അതേസമയം തന്റെ ഭാര്യയുമായി ബന്ധപ്പെട്ടുള്ള ഹെഗ്‌ഡെയുടെ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ സംസ്‌കാരശൂന്യതയാണ് വ്യക്തമാക്കുന്നത് എന്ന് ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. അദ്ദേഹം ഹിന്ദുക്കളുടെ വിശുദ്ധ ഗ്രന്ഥങ്ങളോ പുരാണങ്ങളോ വായിച്ചിട്ടില്ല. സമയം വൈകിയിട്ടില്ല. ഇനിയും നന്നാവാന്‍ ഹെഗ്‌ഡെയ്ക്ക് സമയമുണ്ട് – ഗുണ്ടുറാവു പരിഹസിച്ചു.

നിരന്തരം വിവാദ, വര്‍ഗീയ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധി നേടിയ അനന്ത്കുമാര്‍ ഹെഗ്‌ഡെ ശബരിമലയില്‍ ഹിന്ദുക്കള്‍ പട്ടാപ്പകല്‍ ബലാത്സംഗം ചെയ്യപ്പെടുകയാണ് എന്ന് പറഞ്ഞിരുന്നു. തനിക്കെതിരെ പ്രതിഷേധവുമായി വാഹനം തടയാന്‍ എത്തിയ ദലിത് സംഘടനാപ്രവര്‍ത്തകരെ കുരയ്ക്കുന്ന പട്ടികള്‍ എന്നാണ് ഹെഗ്‌ഡെ വിശേഷിപ്പിച്ചത്. നരേന്ദ്ര മോദി എന്ന കടുവയുമായി പോരിനിറങ്ങിയ കാക്കകളും കുരങ്ങന്മാരും കുറുക്കന്മാരുമെല്ലാമാണ് പ്രതിപക്ഷമെന്ന് പരിഹസിച്ചിരുന്നു. ഭരണഘടനയില്‍ നിന്ന് മതനിരപേക്ഷത എന്ന വാക്ക് എടുത്തുമാറ്റണമെന്ന് ഹെഗ്‌ഡെ 2017ല്‍ ആവശ്യപ്പെട്ടിരുന്നു. അനന്ത്കുമാര്‍ ഹെഗ്‌ഡെ ഡോക്ടറെ തല്ലുന്ന വീഡിയോയും വിവാദമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍