സമൂഹ മാധ്യമത്തിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാകില്ലെന്നാണ് നിയമോപദേശം ലഭിച്ചിരുന്നത്.
മീടു കാമ്പയിനിൽ ആരോപണ വിധേയനായ നടനും എംഎല്‍എയുമായ മുകേഷിനെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ.
മുകേഷിനു മാത്രമായി പ്രത്യേക നിയമം ഇല്ല. സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ല. പരാതിക്കാര്‍ നിയമപരമായി മുന്നോട്ട് നീങ്ങിയാല്‍ സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി. മുകേഷിനെതിരെ കേസെടുക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മേഴ്‌സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്.
സമൂഹ മാധ്യമത്തിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാകില്ലെന്നാണ് നിയമോപദേശം ലഭിച്ചിരുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയിലാണ് കൊല്ലം സിറ്റി പൊലീസ് നിയമോപദേശം തേടിയിരുന്നത്.
19 വര്‍ഷം മുമ്പ് മുകേഷില്‍ നിന്നും മോശം അനുഭവം ഉണ്ടായതായി കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. സംഭവം നടന്നത് 19 വര്‍ഷം മുമ്പത്തെ കോടീശ്വരന്‍ പരിപാടിക്കിടെയാണെന്നും അന്ന് തനിക്ക് 20 വയസായിരുന്നുവെന്നും ടെസ് ജോസഫ് പറഞ്ഞിരുന്നു.
താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ഫോണില്‍ വിളിച്ചു മുകേഷിന്റെ തൊട്ടടുത്ത മുറിയിലേക്ക് മാറ്റിയെന്ന് ടെസ് പറയുന്നു. പുരുഷന്മാരുടെ ക്രൂവില്‍ താന്‍ മാത്രമായിരുന്നു ഏക പെണ്‍ സാങ്കേതിക പ്രവര്‍ത്തകയെന്നും അന്ന് താന്‍ തങ്ങിയിരുന്ന ചെന്നൈയിലെ മെറിഡിയന്‍ ഹോട്ടല്‍ ഇവര്‍ക്കായി ഒത്താശ ചെയ്തിരുന്നുവെന്നുമായിരുന്നു മുകേഷിനെതിരെയുള്ള ആരോപണം.