ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പരിശോധിച്ച് കര്‍ശനം നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ കത്തില്‍ ഡിജിപി പറയുന്നു.
പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ വാങ്ങി അട്ടിമറി ശ്രമം നടത്തിയതായുള്ള പരാതിയില്‍, അട്ടിമറി ശ്രമം നടന്നെന്ന സ്ഥിരീകരണവുമായി ഡിജിപി ലോക്‌നാഥ് ബെഹ്ര. ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായി സംശയിക്കുന്നു. കേസെടുത്ത് അന്വേഷണം നടത്തണം. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പരിശോധിച്ച് കര്‍ശനം നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ കത്തില്‍ ഡിജിപി പറയുന്നു.
പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി ശ്രമം നടന്നതായി ഇന്റലിജന്‍സ് എഡിജിപി ടി.കെ വിനോദ് കുമാര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകള്‍, പൊലീസിലെ ഇടതുപക്ഷ അനുകൂലികൾ കൂട്ടത്തോടെ വാങ്ങി കളളവോട്ട് ചെയ്യുന്നുവെന്നാണ് പരാതി. അസോസിയേഷൻ നിര്‍ദ്ദേശം അനുസരിച്ച് ഒന്നിലേറെ പോസ്റ്റൽ ബാലറ്റുകൾ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ പൊലീസുകാരൻ സമ്മതിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ശബ്ദരേഖകള്‍ വിവിധ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു.
അതേസമയം ഡിജിപി ലോക്‌നാഥ് ബെഹ്‌റ, മുഖ്യമന്ത്രി പിണറായി വിജയന്റെ ചെരിപ്പുനക്കിയാണ് എന്ന് കോണ്‍ഗ്രസ് എംഎല്‍എയും വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ മുരളീധരന്‍ പറഞ്ഞു. പോസ്റ്റൽ വോട്ട് തട്ടിപ്പിന് ബെഹ്റ കൂട്ട് നിന്നു. ബെഹ്റ മുഖ്യമന്ത്രിക്ക് വേണ്ടി വിടുപണി ചെയ്യുതയാണ്. ബെഹ്റ സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ കോൺഗ്രസ് നിയമ നടപടിയെപ്പറ്റി ആലോചിക്കുമെന്നും മുരളീധരൻ പറഞ്ഞു. പോസ്റ്റല്‍ വോട്ടുകള്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. നടപടി നാളെ അറിയിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.