ഒന്നര വര്‍ഷത്തോളമായി പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും ഇതിനകം നിരവധി വിവരങ്ങള്‍ ശേഖരിച്ചതായുമാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈനബയെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്‌തേക്കും.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ) നിരോധിക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് സൂചന. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങള്‍ ഇക്കാര്യം തങ്ങളോട് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മതപരിവര്‍ത്തനവുമായും ഐഎസ് ബന്ധവുമായും ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വിവാദ വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേയുടെ സ്റ്റിംഗ് ഓപ്പറേഷന്‍ പുറത്തുവിട്ടത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാവിഭാഗമായ നാഷണല്‍ വിമന്‍സ് ഫ്രണ്ടിന്റെ അധ്യക്ഷയും വിവാദ മതപരിവര്‍ത്തന കേന്ദ്രമായ സത്യസരണിയുടെ ചുമതലക്കാരിയുമായ സൈനബ, പോപ്പുലര്‍ ഫ്രണ്ട് നേതാവും മുഖപത്രം തേജസിന്റെ ഗള്‍ഫ് മാനേജിംഗ് എഡിറ്ററുമായ അഹമ്മദ് ഷരീഫ് എന്നിവരാണ് ഇന്ത്യാടുഡേയുടെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയത്. വ്യാപകമായി മതപരിവര്‍ത്തനം നടത്തുന്നതായും ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായും നേതാക്കള്‍ പറഞ്ഞിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഹവാല വഴി സംഘടനയ്ക്ക് പണമെത്തുന്ന കാര്യവും നേതാക്കള്‍ സമ്മതിച്ചു.
റിപ്പോര്‍ട്ട് ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ത്യ ടുഡേയോട് പറഞ്ഞു. ഒന്നര വര്‍ഷത്തോളമായി പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും ഇതിനകം നിരവധി വിവരങ്ങള്‍ ശേഖരിച്ചതായുമാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈനബയെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്‌തേക്കും. ആദ്യ ചോദ്യം ചെയ്യലില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആതുരസേവന പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാത്രമാണ് സൈനബ പറഞ്ഞിരുന്നത്.
ഐഎസിലേക്ക് യുവാക്കളുടെ ചേക്കേറല്‍; പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കെന്ത്?