അഡീഷണല്‍ സെഷന്‍സ് ജഡ്ജി കൃഷന്‍കാന്ത് ശര്‍മയുടെ ഭാര്യ ഋതു (38) മകന്‍ ധ്രുവ് (18) എന്നിവരെയാണ് ഷോപ്പിംഗിനെത്തിയപ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡ് വെടി വച്ചത്. വെടി വച്ചതിന് ശേഷം ഗാര്‍ഡ് കാര്‍ ഓടിച്ചു പോയി.
ഹരിയാനയിലെ ഗുഡ്ഗാവില്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ ജഡ്ജിയുടെ ഭാര്യയേയും മകനേയും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഗാര്‍ഡ് വെടിവച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 18കാരനായ മകന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഗുഡ്ഗാവിലെ സെക്ടര്‍ 49ലുള്ള ആര്‍കേഡിയ മാര്‍ക്കറ്റില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് 3.30ഓടെയാണ് സംഭവം. അഡീഷണല്‍ സെഷന്‍സ് ജഡ്ജി കൃഷന്‍കാന്ത് ശര്‍മയുടെ ഭാര്യ ഋതു (38) മകന്‍ ധ്രുവ് (18) എന്നിവരെയാണ് ഷോപ്പിംഗിനെത്തിയപ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡ് വെടി വച്ചത്. വെടി വച്ചതിന് ശേഷം ഗാര്‍ഡ് കാര്‍ ഓടിച്ചു പോയി. ഋതുവിന്റെ നെഞ്ചിനും ധ്രുവിന്റെ തലയ്ക്കുമാണ് മഹിപാല്‍ വെടി വച്ചത്.
ആക്രമണത്തിന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ജഡ്ജിയെ ഫോണില്‍ വിളിച്ച് നിങ്ങളുടെ ഭാര്യയേയും മകനേയും ഞാന്‍ വെടി വച്ചു എന്ന് മഹിപാല്‍ സിംഗ് എന്ന ഗാര്‍ഡ് പറഞ്ഞു. അമ്മയടക്കം രണ്ട് പേരെയും വിളിച്ച് വെടിവയ്പിന്റെ കാര്യം ഇയാള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വെടി വയ്പിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തിയ മഹിപാല്‍ സിംഗ് അവിടെയും വെടിയുതിര്‍ത്ത ശേഷം സ്ഥലം വിട്ടു. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ മഹിപാലിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് ഫരീദാബാദില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി മഹിപാല്‍ സിംഗ്, കൃഷന്‍കാന്ത് ശര്‍മയുടെ സുരക്ഷാഉദ്യോഗസ്ഥനാണ്. വെടിവയ്പിന്റെ കാരണം വ്യക്തമല്ല. മഹിപാല്‍ സിംഗ് കടുത്ത വിഷാദരോഗത്തിന്റെ പിടിയിലായിരുന്നുവെന്നും ജഡ്ജി കുടുംബം മോശമായാണ് മഹിപാലിനോട് പെരുമാറിയിരുന്നതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹരിയാനയിലെ മഹേന്ദ്രഗഡ് സ്വദേശിയാണ് മഹിപാല്‍ സിംഗ്. ഭാര്യ അധ്യാപികയാണ്. എഴും മൂന്നും വയസ് പ്രായമുള്ള രണ്ട് കുട്ടികളുണ്ട്.