വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അനുചിതമായി എന്ന് കോടതി അഭിപ്രായപ്പെട്ടു. ഈ സംഭവത്തില്‍ വിചാരണയ്ക്ക് മുമ്പ് എങ്ങനെ നിഗമനങ്ങളില്‍ എത്താനാകുമെന്നും ഹൈക്കോടതി ചോദിച്ചു. വ്യക്തികളുടെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയുടെ വിമര്‍ശനം. സോളാര്‍ അഴിമതി ആരോപണം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ തുടര്‍നടപടിയും ചോദ്യം ചെയ്ത് ആരോപണവിധേയനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്. വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അനുചിതമായി എന്ന് കോടതി അഭിപ്രായപ്പെട്ടു. ഈ സംഭവത്തില്‍ വിചാരണയ്ക്ക് മുമ്പ് എങ്ങനെ നിഗമനങ്ങളില്‍ എത്താനാകുമെന്നും ഹൈക്കോടതി ചോദിച്ചു. വ്യക്തികളുടെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
സരിതയുടെ കത്തും അതിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ നടത്തിയ പ്രതികൂല പരാമര്‍ശങ്ങളും റദ്ദാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കപില്‍ സിബല്‍ ആണ് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ഹാജരായത്. ഹര്‍ജിക്കാരന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്ന് കപില്‍ സിബല്‍ വാദത്തിനിടയില്‍ ചൂണ്ടിക്കാട്ടി. കമ്മീഷന്‍ പ്രധാന തെളിവായി പരിഗണിച്ചിട്ടുള്ള സരിതയുടെ കത്തിലുള്ളത് ആരോപണങ്ങള്‍ മാത്രമാണ്. ഈ കത്ത് ചര്‍ച്ച ചെയ്യരുത്. സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയയ്ക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
സോളര്‍ കേസ് പ്രതിയായ സരിതയുടെ കത്ത് റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയ കമ്മീഷന്‍, സര്‍ക്കാര്‍ ഏല്‍പിച്ച പരിഗണനാവിഷയങ്ങള്‍ മറികടന്നുവെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ആക്ഷേപം. പരിഗണനാവിഷയങ്ങള്‍ വിപുലപ്പെടുത്തിയ കമ്മീഷന്‍ നടപടി നിയമപരമല്ല. കത്തിന്റെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങള്‍ സ്വേച്ഛാപരവും മൗലികാവകാശ ലംഘനവുമാണ്. തന്റെ പൊതുജീവിതത്തിന് കളങ്കമുണ്ടാക്കുന്ന പരാമര്‍ശമുള്‍പ്പെട്ട കത്തും റിപ്പോര്‍ട്ടും സഭയില്‍ വച്ചതോടെ പൊതുരേഖയുടെ ഭാഗമായെന്നും ഹര്‍ജിയില്‍ ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടുന്നു.
പുറത്തുവന്നത് അഴിമതിയുടെയും ലൈംഗിക ചൂഷണത്തിന്റെയും നാറിയ കഥകള്‍: സോളാര്‍ റിപ്പോര്‍ട്ട് പൂര്‍ണരൂപം