തുക രാജ്യത്തെ ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി ഉപയോഗിക്കും
രാജ്യം നല്കി വരുന്ന ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതായി കേന്ദ്രസര്‍ക്കാര്‍. 700 കോടി രൂപയോളമാണ് രാജ്യത്ത് നിന്ന് ഹജ്ജിന് പോകുന്നവര്‍ക്കായി സബ്‌സിഡി നല്കിയിരുന്നത്. നിര്‍ത്തലാക്കിയ തുക രാജ്യത്തെ ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. സബ്‌സിഡി നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് 2012 ല്‍ ഹജ്ജ് സബ്‌സിഡി ഘട്ടം ഘട്ടമായി കുറച്ച് പത്ത് വര്‍ഷം കൊണ്ട് സബ്‌സിഡി പൂര്‍ണമായും ഇല്ലാതാക്കണമെന്നായിരുന്നു സുപ്രീകോടതി നിര്‍ദ്ദേശം. തുടര്‍ന്ന് ഹജ്ജ് സബ്‌സിഡി സംബന്ധിച്ച് പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആറംഗ കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയാണ് ഹജ്ജ് സബ്‌സിഡിയുടെ ഫലപ്രദമായ വിനിയോഗം സംബന്ധിച്ച് റിപ്പോര്‍ട്ട് ന്യൂനപക്ഷ മന്ത്രാലയത്തിന് നല്കിയത്.
എന്നാല്‍ കോടതി നിര്‍ദ്ദേശപ്രകാരം സബ്‌സിഡി പൂര്‍ണമായി നിര്‍ത്തലാക്കാന്‍ നാലു വര്‍ഷം കൂടി സമയം ബാക്കിയുള്ളപ്പോള്‍ പൊടുന്നനെ തന്നെ സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഈ സബ്‌സിഡിയുടെ പ്രധാന ഗുണഭോക്താവ് എയര്‍ ഇന്ത്യ ആയിരുന്നുവെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
2012 മുതല്‍ ഹജ്ജ് സ്ബ്‌സിഡി തുകയില്‍ വര്‍ഷം തോറും 10 ശതമാനം വീതം കുറവ് വരുത്താറുണ്ട്. 2012ല്‍ 836 കോടിയായിരുന്ന ഹജ്ജ് സബ്‌സിഡി 2015ല്‍ 500 കോടിയില്‍ താഴെയായി കുറഞ്ഞു. വര്‍ഷം തോറും തുകയില്‍ കുറവ് വരുത്തി 2022 ആകുമ്പോഴേക്കും ഹജ്ജ് സബ്‌സിഡി പൂര്‍ണമായും ഇല്ലാതാക്കാനായിരുന്നു കേന്ദ്ര നീക്കം. ഈ വര്‍ഷം 1.75 ലക്ഷം പേര്‍ക്ക് ഹജ്ജ് കര്‍മം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം വിഷയത്തില്‍ നേരത്തെ ന്യൂനപക്ഷ സംഘടനകള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കിയപ്പോള്‍ സബ്‌സിഡി പൂര്‍ണമായും എടുത്തു കളയരുതെന്നും വിഷയത്തില്‍ എല്ലാവരുടെയും അഭിപ്രായം കേട്ടശേഷം മാത്രമെ തീരുമാനമെടുക്കാവു എന്നും ആവശ്യം ഉയര്‍ന്നിരുന്നു.