പെണ്‍കുട്ടികള്‍ നടത്തിയ നാടിനെയും നാട്ടിലെ യുവാക്കളേയും അധിക്ഷേപിച്ച് സംസാരിച്ചുവെന്നായിരുന്നു യുവാക്കള്‍ ഫേസ്ബുക്ക് ലൈവിലെത്തി ആരോപിച്ചത്.
മലപ്പുറം കിളിനക്കോട് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ സദാചാര പൊലിസ് ചമഞ്ഞ്, സോഷ്യല്‍മീഡിയയിലൂടെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത ആറ് യുവാക്കള്‍ക്കെതിരെ വേങ്ങര പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവ് പുള്ളാട്ട് ഷംസുദ്ദീന്‍ അടക്കം ആറ് പേര്‍ക്കെതിരെയാണ് ഐപിസി 143, 147, 506, 149 വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് പൊലിസ് കേസെടുത്തത്. കിളിനക്കോട് സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാനെത്തിയ, തിരൂരങ്ങാടി പിഎസ്എംഒ കോളേജ് വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളെയാണ് അപമാനിച്ചത്. കല്ല്യാണവീട്ടില്‍ വച്ച് ഇതര മതത്തില്‍പ്പെട്ട യുവാക്കള്‍ക്കൊപ്പം മുസ്ലിം പെണ്‍കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതുകണ്ട നാട്ടുകാരാണ് പെണ്‍കുട്ടികളെ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ വിവാഹ വീട്ടില്‍ നിന്ന് മടങ്ങിപ്പോന്ന പെണ്‍കുട്ടികള്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഈ വിഡിയോ പ്രചരിച്ചതോടെ ഫേസ്ബുക്ക് ലൈവിലൂടെ നാടിനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടികള്‍ക്കെതിരെ വലിയ തോതില്‍ സൈബര്‍ ആക്രമണമുണ്ടായി. പെണ്‍കുട്ടികള്‍ നടത്തിയ ഫേസ്്ബുക്ക് ലൈവില്‍ നാടിനെയും നാട്ടിലെ യുവാക്കളേയും അധിക്ഷേപിച്ച് സംസാരിച്ചുവെന്നായിരുന്നു യുവാക്കള്‍ ഫേസ്ബുക്ക് ലൈവിലെത്തി ആരോപിച്ചത്.
മലപ്പുറത്ത് വിവാഹത്തിന് എത്തിയ കോളേജ് വിദ്യാർഥിനികൾക്ക് നേരെ നാട്ടുകാരുടെ സദാചാര ഗുണ്ടായിസം