ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിക്കുന്നത്? ഇത് അനുവദിക്കാനാവില്ല. ഇത് ഏത് തരം വിചാരണയാണ്. എന്താ തമാശ കളിക്കുകയാണോ? – സുപ്രീം കോടതി ചോദിച്ചു.
ക്രിമിനല്‍ കേസിലെ വിചാരണ, ഝാര്‍ഖണ്ഡിലെ ഹസാരിബാഗിലുള്ള കീഴ്‌ക്കോടതി വാട്‌സ് ആപ്പ് വഴി നടത്തി. ഇത് സുപ്രീം കോടതിയുടെ മുന്നിലെത്തി. ഇമ്മാതിരി തമാശകളൊക്കെ എങ്ങനെയാണ് ഒരു ക്രിമിനല്‍ കേസിലെ വിചാരണയുമായി ബന്ധപ്പെട്ട് കോടതിയില്‍ നടക്കുന്നത് എന്നാണ് സുപ്രീംകോടതിയുടെ സംശയം. ഝാര്‍ഖണ്ഡിലെ മുന്‍ മന്ത്രിയും എംഎല്‍എയായ അദ്ദേഹത്തിന്റെ ഭാര്യയും പ്രതികളായ 2016ലെ കലാപ കേസാണിത്. മുന്‍ മന്ത്രി യോഗേന്ദ്ര സാവു, ഭാര്യ നിര്‍മല ദേവി എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഭോപ്പാലില്‍ താമസിക്കണമെന്നും കോടതി നടപടികളുടെ ഭാഗമായല്ലാതെ ഝാര്‍ഖണ്ഡിലേയ്ക്ക് പ്രവേശിക്കരുതെന്നുമുള്ള ഉപാധികളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. വാട്‌സ് ആപ്പ് കോള്‍ വഴി തങ്ങള്‍ക്കെതിരെ കുറ്റം ചുമത്തിയതിനെ എതിര്‍ത്തിരുന്നതായി പ്രതികള്‍ സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, എല്‍എന്‍ റാവു എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിക്കുന്നത്? ഇത് അനുവദിക്കാനാവില്ല. ഇത് ഏത് തരം വിചാരണയാണ്. എന്താ തമാശ കളിക്കുകയാണോ? – സുപ്രീം കോടതി ചോദിച്ചു. തങ്ങളുടെ കേസ് ഹസാരിബാഗ് കോടതിയില്‍ നിന്ന് ഡല്‍ഹയിലെ വിചാരണ കോടതിയിലേയ്ക്ക് മാറ്റണമെന്ന് പ്രതികള്‍ ആവശ്യപ്പെടുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രതികരണമറിയിക്കാന്‍ ഝാര്‍ഖണ്ഡ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്്. അതേസമയം യോഗേന്ദ്ര സാവു തുടര്‍ച്ചയായി ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുകയാണെന്നും മിക്കവാറും ഭോപ്പാലിന് പുറത്താണ് ഇയാളെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം അത് മറ്റൊരു വിഷയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നതായി പരാതിയുണ്ടെങ്കില്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേകം ഹര്‍ജി നല്‍കാവുന്നതാണ് – സുപ്രീം കോടതി വ്യക്തമാക്കി.
അതേസമയം വീഡിയോ കോണ്‍ഫറന്‍സിംഗ് കണക്ടിവിറ്റി വളരെയധികം മോശമായിരുന്നതുകൊണ്ടാണ് ഏപ്രില്‍ 19ന് ഉത്തരവ് വാട്‌സ്ആപ്പ് കോള്‍ വഴി നല്‍കിയതെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ വിവേക് തംഖ അറിയിച്ചു. 21 കേസുകള്‍ മുന്‍ മന്ത്രിക്കെതിരെയും ഒമ്പത് കേസുകള്‍ ഭാര്യക്കെതിരെയുമുണ്ടെന്ന് തംഖ അറിയിച്ചു. എന്‍ടിപിസി (നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍) നടത്തിയ ഭൂമി ഏറ്റെടുക്കലുകളുമായി ബന്ധപ്പെട്ടവയാണ് മിക്ക കേസുകളുമെന്നും തംഖ അറിയിച്ചു. 2016ല്‍ ഗ്രാമവാസികളും പൊലീസും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലും ഇവര്‍ പ്രതികളാണ്. നഷ്ടപരിഹാരമോ പുനരധിവാസമോ നല്‍കാതെയുള്ള കുടിയൊഴിപ്പിക്കലിനെതിരെ ബര്‍കാഗാവില്‍ നടന്ന പ്രക്ഷോഭം നയിച്ചത് നിര്‍മല ദേവിയായിരുന്നു. 2013 ഓഗസ്റ്റില്‍ ഹേമന്ദ് സോറന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു യോഗേന്ദ്ര സാവു.