തമ്പുരാട്ടി എവിടത്തെ തമ്പുരാട്ടിയാണ്. തിരുവിതാംകൂർ മഹാറാണി എന്നൊരു പദവിയില്ല.
ശബരിമല വിഷയത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിനും പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശശികുമാർ വർമയ്ക്കുമെതിരെ വിമർശനവുമായി മുൻ ദേവസ്വം മന്ത്രിയും, നിലവിൽ പൊതു മരാമത്ത് വകുപ്പ് മന്ത്രിയുമായ ജി സുധാകരൻ. “തമ്പുരാട്ടി എവിടത്തെ തമ്പുരാട്ടിയാണ്. തിരുവിതാംകൂർ മഹാറാണി എന്നൊരു പദവിയില്ല. രാജകുടുംബവും ഇല്ല. രാജവാഴ്ച അവസാനിച്ചതാണ് -മന്ത്രി പറഞ്ഞു. ശശികുമാർ വർമ മുൻ എസ്എഫ്ഐക്കാരനാണ്. പാർട്ടിയുടെ ഉപ്പും ചോറും തിന്നിട്ട് ഇപ്പോൾ സർക്കാരിനെ ആക്ഷേപിക്കുന്നു. ആരാണിതിനൊക്കെ അദ്ദേഹത്തിന് ലൈസൻസ് കൊടുക്കുന്നത്. ജി സുധാകരൻ ചോദിച്ചു.
പുറക്കാട് എസ്എൻഎം എച്ച്എസ്എസിൽ മെറിറ്റ് ഈവ്നിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി
ശബരിമലയിൽ പോകാൻ ഇഷ്ടമില്ലെങ്കിൽ സ്ത്രീകൾ പോകേണ്ടെന്ന് ജി. സുധാകരൻ ആവർത്തിച്ചു. ഇതിന്റെ പേരിൽ എന്തിനാണ് കോലാഹലമുണ്ടാക്കുന്നത്. പൂജയ്ക്ക് സ്ത്രീ-പുരുഷ വിത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയനേതാക്കൾ വിശ്വാസത്തെയും രാഷ്ട്രീയവത്കരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വേണമെങ്കിൽ പോകാം എന്നുപറയാൻ അവകാശമില്ലെന്ന് പറയുന്നവർ ഫാസിസ്റ്റുകളാണ്. വിശ്വാസത്തിന്റെപേരിൽ കോലാഹലം ഉണ്ടാക്കിയാൽ ആർക്കെങ്കിലും കൂടുതൽ വോട്ട് കിട്ടുമോയെന്നും അദ്ദേഹം ചോദിച്ചു.