മര്‍ദ്ദനമേറ്റവര്‍ക്കെതിര മാട്ടിറച്ചി കടത്തിന്റെ പേരില്‍ അക്രമികള്‍ കേസ് ഫയല്‍ ചെയ്‌തെന്നും എന്നാല്‍ പോത്തിറച്ചിയാണെന്ന് വ്യക്തമായതോടെ പരാതി പിന്‍വലിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു.
ഡല്‍ഹിക്ക് സമീപം ഹരിയാനയിലെ ഫരീദാബാദില്‍ അഞ്ച് പേരെ ഗോരക്ഷാ ഗുണ്ടകള്‍ മര്‍ദ്ദിച്ചു. ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ച് ഇവരെ ഉപദ്രവിക്കുകയും ജയ് ഹനുമാന്‍, ജയ് ഗോമാതാ എന്നിങ്ങനെ വിളിക്കാന്‍ തയ്യാറാവാത്തതിനാല്‍ മര്‍ദ്ദിക്കുകയുമായിരുന്നു. ഓട്ടോറിക്ഷയില്‍ ഇറച്ചികൊണ്ടുപോയ അംഗപരിമിതിയുള്ള ആസാദിനാണ് മര്‍ദ്ദനമേറ്റത്. അതേസമയം പോത്തിറച്ചിയാണ് കൈവശമുണ്ടായിരുന്നതെന്നും പശുവിറച്ചി അല്ലെന്നും ആസാദ് പറയുന്നു. ഒരു കടയില്‍ ഇറച്ചി എത്തിക്കുന്നതിനായി ഡല്‍ഹിയില്‍ നിന്ന് ഫരീദാബാദിലേക്ക് പോവുകയായിരുന്നു ആസാദ്. സോനു എന്ന 14 കാരനായ കുട്ടിയും ഒപ്പമുണ്ടായിരുന്നു. സോനുവിനും മര്‍ദ്ദനമേറ്റു.
കാറില്‍ വന്ന ആറംഗ സംഘം വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു എന്ന് ആസാദ് പറയുന്നു. ഞങ്ങള്‍ കൊണ്ടുപോകുന്നത് ബീഫ് അല്ലെന്നും വേണമെങ്കില്‍ പൊലീസിനെ സമീപിക്കാമെന്നും ഞങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ കേട്ടില്ല. ആസാദിനേയും സോനുവിനേയും അടുത്തുള്ള ബജ്രി ഗ്രാമത്തിലേയ്ക്കാണ് കൊണ്ടുപോയത്. ആള്‍ക്കൂട്ടത്തിന് മുന്നില്‍ വച്ച് അക്രമികള്‍ ആസാദിനെ അടിക്കുകയും ചവുട്ടുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആസാദിന്റെ സഹോദരനേയും ബന്ധുക്കളേയും ഗോരക്ഷാ ഗുണ്ടകള്‍ മര്‍ദ്ദിച്ചു. ജയ് ഹനുമാന്‍, ജയ് ഗോമാതാ എന്നൊക്കെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ വീണ്ടും മര്‍ദ്ദനം ശക്തമായി. പന്നിയിറച്ചി തീറ്റിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. മര്‍ദ്ദനമേറ്റവര്‍ക്കെതിര മാട്ടിറച്ചി കടത്തിന്റെ പേരില്‍ അക്രമികള്‍ കേസ് ഫയല്‍ ചെയ്‌തെന്നും എന്നാല്‍ പോത്തിറച്ചിയാണെന്ന് വ്യക്തമായതോടെ പരാതി പിന്‍വലിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു.