‘വേദാനുഷ്ടാനങ്ങള്‍’ എന്നര്‍ത്ഥം വരുന്ന ‘കൽപ വേദാങ്ങ’ എന്നാണ് കോഴ്സിനു നല്‍കിയിരിക്കുന്ന പേര്
വിദ്യാർത്ഥികളുടെ ജാതിയോ മതമോ ലിംഗമോ നോക്കാതെ മതപരമായ ആചാരങ്ങൾ പഠിപ്പിക്കാന്‍ ഡല്‍ഹി ജവഹര്‍ലാല്‍ യൂണിവേഴ്സിറ്റി (ജെ എന്‍ യു) പുതിയ കോഴ്സ് തുടങ്ങുന്നു. റിലീജ്യസ് ടൂറിസത്തിലും വാസ്തു ശാസ്ത്രയിലും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകള്‍ തുടങ്ങാന്‍ സംസ്കൃത പഠന വകുപ്പ് തയ്യാറെടുക്കുന്നതായി ‘ന്യൂസ് 18’ റിപ്പോര്‍ട്ട് ചെയ്തു
.
സംസ്കൃത വിദ്യാർത്ഥികൾക്ക് കൂടുതല്‍ തൊഴിൽ അവസരങ്ങള്‍ ഉണ്ടാകുന്നതിനാണ് ഈ ആശയം രൂപീകരിച്ചതെന്ന് ജെ എന്‍ യുവിലെ സംസ്കൃത പഠന വിഭാഗം മേധാവി ഗിരീഷ് നാഥ് ജാ പറഞ്ഞു. ‘തൊഴിലവസരങ്ങള്‍ ഇല്ലെന്ന കാരണത്താല്‍ കുട്ടികള്‍ ഒന്‍പതാം ക്ലാസില്‍ വച്ച്തന്നെ സംസ്കൃത പഠനം ഉപേക്ഷിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. എന്നാല്‍ വാണിജ്യ രംഗത്ത് ഇതിന് ഒരു പാട് സാധ്യതകളാണുള്ളത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വർഷത്തെ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളാണ് നല്‍കുക. ജെഎൻയു അക്കാദമിക് കൗൺസിലിന്‍റെ അംഗീകാരം ലഭിച്ചാല്‍ 2019-ല്‍ തന്നെ കോഴ്സുകള്‍ തുടങ്ങുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘വേദാനുഷ്ടാനങ്ങള്‍’ എന്നര്‍ത്ഥം വരുന്ന ‘കൽപ വേദാങ്ങ’ എന്നാണ് കോഴ്സിനു നല്‍കിയിരിക്കുന്ന പേര്. ഇത് എല്ലാ ജാതികളില്‍ പെട്ടവര്‍ക്കും ചേരാവുന്നതാണ്. വാസ്തു ശാസ്ത്രം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സിവിൽ എഞ്ചിനീയറിങ് കമ്പനികളില്‍ ജോലി ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ആയുർവേദത്തിൽ ബിരുദ പഠനവും യോഗയിൽ ബിരുദാനന്തര ബിരുദ പഠനവും തുടങ്ങാനിരിക്കുകയാണ്.