കോണ്‍ഗ്രസ്സ് കോടതിയിലേക്ക്; വിശ്വാസം തെളിയിക്കാന്‍ 15 ദിവസം
അനിശ്ചിതത്വം ബാക്കിയാക്കി കര്‍ണാടകയില്‍ ഗവര്‍ണര്‍ വജുഭായ് ആര്‍ വാല ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു. ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടിയുടെ നേതാവായി താന്‍ തിരഞ്ഞെടുക്കപ്പെട്ടു എന്നു അറിയിച്ചുകൊണ്ട് യെദിയൂരപ്പനല്‍കിയ കത്തിന് മറുപടി ആയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചുകൊണ്ട് ഗവര്‍ണര്‍ കത്ത് നല്‍കിയിരിക്കുന്നത്. സത്യപ്രതിജ്ഞയുടെ സമയവും വേദിയും അറിയിക്കാന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സര്‍ക്കാരിന് സഭയില്‍ വിശ്വാസം തെളിയിക്കാന്‍ 15 ദിവസമാണ് ഗവര്‍ണ്ണര്‍ അനുവദിച്ചിട്ടുള്ളത്.
മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗിയുമായി നിയമവശങ്ങൾ ചർച്ച ചെയ്ത ശേഷമാണ് ഗവർണർ ബിജെപിയെ ക്ഷണിച്ചത്. ഇന്ന് രാവിലെ 9 മണിക്ക് യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും എന്നാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍.
ഗോവയിലെയും മണിപ്പൂരിലെയും നടപടികളും നിയമോപദേശവും പരിഗണിച്ച ശേഷമേ സര്‍ക്കാരുണ്ടാക്കാന്‍ ഏതെങ്കിലും പാര്‍ട്ടിയെ ക്ഷണിക്കൂ എന്നാണ് ജനതാദള്‍ നേതാവ് കുമാരസ്വാമിക്ക് ഗവര്‍ണര്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. ആ ഉറപ്പാണ് പുതിയ തീരുമാനത്തോടെ അട്ടിമറിക്കപ്പെട്ടത്. ഗവര്‍ണറുടെ നടപടിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവാന്‍ കോണ്‍ഗ്രസ്സ് തീരുമാനിച്ചു. ഇത് സംബന്ധിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെ നേരിട്ട് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
അതേസമയം യെദിയൂരപ്പ വ്യാഴാഴ്ച കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി.ജെ.പി നേതാവ് സുരേഷ് കുമാര്‍ ചെയ്ത ട്വീറ്റ് പിന്‍വലിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ ഈ മാസം 27 വരെ ഗവര്‍ണര്‍ സമയം അനുവദിച്ചിട്ടുണ്ടെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.