പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുന്നത് തിരിച്ചടിയുണ്ടാക്കില്ല എന്ന് തന്നെയാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
ശബരിമല വിഷയത്തില്‍ വീട്ടുവീഴ്ച വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. അഞ്ച് ജില്ലകളില്‍ കൂടി മുഖ്യമന്ത്രി പങ്കെടുക്കുന്ന വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കാനും സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പത്തനംതിട്ടയടക്കം നാല് ജില്ലകളിലെ വിശദീകരണ യോഗങ്ങളില്‍ വലിയ ബഹുജന പങ്കാളിത്തമുണ്ടായതായാണ് പാര്‍ട്ടി അവകാശപ്പെടുന്നത്.
പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുന്നത് തിരിച്ചടിയുണ്ടാക്കില്ല എന്ന് തന്നെയാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കാല്‍നട ജാഥകളില്‍ മന്ത്രിമാരും എംഎൽഎമാരും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുക്കും. കൃത്യമായ പ്രചാരണങ്ങളിലൂടെ പാർട്ടിയുടെയും സർക്കാരിന്‍റെയും നിലപാടും, സുപ്രീംകോടതി വിധിയും ജനങ്ങളെ ബോധ്യപ്പെടുത്താനാകുമെന്നും സംസ്ഥാനസെക്രട്ടേറിയറ്റ് വിലയിരുത്തി.
അതേസമയം മണ്ഡല കാലത്ത് യുവതികളെത്തിയാല്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്ര അറിയിച്ചു. സീസണ് മുന്നോടിയായി ശബരിമലയിലേയ്ക്കുള്ള പാതകള്‍ പ്രത്യേക സുരക്ഷാമേഖലയായി പ്രഖ്യാപിച്ചു. നവംബര്‍ 15 മുതൽ ജനുവരി 20 വരെയാണു ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇലവുങ്കൽ, ചാലക്കയം, സന്നിധാനം, നീലിമല, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, ഉപ്പുതറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നീ സ്ഥലങ്ങൾ സുരക്ഷാ മേഖലകളില്‍ ഉള്‍പ്പെടും.