സനല്‍ കുമാര്‍ ശശിധരന്റെ കയറ്റം എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് മഞ്ജു ഹിമാചലില്‍ എത്തിയത്
നടി മഞ്ജു വാര്യരും സംഘവും ഹിമാചലിലെ പ്രളയത്തിൽ കുടുങ്ങി. സനൽ കുമാർ ശശിധരന്റെ ‘കയറ്റം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് മഞ്ജു വാര്യർ ഛത്രുവിൽ എത്തിയത്. മലയാളികളായ ഒരു സംഘം സിസുവില്‍ കുടുങ്ങിപ്പോയതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ നടി മഞ്ജു വാര്യരും സംഘവം ഉത്തരേന്ത്യയില്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രളയവും മണ്ണിടിച്ചലും ഉണ്ടായതോടെ മഞ്ജു വാര്യര്‍ അടക്കമുളള സിനിമാ പ്രവര്‍ത്തകര്‍ പുറത്ത് കടക്കാന്‍ സാധിക്കാതെ കുടുങ്ങിയിരിക്കുകയാണ്.
മഞ്ജു വാര്യർക്കൊപ്പം 200 അംഗ വിനോദ സഞ്ചാരികൾ ഉൾപ്പെടെ കുടുങ്ങി കിടക്കുകയാണന്ന് സാറ്റ്‌ലൈറ്റ് ഫോണിലൂടെ സഹോദരൻ മധുവാര്യരെ മഞ്ജു ഇന്നലെ രാത്രി അറിയിക്കുകയായിരുന്നു. ഒരു 15 സെക്കന്റ് മാത്രമാണ് മഞ്ജുവിനോട് സംസാരിക്കാനായതെന്നും. തങ്ങൾ ഛത്രുവിൽ കുടുങ്ങി കിടക്കുകയാണെന്നും മഞ്ജു പറഞ്ഞതായി സഹോദരൻ മധു വാര്യർ അഴിമുഖത്തോട് പറഞ്ഞു.
സേഫ് ആയിട്ടുള്ള സ്ഥലത്താണ് തങ്ങൾ ഇപ്പോൾ ഉള്ളതെന്നും, ഭക്ഷണം തീർന്നു കൊണ്ടിരിക്കുകയാണെന്നും,രണ്ട് ദിവസത്തേക്ക് ആവശ്യമായ ഭക്ഷണ മാത്രമേ തങ്ങളുടെ കൈവശം ഉള്ളൂ എന്നും മഞ്ജു പറഞ്ഞു. കാര്യം അറിയിക്കാൻ ഉള്ള സമയം മാത്രമാണ് ലഭിച്ചത്. കൂടുതൽ ഒന്നും തന്നെ അങ്ങോട്ട് ചോദിയ്ക്കാൻ കഴിഞ്ഞില്ല. കെ.മുരളീധരൻ എംപി വഴി ഹിമാചൽ പ്രദേശ് സർക്കാരിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും മധു വാര്യർ പറയുന്നു. എന്നാൽ ഇവർ കുടുങ്ങിക്കിടക്കുന്ന യഥാർത്ഥ സ്ഥലം മനസിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സംഘം സുരക്ഷിതമായ സ്ഥലത്താണെന്നും റിപോർട്ടുകൾ ഉണ്ട്.
മൂന്നാഴ്ച്ച മുൻപ് മണാലിയിൽ നിന്നാണ് മഞ്ജു ഒടുവിൽ സഹോദരനെ വിളിച്ചത്. ഇന്റർനെറ്റും റേഞ്ചും ഇല്ലാത്തതിനാൽ പോയി വന്ന ശേഷം വിളിക്കാം എന്നാണ് അന്ന് പറഞ്ഞത്. ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മണ്ണിടിച്ചിൽ കാരണം ഗതാഗതം തടസ്സപ്പെട്ട ഇടങ്ങളിൽ തൽക്കാലിക റോഡ് നിർമ്മിച്ചാണ് ആളുകളെ പുറത്ത് എത്തിക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും കനത്ത മഴ തുടരുകയാണ്.