തീപിടുത്തത്തിന്‍റെ കാരണമെന്തെന്ന് വ്യക്തമല്ല
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഉടമസ്ഥതയിലുള്ള മാന്‍ഹട്ടനിലെ ട്രംപ് ടവറില്‍ തീപിടുത്തം. ഒരാള്‍ മരിക്കുകയും രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്നിശമന സേനയുടെ നാലംഗങ്ങൾക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഗുരുതരമായി പൊള്ളലേറ്റ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ട്രംപ് ടവറിലെ താമസക്കാരനായ 67കാരനാണ് മരിച്ചത്. തീപിടുത്തത്തിന്‍റെ കാരണമെന്തെന്ന് വ്യക്തമല്ല. സംഭവം നടക്കുമ്പോള്‍ ട്രംപ് കുടുംബത്തിലെ ആരും കെട്ടിടത്തിലായിരുന്നില്ല. ‘സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറത്തുള്ള ഒരു തീപിടുത്തമായിരുന്നു അത്. വളരെ വലിയ അപ്പാര്‍ട്ട്മെന്‍റാണ്. ഇതിന്‍റെ 50-ാം നിലയിലാണ് തീപിടിച്ചത്. കെട്ടിടത്തിന്‍റെ ബാക്കിയുള്ള ഭാഗങ്ങളിലെല്ലാം ശക്തമായ പുകയായിരുന്നു’_ അഗ്നിശമന സേനാ ഉദ്ദ്യോഗസ്ഥന്‍ ഡാനിയൽ നിഗ്രോ ട്വിറ്ററില്‍ കുറിച്ചു.
2016 ൽ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് ഡൊണാൾഡ് ട്രംപറ്റിന്‍റെ പ്രാഥമിക വസതിയായിരുന്നു അംബരചുംബിയായ ട്രംപ് ടവര്‍. ട്രംപിന് ഒരു വസതിയും ഓഫീസും ടവറിലുണ്ട്. ഇവിടെ തീപിടിച്ചതായി ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. മികച്ച രീതിയിൽ നിർമിച്ച കെട്ടിടമാണിതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അഗ്നിബാധ നിയന്ത്രണവിധേയമാക്കിയ അഗ്നിശമന സേനയെ അഭിനന്ദിക്കുകയും ചെയ്തു.