UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയിലില്‍ നിന്ന് കൊടിസുനിയുടെ ‘ഓപ്പറേഷന്‍’ തുടരുന്നു: ഇത്തവണ വെളിപ്പെട്ടത് സ്വര്‍ണ കവര്‍ച്ച

കോഴിക്കോട്ട് കാര്‍ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നതാണ് കേസ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഫോണ്‍ വഴി കൊടി സുനിയാണ് ഈ കവര്‍ച്ച ആസൂത്രണം ചെയ്തത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന കൊടി സുനി (സുനില്‍കുമാര്‍), വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിരുന്ന് കവര്‍ച്ച ആസൂത്രണംചെയ്ത് നടപ്പാക്കിയതായി റിപ്പോര്‍ട്ട്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട്ട് കാര്‍ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നതാണ് കേസ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഫോണ്‍ വഴി കൊടി സുനിയാണ് ഈ കവര്‍ച്ച ആസൂത്രണം ചെയ്തത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഈ കേസില്‍ സുനിയെ സെന്‍ട്രല്‍ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (5) കോടതി പോലീസിന് അനുമതി നല്‍കി.

ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സും പൊലീസും സമാന്തരമായി അന്വേഷണം നടത്തുന്ന കേസിലാണ് നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്. 2016 ജൂലായ് 16ന് രാവിലെ ആറോടെ ദേശീയപാതയില്‍ നല്ലളം മോഡേണ്‍ സ്റ്റോപ്പിന് സമീപം കാര്‍ യാത്രക്കാരനെ ആക്രമിച്ചാണ് സ്വര്‍ണം കവര്‍ന്നത്. കവര്‍ച്ച നടത്താനും സ്വര്‍ണം മറിച്ചുവില്‍ക്കാനും സുനി ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആസൂത്രണം ചെയ്‌തെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

നിരവധി പിടിച്ചുപറി, മോഷണ കേസുകളില്‍ പ്രതിയായ കോഴിക്കോട് പൊക്കുന്ന് സ്വദേശി രഞ്ജിത്ത് എന്ന കാക്ക രഞ്ജിത്ത് (34), കൊല്ലത്തെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ രാജേഷ് ഖന്ന എന്നിവരുമായി ചേര്‍ന്നാണ് കൊടി സുനി പദ്ധതി നടപ്പാക്കിയത്. ഈ കേസില്‍ കാക്ക രഞ്ജിത്തിന്റെ കുറ്റസമ്മത മൊഴിയിലും കൊടി സുനിയുടെ ബന്ധം വെളിപ്പെടുത്തുന്നുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ പൊലീസ് വിയ്യൂര്‍ ജയിലിലെത്തി സുനിയെ ചോദ്യം ചെയ്യും. രാജേഷ് ഖന്നയെ കാപ്പ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ ഇട്ടിരുന്നു. കവര്‍ച്ചക്കേസ് അന്വേഷിച്ച സംഘം 2016 ഓഗസ്റ്റ് 29ന് കാക്ക രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. പിറ്റേന്ന് രാജേഷ് ഖന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കൊടി സുനിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

കാക്ക രഞ്ജിത്ത് അടക്കം ആറ് പേരാണ് ഈ കേസില്‍ ഇതുവരെ അറസ്റ്റിലായത്. ഇതില്‍ നാല് പേര്‍ പിടിച്ചുപറി നടത്തിയ സംഘത്തില്‍പ്പെട്ടവരാണ്. അവര്‍ കവര്‍ന്ന സ്വര്‍ണം ഗുരുവായൂരിലെത്തി കാക്ക രഞ്ജിത്തിന് കൈമാറുകയായിരുന്നു. കാക്ക രഞ്ജിത്ത് അത് കൊല്ലത്തെത്തിച്ച് രാജേഷ് ഖന്നയ്ക്ക് നല്‍കി. ടിപി വധ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ ഒരു അഭിഭാഷകന്‍ ഈ കേസിലെ ഒരു പ്രതിക്ക് വേണ്ടിയും ഹാജരായിട്ടുണ്ട്. ഈ അഭിഭാഷകനെ ഏര്‍പ്പെടുത്തിയതും സുനി തന്നെയാണെന്നാണ് പൊലീസിന്റെ സംശയം.

ടി.പി വധക്കേസിലെ കൊലയാളി സംഘാംഗവും കേസിലെ മൂന്നാം പ്രതിയുമാണ് കണ്ണൂര്‍ നിടുമ്പ്രം ചൊക്ലി മീത്തലെചാലില്‍ വീട്ടില്‍ എന്‍.കെ.സുനില്‍കുമാര്‍ എന്ന കൊടി സുനി (31). ജയിലിനുള്ളില്‍ നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനുപുറമേ പല കുപ്രസിദ്ധ ക്രിമിനലുകളുമായും ഉന്നത രാഷ്ട്രീയനേതാക്കളുമായും ഇയാള്‍ സ്ഥിരം ബന്ധപ്പെടുന്നുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട് എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കൊടി സുനിയുടെ നാട്ടുകാരനായ ഒരാളുടെ പേരിലെടുത്ത മൊബൈല്‍ കണക്ഷന്‍ ഉപയോഗിച്ചാണ് ഈ ഫോണ്‍വിളികള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍