കെ.എസ്.യുവിന്റെ അക്രമരാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തിന് കുത്തേറ്റ് ശരീരം തളര്‍ന്ന് ഇത്രയും കാലം കഴിയേണ്ടി വന്നത്.
അന്തരിച്ച സൈമണ്‍ ബ്രിട്ടോയെ അനുസ്മരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ.എസ്.യുവിന്റെ അക്രമരാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ് സൈമണ്‍ ബ്രിട്ടോയ്ക്കു കുത്തേറ്റ് ശരീരം തളര്‍ന്ന് ഇത്രയും കാലം കഴിയേണ്ടി വന്നതെന്നും അപ്പോഴും അദ്ദേഹം രാജ്യത്തിന്റെയും സമൂഹത്തിന്റെയും വിദ്യാര്‍ത്ഥികളെ കുറിച്ചും ചിന്തിച്ചു കൊണ്ടിരുന്നെന്നും കോടിയേരി പറഞ്ഞു.
‘ജീവിക്കുന്ന ഒരു രക്തസാക്ഷിയായിട്ടാണ് അദ്ദേഹം അറിയിപ്പെട്ടിരുന്നത്. കെ.എസ്.യുവിന്റെ അക്രമരാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തിന് കുത്തേറ്റ് ശരീരം തളര്‍ന്ന് ഇത്രയും കാലം കഴിയേണ്ടി വന്നത്.
അപ്പോഴും അദ്ദേഹം രാജ്യത്തിന്റെയും സമൂഹത്തിന്റെയും വിദ്യാര്‍ത്ഥികളെക്കുറിച്ചും ചിന്തിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ എം.എല്‍.എ ഫണ്ട് അദ്ദേഹം ചെലവഴിച്ചത് ജയിലുകളില്‍ ലൈബ്രറി ഉണ്ടാക്കുന്നതിന് വേണ്ടിയാണ്. അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുന്നില്‍ രക്തപുഷ്പ്പങ്ങള്‍ അര്‍പ്പിക്കുന്നു’. കോടിയേരി പറഞ്ഞു.
ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബ്രിട്ടോയുടെ അന്ത്യം. 1970കള്‍ മുതല്‍ സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. 1983ല്‍ കെ എസ് യു പ്രവര്‍ത്തകരുടെ കുത്തേറ്റതിനെ തുടര്‍ന്ന് അരയ്ക്ക് താഴെ തളര്‍ന്ന ബ്രിട്ടോ പിന്നീട് വീല്‍ ചെയറിലായിരുന്നു. വീല്‍ ചെയറിലായിരിക്കുമ്പോളും പൊതുരംഗത്ത് സജീവമായി തുടര്‍ന്നു. 2006 മുതല്‍ 2011 വരെ ആംഗ്ലോ ഇന്ത്യന്‍ നോമിനേറ്റഡ് അംഗമായി കേരള നിയമസഭയുടെ ഭാഗമായി.
1983 ഒക്ടോബര്‍ 14ന് എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ – കെ എസ് യു പ്രവര്‍ത്തകരുടെ സംഘട്ടനത്തില്‍ പരിക്കേറ്റേ എസ് എഫ് ഐ പ്രവര്‍ത്തകരെ കാണാന്‍ ആശുപത്രിയിലെത്തിയപ്പോള്‍ കെ എസ് യു പ്രവര്‍ത്തകര്‍ ബ്രിട്ടോയെ മുതുകിന് കുത്തുകയായിരുന്നു. കരള്‍, ഹൃദയം, ശ്വാസകോശം, നട്ടെല്ല് എന്നിവിടങ്ങളിലെല്ലാം ഗുരുതരമായി പരിക്കേറ്റിരുന്നു.
അഗ്രഗാമി എന്ന നോവല്‍ അടക്കം ശ്രദ്ധേയ പുസ്തകങ്ങളുടെ രചയിതാവാണ്. ഈയടുത്ത് നടത്തിയ ഉത്തരേന്ത്യന്‍ യാത്ര ശ്രദ്ധേയമായിരുന്നു. മാധ്യമപ്രവര്‍ത്തക സീന ഭാസ്കറാണ് ഭാര്യ. നിലാവാണ് മകള്‍. എറണാകുളം വടുതലയിൽ നിക്കോളാസ് റോഡ്രിഗ്‌സിന്‍റെയും ഐറിൻ റോഡ്രിഗസിന്‍റെയും മകനായി 1954 മാര്‍ച്ച് 27ന് ജനിച്ചു. എറണാകുളം സെന്‍റ് ആൽബർട്‌സ് കോളജിലും ബീഹാറിലെ മിഥില സർവകലാശാലയിലുമായിരുന്നു ഉന്നത വിദ്യാഭ്യാസം.