ആദ്യം ഹാദിയയെ കേള്‍ക്കണോ അതോ എന്‍ഐഎ റിപ്പോര്‍ട്ട് പരിശോധിക്കണോ എന്ന കാര്യത്തില്‍ തീരുമാനമായില്ല.
ഹാദിയക്ക് പറയാനുള്ളത് സുപ്രീംകോടതി ഇന്ന് കേട്ടില്ല. ഇന്നത്തെ വാദം പൂര്‍ത്തിയാക്കി. ആദ്യം ഹാദിയയെ കേള്‍ക്കണോ അതോ എന്‍ഐഎ റിപ്പോര്‍ട്ട് പരിശോധിക്കണോ എന്ന കാര്യത്തില്‍ തീരുമാനമായില്ല. ഹാദിയയുടെ ജീവന് ഭീഷണിയുണ്ടെന്നും അതുകൊണ്ട് അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണം എന്നുമാണ് പിതാവ് കെഎം അശോകന്‍റെ ആവശ്യം. ഭര്‍ത്താവ് ഷെഫിന്‍ ജഹാന് ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ട് എന്നാണ് ഇന്ന് എന്‍ഐഎ ഇന്ന് കോടതിയില്‍ വാദിച്ചത്. ഷെഫിന്‍ ഐഎസിന്‍റെ റിക്രൂട്ടിംഗ് എജന്റുമായി ബന്ധപ്പെട്ടതിന് തെളിവുണ്ടെന്നും എന്‍ഐഎ വാദിക്കുന്നു.
താന്‍ സ്വന്തം ഇഷ്ട പ്രകാരമാണ് മതം മാറിയതും വിവാഹം കഴിച്ചതെന്നും എന്‍ഐഎയോടും മാധ്യമങ്ങളോടും ഹാദിയ പറഞ്ഞിട്ടുണ്ട് എങ്കിലും ഹാദിയ വലിയ തോതില്‍ ആശയം അടിച്ചേല്‍പ്പിക്കലിന് വിധേയമായിട്ടുണ്ട് എന്നും മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയ ആയിട്ടുണ്ട് എന്നുമാണ് ഹാദിയയുടെ പിതാവും എന്‍ഐഎയും വാദിക്കുന്നത്. വ്യക്തി സ്വാതന്ത്ര്യത്തിന് വര്‍ഗീയ നിറം നല്‍കരുതെന്ന് ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. ഷെഫിന്‍ ജഹാന്റെയും സത്യസരണിയുടെയും മറ്റും ഭീകരബന്ധം സംബന്ധിച്ച ആരോപണങ്ങള്‍ പുതിയതല്ല. ഇനി ഒരു തെറ്റായ വ്യക്തിയെ ആണ് ഹാദിയ വിവാഹം ചെയ്തതതെങ്കില്‍ അത് അവരുടെ ഇഷ്ടമാണ്. അതിന്റെ അനന്തരഫലം അവര്‍ തന്നെയാണ് അനുഭവിക്കേണ്ടത് എന്നും കപില്‍ സിബല്‍ കോടതിയിൽ പറഞ്ഞു. പ്രായപൂര്‍ത്തിയായ സ്ത്രീയുടെ സ്വയംനിര്‍ണയാവകാശം കാണാതെ പോകരുത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ചാണ് വാദം കേള്‍ക്കുന്നത്. നാളെ വാദം തുടരും.