എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മാര്‍ച്ച് 14നു വിചാരണ ആരംഭിക്കാനിരിക്കെയാണ് ദിലീപിന്റെ പുതിയ നീക്കം
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണ നിര്‍ത്തി വെക്കണം എന്നു ആവശ്യപ്പെട്ട് ദിലീപിന്റെ ഹര്‍ജി. ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചു പ്രതി എന്ന നിലയില്‍ തനിക്ക് നിയമപരമായി അവകാശപ്പെട്ട രേഖകള്‍ ലഭിച്ചിട്ടില്ല എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് ദിലീപ് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
നേരത്തെ നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ തനിക്ക് കൈമാറണം എന്നാവശ്യപ്പെട്ട് അങ്കമാലി കോടതിയില്‍ ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കോടതി ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ പ്രതിക്കു ലഭിക്കുന്നതു നടിയുടെ സുരക്ഷയെ ബാധിക്കുമെന്നതിനാൽ നൽകാനാവില്ലെന്ന പ്രോസിക്യൂഷൻ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു. പിന്നീട് ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിലും ദിലീപ് ഹര്‍ജി നല്‍കി.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മാര്‍ച്ച് 14നു വിചാരണ ആരംഭിക്കാനിരിക്കെയാണ് വിചാരണ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് ദിലീപിന്റെ പുതിയ ഹര്‍ജി. കേസിലെ ദിലീപ് അടക്കമുള്ള മുഴുവന്‍ പ്രതികളും ഹാജരാകണം എന്നാവശ്യപ്പെട്ട് സമന്‍സ് അയച്ചിട്ടുണ്ട്.