സ്ത്രീ ശാക്തീകരണത്തിനുളള സര്‍ക്കാര്‍ ദൗത്യം പ്രശംസനീയമാണെന്നു ഗൗരിയമ്മ പ്രതികരിച്ചു.
വനിതാ മതിലിൽ കെ ആർ ഗൗരിയമ്മയും പങ്കെടുക്കും. ജി സുധാകരൻ ഗൗരിയമ്മയുടെ വീട്ടിൽ എത്തി ക്ഷണിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ആലപ്പുഴ വൈഎംസിഎ ജങ്ഷനിൽ ആയിരിക്കും അണിചേരുക. സ്ത്രീ ശാക്തീകരണത്തിനുളള സര്‍ക്കാര്‍ ദൗത്യം പ്രശംസനീയമാണെന്നു ഗൗരിയമ്മ പ്രതികരിച്ചു.
അതെ സമയം വനിതാ മതിലിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ചേര്‍ന്നും ചേര്‍ത്തും വിയോജിച്ചും വിമര്‍ശിച്ചും പല കൂട്ടങ്ങള്‍ വനിതാ മതിലുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംവാദങ്ങളും തുടരുമ്പോള്‍ അവസാനവട്ട ഒരുക്കങ്ങളിലാണ് സംഘാടകര്‍. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നിരത്തില്‍ മതില്‍ തീര്‍ക്കുന്നതിന് പരമാവധി സ്ത്രീകളെ എത്തിക്കാനുള്ള ശ്രമത്തിലാണ് വനിതാ മതിലിന് നേതൃത്വം നല്‍കുന്ന സര്‍ക്കാരും സമുദായസംഘടനകളും പാര്‍ട്ടി പ്രവര്‍ത്തകരും. ജനുവരി ഒന്നിന് നാല് മണിക്കാണ് വനിതകള്‍ മതില്‍ തീര്‍ക്കുക. ഇതിന് മുന്നോടിയായി മൂന്നരയോടെ ട്രയല്‍റണ്ണും നടക്കും. 15 മിനിറ്റ് നീണ്ടു നില്‍ക്കുന്ന വനിതാ മതിലിന് ശേഷം പങ്കെടുത്തവര്‍ പ്രതിജ്ഞ ചൊല്ലും, തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ പൊതുയോഗങ്ങള്‍ നടക്കും. ഇതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നു.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള 620 കിലോമീറ്റര്‍ ദൂരത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ 30 ലക്ഷത്തോളം സ്ത്രീകള്‍ അണിനിരക്കും എന്നാണ് സംഘാടകര്‍ പറയുന്നത്. നവോത്ഥാന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഏകദേശം 176 സംഘടനകൾക്ക് പുറമെ രാഷ്ട്രീയ സാമൂഹൃ സാംസ്കാരിക രംഗത്തെ നിരവധി സംഘടനകളും അണിചേരും. എന്‍എസ്എസ് തുടക്കത്തിലേ ആലോചനാ യോഗം മുതല്‍ ഇതില്‍ പങ്കാളികളല്ല. കേരള ധീവര മഹാസഭ, വിഎസ്ഡിപി, കേരള ബ്രാഹ്മണ സഭ എന്നിവയും വനിതാ മതിലില്‍ പങ്കെടുക്കുന്നില്ല. എസ്എന്‍ഡിപി യോഗം ആറു ലക്ഷം പേരെയും കെപിഎംഎസ് അഞ്ചു ലക്ഷം പേരെയും സംഘടിപ്പിക്കുമ്പോള്‍ മറ്റു സമുദായ സംഘടനകള്‍ എല്ലാവരും ചേര്‍ന്ന് 10 ലക്ഷത്തിനു മുകളില്‍ സ്ത്രീകളെയും അണി നിരത്തും.