UPDATES

ആനക്കൊമ്പ് കേസ്: മോഹൻലാലിന് വേണ്ടി ഹാജരായത്‌ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ മകൾ രശ്മി ഗൊഗോയ്

മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനടക്കം പ്രതി പട്ടികയിൽ ഉള്ള കേസിൽ ആനക്കൊമ്പിന്റെ കൈവശാവകാശം സംബന്ധിച്ച് നൽകിയ ഹർജിയിലാണ് മോഹൻലാലിന് വേണ്ടി രശ്മി ഗൊഗോയ് ഹാജരായത്

വീട്ടിൽ ആനക്കൊമ്പ് സൂക്ഷിച്ച കേസിൽ മോഹൻലാലിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ മകൾ രശ്മി ഗൊഗോയ്. മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനടക്കം പ്രതി പട്ടികയിൽ ഉള്ള കേസിൽ ആനക്കൊമ്പിന്റെ കൈവശാവകാശം സംബന്ധിച്ച് നൽകിയ ഹർജിയിലാണ് മോഹൻലാലിന് വേണ്ടി രശ്മി ഗൊഗോയ് ഹാജരായത്.

ഈ കേസിൽ മോഹൻലാലിനും തിരുവഞ്ചൂരിനുമെതിരെ ത്വരിതാന്വേഷണത്തിന് മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവിനെ ചോദ്യം ചെയ്തത് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട മൂവാറ്റുപുഴ കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

2012 ജൂണിൽ മോഹൻലാലിന്റെ തേവരയിലെ വസതിയിൽ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. ആനക്കൊമ്പുകൾ വനം വകുപ്പിന് കൈമാറുകയും മോഹൻലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നൽകിയത്.

ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്‍ലാൽ നൽകിയ വിശദീകരണം. ആനക്കൊമ്പുകള്‍ കെ കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നു പണം കൊടുത്തു വാങ്ങിയതാണെന്നും ലാല്‍ പറഞ്ഞിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചത് എന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയത്. റെയ്‍ഡിൽ ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടർന്ന് കോടനാട് ഫോറസ്റ്റ് അധികൃതർ കേസെടുത്തു. എന്നാല്‍ പിന്നീട് കേസ് റദ്ദാക്കി.

നിലവിലെ നിയമം പരിഷ്കരിച്ച് മോഹന്‍ലാലിന് അനുകൂല നിലപാടെടുത്ത സർക്കാർ തീരുമാനത്തിനെതിരെ ഏറെ വിമർശനങ്ങളും ഉയർന്നിരുന്നു.

read more:കല്ലട ബസ്: 500 അന്തര്‍സംസ്ഥാന ബസുകള്‍ക്കെതിരെ 20 ദിവസം കൊണ്ട് ചുമത്തിയ പിഴ 1.32 കോടി രൂപ; എന്നിട്ടും നിയമലംഘനങ്ങള്‍ക്ക് കുറവില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍