UPDATES

പ്രവാസം

കെപിഎംജിക്ക് 66 ലക്ഷം കരാര്‍; ചെന്നിത്തലയുടെ അഴിമതി ആരോപണം നിഷേധിച്ച് നോര്‍ക്ക റൂട്സ്

ഇത്തരമൊരു ഉത്തരവിലേയ്ക്ക് നീങ്ങിയത് നാല് മാസം തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കും മറ്റ് നടപടിക്രമങ്ങള്‍ക്കും ശേഷമെന്നും വിശദീകരണം

വെബ് പോർട്ടൽ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചുമതലകള്‍ കെ.പി.എം.ജി എന്ന സ്ഥാപനത്തെ ഏല്‍പ്പിച്ചത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണെന്ന് നോര്‍ക്ക റൂട്സ് അധികൃതർ വ്യക്തമാക്കി. അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സി സര്‍വീസ് കമ്പനിയായ കെ.പി.എം.ജിക്ക് നോർക്കയുടെ വെബ് പോർട്ടൽ റീ ഡിസൈൻ ചെയ്യാൻ 66 ലക്ഷത്തിന്റെ കരാര്‍ നല്‍കിയ ഇടതുസര്‍ക്കാര്‍ തീരുമാനത്തെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി നോർക്ക റൂട്സ് അധികൃതർ രംഗത്തെത്തിയത്.

സൗജന്യമായി കണ്‍സള്‍ട്ടന്‍സി ചെയ്യാന്‍ തയ്യാറായി മുന്നോട്ടുവന്നതു കൊണ്ടാണ് കെ.പി.എം.ജിക്ക് കരാര്‍ നല്‍കിയതെന്നു ന്യായീകരിച്ച സര്‍ക്കാര്‍ നോര്‍ക്കയുടെ വെബ്‌പോര്‍ട്ടല്‍ റീഡിസൈന്‍ ചെയ്യുന്നതിന വേണ്ടി മാത്രം 66 ലക്ഷം രൂപ അനുവദിച്ചുവെന്നും സംസ്ഥാനം രൂക്ഷമായ പ്രളയക്കെടുതി നേരിട്ട ഓഗസ്റ്റ് 17-നാണ് കരാര്‍ നല്‍കിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

എന്നാൽ “ഇത്തരമൊരു ഉത്തരവിലേയ്ക്ക് നീങ്ങിയത് നാല് മാസം തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കും മറ്റ് നടപടിക്രമങ്ങള്‍ക്കും ശേഷമാണ്. 66 ലക്ഷം രൂപ ചെലവാക്കുന്നതിൽ അഴിമതിയുണ്ടെന്ന ആക്ഷേപം ശരിയല്ല. ഇത്തരം ജോലികള്‍ക്ക് വേണ്ടി വരുന്നതും, ഐ.റ്റി സ്ഥാപനങ്ങള്‍ നിലവില്‍ ഈടാക്കുന്നതുമായ പ്രതിഫലം പരിശോധിച്ചാല്‍ നോര്‍ക്ക റൂട്സ്ഉണ്ടാക്കിയ കരാര്‍ സ്ഥാപനത്തിന് മെച്ചമുണ്ടാക്കുന്നതാണെന്നു കാണാൻ കഴിയും.” നോർക്ക റൂട്സ്  പത്ര കുറിപ്പിൽ പറഞ്ഞു.

നോര്‍ക്ക റൂട്സിന്റെ വിവിധ സേവനങ്ങള്‍ ഓൺലൈനായി ലഭ്യമാക്കുന്നതിന് നിലവിലെ സംവിധാനം അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുതിന്റെ ഭാഗമായാണ് സമഗ്രമായ ഏകീകൃത വെബ് പോർട്ടലിന് രൂപം നല്‍കാന്‍ നോര്‍ക്ക റൂട്സിന്റെ ഡയറക്റ്റര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചത്. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിന് അംഗീകാരമുള്ള സംസ്ഥാനത്തെ ഒരേയൊരു അംഗീകൃത ഏജന്‍സിയായ നോര്‍ക്ക റൂട്സിന്റെ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളുടെ നിര്‍വ്വഹണം, തിരിച്ചെത്തിയ മലയാളികളുടെ പുനരധിവാസം, പ്രവാസി മലയാളികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കലും വിതരണവും എന്നിവ ഉള്‍പ്പെടെ 12 സേവനങ്ങള്‍ പൂര്‍ണ്ണമായും ഓൺലൈനിൽ ലഭ്യമാക്കുന്നതിനായി ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൃഹത്തായ വെബ് പോർട്ടൽ തയ്യാറാക്കുകയാണ് ലക്ഷ്യം.

വിവിധ അന്താരാഷ്ട്ര ഏജന്‍സികളെ ഏകോപിപ്പിച്ചുള്ള ജോബ് പോർട്ടലും ഇതിന്റെ ഭാഗമാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള നോര്‍ക്ക റൂട്സിന്റെ പ്രചാരണം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ട് സോഫ്റ്റ് വെയറുകള്‍ നവീകരിക്കുതിനും ഓൺലൈൻ രജിസ്‌ട്രേഷന്‍, ഡാറ്റാബേസ് രൂപീകരണം എന്നിവ മെച്ചപ്പെടുത്തുതിനും ഉദ്ദേശ്യമുണ്ട്. ഇതിനെല്ലാമായി ആന്‍ഡ്രോയിഡ്, ഐ.ഓ.എസ് സംവിധാനങ്ങള്‍ മുഖേന പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കാനും തീരുമാനിക്കുകയുണ്ടായി.

ഇതിന്റെ അടിസ്ഥാനത്തില്‍, കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ സര്‍വ്വീസസ് ഇന്‍കോര്‍പ്പറേറ്റഡ് (നിക്‌സി) എന്ന സ്ഥാപനം എംപാനല്‍ ചെയ്തിട്ടുള്ള ഏജന്‍സികളില്‍ നിന്ന് കെ.എസ്.ഐ.ഡി.സി റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ (ആര്‍.എഫ്.പി) ക്ഷണിക്കുകയുണ്ടായി. കെ.പി.എം.ജി, വിപ്രോ, ഏണസ്റ്റ് ആന്റ് യങ്, ഡെലോയിറ്റ്, പി.ഡബ്ല്യു.സി എന്നീ അഞ്ച് ഏജന്‍സികളാണ് നിലവില്‍ നിക്‌സി എംപാനല്‍ ചെയ്തിട്ടുള്ളത്.

2018 ഏപ്രില്‍ 14ന് നടന്ന പ്രീ ബിഡ് മീറ്റിങ്ങില്‍ ഇവയില്‍ കെ.പി.എം.ജി, വിപ്രോ, പി.ഡബ്ല്യു.സി എന്നീ സ്ഥാപനങ്ങള്‍ പങ്കെടുത്തു. കെ.പി.എം.ജി, വിപ്രോ എീ ഏജന്‍സികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കുകയും മെയ് 14ന് അവര്‍ ടെക്‌നിക്കല്‍ കമ്മിറ്റി മുമ്പാകെ പ്രസന്റേഷന്‍ നടത്തുകയും ചെയ്തു. രണ്ട് കൂട്ടരും യോഗ്യത നേടിയതിനെത്തുടര്‍ന്ന് മെയ് 18ന് ഫിനാല്‍ഷ്യല്‍ ബിഡ് പരിശോധിച്ചു. വിപ്രോ 2 കോടി 97 ലക്ഷം രൂപയും കെ.പി.എം.ജി 66 ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. അതിനെ തുടർന്ന് ഏറ്റവും കുറഞ്ഞ തുക ആവശ്യപ്പെട്ട സ്ഥാപനമായ കെ.പി.എം.ജിയെ കെ.എസ്.ഐ.ഡി.സി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയാണ് ഉണ്ടായത്.

തുടർന്ന് ഈ പ്രൊപ്പോസല്‍ അടങ്ങുന്ന ശുപാര്‍ശ പ്രകാരമുള്ള ജോലികള്‍ ചെയ്യിക്കുന്നതിന് കെ.എസ്.ഐ.ഡി.സിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. അതോടൊപ്പം ഇതിന്റെ ആവശ്യകതകൾ വീണ്ടും വിലയിരുത്തി തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനത്തെ ധരിപ്പിക്കുന്നതിന് നിര്‍ദ്ദേശിച്ചും സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സമയബന്ധിതമായി പാലിച്ച് ജോലി പൂര്‍ത്തിയാക്കണമെന്ന് ടെക്‌നിക്കല്‍ ഇവാല്യുവേഷന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടും 2018 ആഗസ്റ്റ് 17ന് 446/2018/നോര്‍ക്ക എന്ന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ ഇവാല്യുവേഷന്‍ കമ്മിറ്റി 2018 സെപ്റ്റംബര്‍ 12 ന് യോഗം ചേരുകയും വിശദമായ ചര്‍ച്ചകള്‍ക്കും വിലയിരുത്തലിനും ശേഷം കെ.പി.എം.ജിക്ക് ലെറ്റര്‍ ഓഫ് ഇന്റന്റ് നല്‍കുകയുമാണ് ഉണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍