UPDATES

സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

1983ല്‍ കെ എസ് യു പ്രവര്‍ത്തകരുടെ കുത്തേറ്റതിനെ തുടര്‍ന്ന് അരയ്ക്ക് താഴെ തളര്‍ന്ന ബ്രിട്ടോ പിന്നീട് വീല്‍ ചെയറിലായിരുന്നു.

സിപിഎം നേതാവും മുന്‍ എംഎല്‍എയും എസ്എഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. 64 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 1970കള്‍ മുതല്‍ സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. 1983ല്‍ കെ എസ് യു പ്രവര്‍ത്തകരുടെ കുത്തേറ്റതിനെ തുടര്‍ന്ന് അരയ്ക്ക് താഴെ തളര്‍ന്ന ബ്രിട്ടോ പിന്നീട് വീല്‍ ചെയറിലായിരുന്നു. വീല്‍ ചെയറിലായിരിക്കുമ്പോളും പൊതുരംഗത്ത് സജീവമായി തുടര്‍ന്നു. 2006 മുതല്‍ 2011 വരെ ആംഗ്ലോ ഇന്ത്യന്‍ നോമിനേറ്റഡ് അംഗമായി കേരള നിയമസഭയുടെ ഭാഗമായി.

1983 ഒക്ടോബര്‍ 14ന് എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ – കെ എസ് യു പ്രവര്‍ത്തകരുടെ സംഘട്ടനത്തില്‍ പരിക്കേറ്റേ എസ് എഫ് ഐ പ്രവര്‍ത്തകരെ കാണാന്‍ ജനറല്‍ ആശുപത്രിയിലെത്തിയപ്പോള്‍ കെ എസ് യു പ്രവര്‍ത്തകര്‍ ബ്രിട്ടോയെ മുതുകിന് കുത്തുകയായിരുന്നു. കരള്‍, ഹൃദയം, ശ്വാസകോശം, നട്ടെല്ല് എന്നിവിടങ്ങളിലെല്ലാം ഗുരുതരമായി പരിക്കേറ്റിരുന്നു.

രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്ന ബ്രിട്ടോ തുറന്ന വിര്‍ശനങ്ങളിലൂടെയും വിയോജിപ്പുകളിലൂടെയും ശ്രദ്ധ പിടിച്ചു പറ്റി. സിപിഎമ്മില്‍ ഉറച്ചുനില്‍ക്കുമ്പോളും സിപിഎം ആരോപണവിധേയരായ ടിപി ചന്ദ്രശേഖരന്‍ വധത്തെയടക്കം അപലപിച്ചു. മഹാരാജാസ് കോളേജില്‍ എതിര്‍ വിദ്യാര്‍ത്ഥി സംഘടനകളാല്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യു, ബ്രിട്ടോയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളായ കേസിലെ പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് അതൃപ്തി ബ്രിട്ടോ പ്രകടിപ്പിച്ചിരുന്നു.

അഗ്രഗാമി എന്ന നോവല്‍ അടക്കം ശ്രദ്ധേയ പുസ്തകങ്ങളുടെ രചയിതാവാണ്. ഈയടുത്ത് നടത്തിയ ഉത്തരേന്ത്യന്‍ യാത്ര ശ്രദ്ധേയമായിരുന്നു. മാധ്യമപ്രവര്‍ത്തക സീന ഭാസ്കറാണ് ഭാര്യ. നിലാവാണ് മകള്‍. എറണാകുളം വടുതലയിൽ നിക്കോളാസ് റോഡ്രിഗ്‌സിന്‍റെയും ഐറിൻ റോഡ്രിഗസിന്‍റെയും മകനായി 1954 മാര്‍ച്ച് 27ന് ജനിച്ചു. എറണാകുളം സെന്‍റ് ആൽബർട്‌സ് കോളജിലും ബീഹാറിലെ മിഥില സർവകലാശാലയിലുമായിരുന്നു ഉന്നത വിദ്യാഭ്യാസം.

സൈമണ്‍ ബ്രിട്ടോ/അഭിമുഖം: അഭിമന്യുവിന്റെ കൊലപാതകം ഒരു രാഷ്ട്രീയ പ്രശ്‌നമല്ല, സാമൂഹിക പ്രശ്‌നമാണ്

‘ഈ ജീവിതം ചക്രക്കസേരയിലായിട്ട് 35 വർഷം, അതിജീവനത്തിന്റെ ആൾരൂപം’; ബ്രിട്ടോയെ കുറിച്ച് ഭാര്യ സീന ഭാസ്കർ എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍