UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു പൈസ പോലും വകമാറ്റിയിട്ടില്ല: ഓഖി ഫണ്ടില്‍ ചെന്നിത്തലയ്ക്ക് പിണറായിയുടെ മറുപടി

മത്സ്യത്തൊഴിലാളി മേഖലയില്‍ ഇനിയും ചില പദ്ധതികള്‍ കൂടി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുകയാണ്. അതുകൂടി കണക്കിലെടുത്താല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുകയാണ് വേണ്ടിവരുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓഖി ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണത്തിനും സംശയങ്ങള്‍ക്കും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഖി ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്തതില്‍ പരാതികള്‍ ഉണ്ടെന്നും ഇതിനാല്‍ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ടുള്ള ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്യാന്‍ പുതിയ അക്കൗണ്ട തുടങ്ങണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ മാത്രമേ പ്രതിപക്ഷമാകൂ എന്നും അതുകൊണ്ട് അദ്ദേഹം വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുകയാണ് എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 104.24 കോടി രൂപയാണ് എത്തിയത്. എന്നാല്‍ ചെലവഴിച്ചത് കേവലം 25 കോടി രൂപ മാത്രമാണ്. ബാക്കി തുക വകമാറ്റി ചെലവഴിച്ചോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ധനസഹായം അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ട്രൈബ്യൂണലിന് രൂപം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് ലഭിച്ച തുകയും ചിലവാക്കിയ തുകയും മുഖ്യമന്ത്രി വിശദമാക്കി.

ഓഖി ദുരന്തത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് 107 കോടി രൂപയാണ് ലഭിച്ചത്. ഇതിനകം ഉത്തരവായിട്ടുള്ളതും ചെലവഴിച്ചിട്ടുള്ളതുമായ തുക 65.68 കോടി രൂപയ്ക്കുള്ളതാണ്. ഇതിനു പുറമെ, ഇപ്പോള്‍ നടപടി സ്വീകരിച്ചുവരുന്നതും ഉത്തരവ് പുറപ്പെടുവിക്കാനുമായിട്ടുള്ള കാര്യത്തിന് 84.90 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.

എസ്.ഡി.ആര്‍.എഫില്‍ (സ്റ്റേറ്റ് ഡിസ്ട്രസ് റിലീഫ് ഫണ്ട്) ഓഖി ഘട്ടത്തില്‍ ലഭിച്ചത് 111 കോടി രൂപയാണ്. സി.എം.ഡി.ആര്‍.എഫും (ചീഫ് മിനിസ്റ്റേര്‍സ് ഡിസ്ട്രസ് റിലീഫ് ഫണ്ട്) എസ്.ഡി.ആര്‍.എഫും ചേര്‍ന്ന് 218 കോടി രൂപ ലഭിച്ചതില്‍ ഉത്തരവായതും ചെലവഴിച്ചതുമായ തുക 116.79 കോടി രൂപയാണ്. 84.90 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. ഇത് രണ്ടും ചേര്‍ന്നാല്‍ 201.69 കോടി രൂപ ഓഖി ഇനത്തില്‍ ചിലവ് വരും. ഓഖിക്ക് വേണ്ടി കേന്ദ്രം നല്‍കിയതോ, സി.എം.ഡി.ആര്‍.എഫില്‍ ജനങ്ങളില്‍ നിന്ന് ലഭിച്ചതോ ആയ ഒരു തുകയും സര്‍ക്കാര്‍ മറ്റു കാര്യങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ചിട്ടില്ല. മാത്രമല്ല, മത്സ്യത്തൊഴിലാളി മേഖലയില്‍ ഇനിയും ചില പദ്ധതികള്‍ കൂടി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുകയാണ്. അതുകൂടി കണക്കിലെടുത്താല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുകയാണ് വേണ്ടിവരുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍