മരിച്ചയാളുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി സിധുവിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
1998ലെ കൊല കേസില്‍ കേസില്‍ പഞ്ചാബ് മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ നവ്ജോത് സിംഗ് സിധു ജയിലിലായേക്കുമെന്ന് സൂചന. കേസില്‍ എന്ത് കൊണ്ട് കടുത്ത ശിക്ഷ വിധിക്കാതിരിക്കണം എന്ന് വ്യക്തമാക്കി കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി സിധുവിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. സിധുവിന്‍റെ ആക്രമണമാണ് ആണ് മരണത്തിന് കാരണമായത് എന്ന് പറയാന്‍ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി, പിഴ ശിക്ഷ മാത്രമാണ് നാല് മാസം മുമ്പ് കോടതി വിധിച്ചിരുന്നത്. മരിച്ചയാളുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി സിധുവിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കറും സഞ്ജയ് കിഷന്‍ കൗളുമാണ് കേസില്‍ വാദം കേള്‍ക്കുന്നത്. മേയില്‍ ജസ്റ്റിസുമാരായ ജെ ചെലമേശ്വറിന്‍റേയും സഞ്ജയ് കിഷന്‍റേയും ബഞ്ച് പിഴ ശിക്ഷ മാത്രമാണ് സിധുവിന് വിധിച്ചത്. ഇതിനാല്‍ അദ്ദേഹത്തിന് പഞ്ചാബ് മന്ത്രിയായി തുടരാന്‍ കഴിഞ്ഞു.
1998 ഡിസംബര്‍ 27നാണ് പട്യാലയില്‍ കേസിനാസ്പദമായ സംഭവം നടന്നത്. സിധുവും സുഹൃത്ത് രൂപീന്ദര്‍ സിംഗ് സന്ധുവും പാര്‍ക്കിംഗ് സ്പേസുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍, ഇരയായ ഗുര്‍ണാം സിംഗിനെ മര്‍ദ്ദിച്ചു എന്നാണ് പറയുന്നത്. ഗുര്‍ണാമിനെ സിധുവും സുഹൃത്തും ചേര്‍ന്ന് കാറില്‍ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു. വിചാരണ കോടതി സിധുവിനെ വെറുതെ വിട്ടെങ്കിലും പഞ്ചാബ് – ഹരിയാന ഹൈക്കോടതി 2006ല്‍ നരഹത്യക്ക് സിധുവും സുഹൃത്തും കുറ്റക്കാരെന്ന് കണ്ടെത്തുകയും മൂന്ന് വര്‍ഷത്തെ തടവുശിക്ഷ വിധിക്കുകയും ചെയ്തു. ഇരുവരും സുപ്രീം കോടതിയെ സമീപിച്ചു. 2007ല്‍ സിധുവിന്‍റെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്യുകയും ജാമ്യം അനുവദിക്കുകയും ചെയ്തു. സിധു അമൃത് സറില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ലോക് സഭയിലെത്തി. പിന്നീട് ബിജെപിയില്‍ നിന്ന് രാജി വയ്ക്കുകയും കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. അമരീന്ദര്‍ സിംഗിന്‍റെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയുമായി.