ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിക്കുന്നതിനു വേണ്ടിയാണ് ഇത്രയും തുക മോഷ്ടിച്ചതെന്ന് പോലീസിനോട് വെളിപ്പെടുത്തി
വിവാഹാഭ്യര്‍ത്ഥന നിരസിച്ച കാമുകിയോടുള്ള ദേഷ്യത്തില്‍ കാമുകന്‍ കത്തിച്ചുകളഞ്ഞത് അഞ്ച് ലക്ഷം രൂപ. മധ്യപ്രദേശിലെ സെഹോറിലാണ് സംഭവം. യുവതിയെ വിവാഹം കഴിക്കുന്നതിനുവേണ്ടി ജോലിചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് ജിതേന്ദ്ര ഗോയല്‍ എന്ന യുവാവ് 6.47 ലക്ഷം രൂപ മോഷ്ടിച്ചിരുന്നു. എന്നാല്‍ പെൺകുട്ടി വിവാഹത്തിന് വിസമ്മതിച്ചതോടെ അഞ്ച് ലക്ഷം രൂപ കത്തിച്ചു കളയുകയായിരുന്നു.
ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ജിതേന്ദ്ര ഗോയല്‍. ഏപ്രില്‍ 18-നാണ് സ്ഥാപനത്തിലെ ലോക്കറില്‍നിന്ന് 6.47 ലക്ഷം രൂപ മോഷണം പോയതായി മാനേജര്‍ പോലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവില്‍ 24 മണിക്കൂറിനകം തന്നെ പോലീസ് ഗോയലിനെ അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ച പ്രതി, ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിക്കുന്നതിനു വേണ്ടിയാണ് ഇത്രയും തുക മോഷ്ടിച്ചതെന്ന് പോലീസിനോട് വെളിപ്പെടുത്തി.
വിവാഹ വാഗ്ദാനം യുവതി നിരസിച്ചതിലെ അമര്‍ഷംകൊണ്ടാണ് അഞ്ചുലക്ഷം രൂപ കത്തിച്ചു കളഞ്ഞതെന്ന് ഇയാല്‍ പോലീസിന് മൊഴി നല്‍കി. കത്തിക്കരിഞ്ഞ നോട്ടുകളുടെ അവശിഷ്ടങ്ങള്‍ അയാളുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കത്തിച്ചതിലേറെയും അഞ്ഞൂറു രൂപാ നോട്ടുകളാണ്. അവശേഷിക്കുന്ന പണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പണം കത്തിച്ചശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു. ജിതേന്ദ്ര ഗോയലിനെതിരെ കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് മാധ്യമങ്ങളോടു പറഞ്ഞു.