ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ത സമീപനം പാടില്ലെന്ന് കസ്തൂരിരംഗ അയ്യര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ നടപടി ചട്ടം 379ാം വകുപ്പ് പ്രകാരം ഇത് ശരിയല്ലെന്നും കസ്തൂരിരംഗ അയ്യര്‍ വാദിക്കുന്നു.
ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കേസിലെ നാലാം പ്രതിയും കെഎസ്ഇബി മുന്‍ ചീഫ് എഞ്ചിനിയറുമായ കസ്തൂരി രംഗ അയ്യര്‍ സുപ്രീം കോടതിയെ സമീപിച്ചു. പിണറായി വിജയന്‍ അടക്കമുള്ള മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി വിധി ശരി വയ്ക്കുകയും, താന്‍ അടക്കമുള്ള മൂന്ന് പ്രതികള്‍ക്കെതിരെ വിചാരണ തുടരാന്‍ ഉത്തരവിടുകയും ചെയ്ത ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് കസ്തൂരിരംഗ അയ്യര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ത സമീപനം പാടില്ലെന്ന് കസ്തൂരിരംഗ അയ്യര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ നടപടി ചട്ടം 379ാം വകുപ്പ് പ്രകാരം ഇത് ശരിയല്ലെന്നും കസ്തൂരിരംഗ അയ്യര്‍ വാദിക്കുന്നു.
പ്രതിപ്പട്ടികയില്‍ നിന്ന് തന്നേയും ഒഴിവാക്കണമെന്നാണ് കസ്തൂരിരംഗ അയ്യരുടെ ആവശ്യം. പിണറായിയേയും മറ്റുള്ളവരേയും കുറ്റവിമുക്തരാക്കിയത് പോലെ തന്നേയും കുറ്റവിമുക്തനാക്കണം. കസ്തൂരി രംഗ അയ്യരേ കൂടാതെ മുൻ അക്കൗണ്ട്‌സ് മെംബർ കെ.ജി. രാജശേഖരൻ നായർ, മുൻ ബോർഡ് ചെയർമാൻ ആർ. ശിവദാസൻ എന്നിവരാണ് നിലവില്‍ കേസില്‍ പ്രതികളായി തുടരുന്നത്. വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയന് പുറമേ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയായിരുന്ന കെ മോഹനചന്ദ്രന്‍, വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായിരുന്ന എ ഫ്രാന്‍സിസ് എന്നിവരേയും വെറുതെ വിട്ടത് ഹൈക്കോടതി അംഗീകരിച്ചിരുന്നു.