“ഇതു വരെ പോലീസ് ബിഷപ്പിനെതിരെ നടപടിയെടുത്തിട്ടില്ല. ഇത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കുന്ന പ്രഖ്യാപിത സ്ത്രീ സംരക്ഷണ നിലപാടുകള്‍ക്ക് എതിരാണ്.”
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ സര്‍ക്കാര്‍ നടപടികള്‍ കാര്യക്ഷമമല്ലെന്ന് ചുണ്ടിക്കാട്ടി കന്യാസ്ത്രീകള്‍ ഉള്‍പ്പെട്ട സമരസമിതി സിപിഎം കേന്ദ്ര നേതൃത്വത്തിന് നല്‍കിയ പരാതി പാർട്ടി സംസ്ഥാന നേതൃത്വത്തിന് കൈമാറി. പരാതി പരിശോധിക്കണം. സംസ്ഥാനത്ത് തന്നെ പരിഹരിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന് പരാതി കൈമാറിയത്.
“ഇതു വരെ പോലീസ് ബിഷപ്പിനെതിരെ നടപടിയെടുത്തിട്ടില്ല. ഇത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കുന്ന പ്രഖ്യാപിത സ്ത്രീ സംരക്ഷണ നിലപാടുകള്‍ക്ക് എതിരാണ്.” സമര സമിതി യെച്ചൂരിക്ക് നൽകിയ പരാതിയിൽ പറയുന്നു. ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ, സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകള്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. യാക്കോബ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസും കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.