UPDATES

ട്രെന്‍ഡിങ്ങ്

മോദിയുടെ യാഗാശ്വത്തെ അരിവാള്‍ ചുറ്റിക എന്ന ഇരട്ട സഹോദരങ്ങള്‍ പിടിച്ച് കെട്ടും: യെച്ചൂരി

ആര്‍എസ്എസ് – ബിജെപി ഫാഷിസ്റ്റ് ശക്തികള്‍ക്ക് കോണ്‍ഗ്രസിനെ പേടിയില്ല. പാര്‍ലമെന്റിലുള്ള ബിജെപിയുടെ പകുതിയോളം അംഗങ്ങള്‍ മുന്‍ കോണ്‍ഗ്രസുകാരാണ്.

രാമന്റെ വെള്ളക്കുതിരയെ ലവകുശന്മാര്‍ എന്ന ഇരട്ട സഹോദരങ്ങള്‍ പിടിച്ചുകെട്ടിയതുപോലെ നരേന്ദ്ര മോദിയുടെ യാഗാശ്വത്തെ ഇടതുപക്ഷത്തിന്റെ അരിവാള്‍ ചുറ്റിക എന്ന ഇരട്ട സഹോദരങ്ങള്‍ പിടിച്ചു കെട്ടുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് ശേഷം മോദി സ്വപ്നലോകത്താണ്. യുപിയില്‍ നടപ്പാക്കിയ അജന്‍ഡ ഇന്ത്യയാകെ നടപ്പാക്കാമെന്ന് പ്രതീക്ഷിക്കേണ്ടെന്നും യെച്ചൂരി പറഞ്ഞു. ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സിപിഎം കൊല്ലത്ത് സംഘടിപ്പിച്ച റെഡ് വളന്റിയര്‍ പരേഡും സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു യെച്ചൂരി.

ആര്‍എസ്എസ് – ബിജെപി ഫാഷിസ്റ്റ് ശക്തികള്‍ക്ക് കോണ്‍ഗ്രസിനെ പേടിയില്ല. പാര്‍ലമെന്റിലുള്ള ബിജെപിയുടെ പകുതിയോളം അംഗങ്ങള്‍ മുന്‍ കോണ്‍ഗ്രസുകാരാണ്. ബിജെപിയെ ശക്തമായി എതിര്‍ക്കുന്നത് ഇടതുപക്ഷ ശക്തികളായത് കൊണ്ടാണ് സിപിഎമ്മിന് നേരെ അവര്‍ അക്രമം അഴിച്ചു വിടുന്നത്. ബിജെപി സ്വകാര്യ സേന രൂപീകരിച്ച് രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ അടിത്തറ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ദളിതര്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നേരെ വ്യാപകമായ അക്രമം അവര്‍ നടത്തുന്നു. സദാചാര ഗുണ്ടകളും റോമിയോ സേനയുമൊക്കെ ഇതിന്റെ ഭാഗമാണ്. നാല് മുഖമുള്ള വ്യാളിയെപ്പോലെ ബഹുമുഖ ആക്രമണമാണ് ബിജെപി നടത്തുന്നത്.

സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമാകുന്ന സാമ്പത്തിക നയം, അമേരിക്കയുടെ ഇംഗിതത്തിന് അനുസരിച്ചുള്ള വിദേശ നയം, പാര്‍ലമെന്റിനെ പോലും പരിഗണിക്കാത്ത ഏകാധിപത്യ സ്വഭാവം, വര്‍ഗീയത എന്നിവയാണ് ബിജെപിയുടെ മുഖങ്ങള്‍. ബിജെപിയുടെ അജന്‍ഡയ്‌ക്കെതിരെ പുരോഗമന ഇടതുപക്ഷ ശക്തികള്‍ ഒരുമിച്ച് പോരാടണം. സോവിയറ്റ് യൂണിയന്‍ തകര്‍ന്നത് ആശയത്തിന്റെ പോരായ്മ കൊണ്ടല്ല, സോഷ്യലിസം നടപ്പാക്കിയതിലെ പാളിച്ച കൊണ്ടാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍