UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങിനുള്ള പാക് പ്രതിനിധികളില്‍ ഡേവിഡ് ഹെഡ്‌ലിയുടെ സഹോദരനും

ദാന്യാല്‍ ഗിലാനി യാതൊരു ഭീകര ബന്ധവുമില്ലാത്തയാളാണെന്നും അദ്ദേഹം ഹെഡ്‌ലിയുമായുള്ള ബന്ധമെല്ലാം വിച്ഛേദിച്ചിരിക്കുകയാണെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ ഗിലാനി സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നെങ്കില്‍ അത് സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയേനെ എന്ന് മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്‍ഡിടിവിയോട് പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള പാകിസ്താന്‍ പ്രതിനിധി സംഘത്തില്‍ മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ അര്‍ദ്ധ സഹോദരനും. ഹെഡ്‌ലിയുടെ സഹോദരന്‍ ദാന്യാല്‍ ഗിലാനിയെയാണ് പാകിസ്താന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ഹെഡ്‌ലിയുടെ ബന്ധുവിനെ ഈ സംഘത്തില്‍ ഉള്‍പ്പെടുത്തിയതില്‍ ഇന്ത്യന്‍ വിദേശനയ വിദഗ്ധര്‍ ആശ്ചര്യം രേഖപ്പെടുത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താന്‍ സെന്‍ട്രല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനാണ് ദാന്യാല്‍ ഗിലാനി. അതേസമയം ഗിലാനിക്ക് വിസ അനുവദിച്ചത് എല്ലാ പരിശോധനകള്‍ക്കും ശേഷമാണെന്നും എന്നാല്‍ അദ്ദേഹം വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായുള്ള പാക് പ്രതിനിധി സംഘത്തിന്റെ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിട്ടില്ലെന്ന്ും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ദാന്യാല്‍ ഗിലാനി യാതൊരു ഭീകര ബന്ധവുമില്ലാത്തയാളാണെന്നും അദ്ദേഹം ഹെഡ്‌ലിയുമായുള്ള ബന്ധമെല്ലാം വിച്ഛേദിച്ചിരിക്കുകയാണെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ ഗിലാനി സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നെങ്കില്‍ അത് സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയേനെ എന്ന് മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്‍ഡിടിവിയോട് പറഞ്ഞു.

യമുനാതീരത്ത് വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ദാന്യാല്‍ ഗിലാനി പാക് നിയമ മന്ത്രി സയിദ് അലി സഫര്‍, സുഷമ സ്വരാജുമായി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല. അലി സഫറിന് പുറമ െന്യൂഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷണര്‍ സൊഹെയ്ല്‍ മെഹമൂദ്, പാക് വിദേശകാര്യ വക്താവും സൗത്ത് ഏഷ്യ ഡയറക്ടര്‍ ജനറലുമായ മെഹ്മൂദ് ഫൈസല്‍ എന്നിവരാണ് സുഷമ സ്വരാജിനെ കണ്ടത്. സുഷമ സ്വരാജുമായുള്ള പാക് സംഘത്തിന്റെ കൂടിക്കാഴ്ചയുടെ വീഡിയോ ഗിലാനി ട്വീറ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരിപാടിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദി ജസ്പാല്‍ അത്വാള്‍ ഇടം പിടിച്ചത് വലിയ വിവാദമായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അടക്കമുള്ള ഇതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുംബയ് ഭീകരാക്രമണ കേസില്‍ 2009ല്‍ അറസ്റ്റ് ചെയ്യപ്പെട്ട ഹെഡ്‌ലി നിലവില്‍ യുഎസില്‍ ജയിലിലാണ്. മുംബയ് ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് അബു ജുന്‍ഡാലിന്റെ വിചാരണക്കിടെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹെഡ്‌ലിയെ മുംബയ് കോടതി വിചാരണ ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍