UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലീങ്ങള്‍ ക്രിമിനലുകള്‍, ഹിന്ദുക്കള്‍ അവരെ വീട്ടില്‍ കയറ്റരുതെന്ന് രാജസ്ഥാന്‍ ബിജെപി എം എല്‍ എ

കാര്യമായി ജോലിയും കൂലിയും ഒന്നുമില്ലെങ്കിലും അവര്‍ സഞ്ചരിക്കുന്നത് വിലകൂടിയ കാറുകളിലും, താമസിക്കുന്നത് ഏസിയുള്ള വീടുകളിലുമാണ്. ഹിന്ദുക്കളെ കൊള്ളയടിച്ചിട്ടാണ് അവരിതെല്ലാം ചെയ്യുന്നത്

മിയോ മുസ്ലിങ്ങള്‍ ക്രിമിനലുകള്‍ ആണെന്നും ഹിന്ദുക്കള്‍ അവരെ വീട്ടില്‍ കയറ്റരുതെന്നും രാജസ്ഥാനിലെ ബിജെപി എംഎല്‍എ ബൻവാരി ലാൽ സിംഗാൾ പറഞ്ഞതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച ആല്‍വാറിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ വിവാദ പ്രസ്താവന.

‘മിയോ മുസ്ലീങ്ങൾ ബിജെപിക്ക് വോട്ടു ചെയ്യാറില്ല. അതുകൊണ്ട് തന്നെ ഞാന്‍ അവരോട് വോട്ട് ചോദിക്കാറുമില്ല. അവര്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത്‌ വന്ന് എന്നോട് സംരക്ഷണം ആവശ്യപ്പെടും. ഞാന്‍ അവരില്‍ നിന്നും അകലം പാലിക്കാറാണ് പതിവ്. അവരെനിക്ക് വോട്ടുചെയ്യാം എന്ന് പറഞ്ഞാലും എനിക്കത് വേണ്ട. ഹിന്ദുക്കളില്‍ നിന്നും പിടിച്ചു പറിച്ചെടുത്ത പണം കൊണ്ടാണ് അവര്‍ സമ്പന്നരായത്’ എം എല്‍ എ പറഞ്ഞു.

മുസ്ലിങ്ങള്‍ എല്ലാ കുറ്റകൃത്യങ്ങളും ചെയ്യും. അനധികൃതമായി വാഹനങ്ങള്‍ കൊണ്ടുവന്ന് ഹിന്ദുക്കള്‍ക്ക് വില്‍ക്കും. ലവ് ജിഹാദ് നടത്തും. ഹിന്ദു സഹോദരിമാരുടെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാജ അക്കൌണ്ടുകള്‍ ഉണ്ടാക്കി നമ്മുടെ കുട്ടികളെ വഴിതെറ്റിക്കും. കാര്യമായി ജോലിയും കൂലിയും ഒന്നുമില്ലെങ്കിലും അവര്‍ സഞ്ചരിക്കുന്നത് വിലകൂടിയ കാറുകളിലും, താമസിക്കുന്നത് ഏസിയുള്ള വീടുകളിലുമാണ്. ഹിന്ദുക്കളെ കൊള്ളയടിച്ചിട്ടാണ് അവരിതെല്ലാം ചെയ്യുന്നത് എംഎല്‍എ പറഞ്ഞു.

പരിപാടിക്കുശേഷം ഇതേക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവർത്തകരോടും എം.എൽ.എ തന്‍റെ നിലപാട് ആവർത്തിച്ചു. “ഇത് രാഷ്ട്രീയമല്ല. ആൽവാർ നഗരത്തിലും പരിസരപ്രദേശത്തും നടക്കുന്ന എല്ലാ കുറ്റകൃത്യങ്ങളിലും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലും മിയോ മുസ്ലിംകൾക്ക് പങ്കുണ്ട്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിർമിച്ച് ഹിന്ദു പെൺകുട്ടികളെ വശീകരിച്ച് വിവാഹം കഴിച്ച് പിന്നീടവരെ നശിപ്പിക്കുകയാണ് ഇവർ.”

രാജസ്ഥാനിലെ പരമ്പരാഗത വിഭാഗമാണ് മിയോ മുസ്ലിംകൾ. കന്നുകാലികളെ മേക്കുകയാണ് ഈ സമുദായത്തിന്‍റെ കുലത്തൊഴിൽ. ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണത്തിൽ മരിച്ച പെഹലു ഖാൻ ഈ വിഭാഗത്തിൽ പെടുന്നയാളാണ്.

കഴിഞ്ഞ ജനുവരിയില്‍ അല്‍വാര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടിരുന്നു. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് എംഎല്‍എ ശ്രമിക്കുന്നതെന്നും ഹിന്ദു മുസ്ലിം ഐക്യം തകര്‍ത്ത് വിഭാഗീയത സൃഷ്ടിച്ച് രാഷ്ട്രീയം നേട്ടം കൊയ്യാനാണ് ബിജെപി എംഎല്‍എയുടെ നീക്കമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.

അതേസമയം, മുഖ്യമന്ത്രി വസുന്ധര രാജെയുടെ നിര്‍ദ്ദേശപ്രകാരമാണ് എംഎല്‍എ ഇങ്ങനെയൊക്കെ പറയുന്നത് എന്നാണ് മിയോ മുസ്ലിങ്ങള്‍ കരുതുന്നത്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗ്ഗീയ ധ്രുവീകരണം നടത്തി മേല്‍ക്കോയ്മ നേടാനുള്ള ശ്രമമാണിതെന്നും അവര്‍ വിശ്വസിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍