കരുണാനിധിയുടെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി ‘ദ ഹിന്ദു’ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പോ ശേഷമോ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ഡി.എം.കെ പ്രസിഡന്‍റ് എം.കെ സ്റ്റാലിന്‍. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഡി.എം.കെ ബിജെപിയെ പിന്തുണയ്ക്കുമെന്ന വാർത്തകളെ അദ്ദേഹം നിഷേധിച്ചു. ഡി.എം.കെയെയും ബി.ജെ.പിയെയും ഒരുമിപ്പിക്കാനാഗ്രഹിക്കുന്ന സ്ഥാപിത താല്‍പര്യക്കാരാണ് ഇത്തരം പ്രചാരങ്ങളുടെ പിന്നിലെന്ന് സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
കരുണാനിധിയുടെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി ‘ദ ഹിന്ദു’ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്.
‘അവരുടെ ശ്രമങ്ങള്‍ ഫലം കാണില്ല. ഡി.എം.കെ എല്ലാകാലത്തും ബി.ജെ.പിയുടെ വര്‍ഗീയതയേയും ഫാസിസത്തേയും എതിര്‍ക്കും.’ സ്റ്റാലിന്‍ പറഞ്ഞു.
ഇന്ത്യയുടെ ബഹുസ്വരതയെ നശിപ്പിച്ച് ‘ഒരു രാഷ്ട്രം ഒരേയൊരു പാര്‍ട്ടി’ എന്നതിനൊപ്പം ‘ഒറ്റയാള്‍ ഭരണം’ എന്ന രീതി കൊണ്ടുവരാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നത്. ജനവിരുദ്ധരായ ബി.ജെ.പിയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ ഡി.എം.കെയുണ്ടാവുമെന്നും, ജനവിരുദ്ധ സര്‍ക്കാറിനും ഭരണത്തിനും എതിരെയുള്ള ആദ്യത്തെയും അവസാനത്തെയും അടി ഡി.എം.കെയുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാനും സംസ്ഥാനങ്ങളുടെയും ഭാഷകളുടേയും അവകാശത്തിനും വേണ്ടി ‘ബി.ജെ.പിയെ പരാജയപ്പെടുത്തുക, ഫാസിസം നശിപ്പിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി എല്ലാ പാര്‍ട്ടികളെയും ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള എല്ലാ ശ്രമവും നടത്തും’.
എ.ഐ.എ.ഡി.എം.കെ സര്‍ക്കാരിന്‍റെ അടിമയായി മാറിയിരിക്കുന്നു. അഴിമതിയില്‍ മുങ്ങി കിടക്കുന്ന അവര്‍ മോദി സര്‍ക്കാറിന്‍റെ നിഴല്‍ പോലും ഭയക്കുകയാണ്. ബി.ജെ.പിയേയും, എ.ഐ.എ.ഡി.എം.കെ സര്‍ക്കാറിനെയും ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ കെട്ടുകെട്ടിച്ച് തിരിച്ചയക്കുകയെന്നതാണ് ഞങ്ങളുടെ പ്രധാന അജണ്ട അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി നേതാക്കള്‍ കരുണാനിധിയുടെ മരണാനന്തരം ആശ്വസിപ്പിക്കാനെത്തിയെന്നതുകൊണ്ട് അവര്‍ക്കു മുമ്പില്‍ ഞങ്ങള്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണ് എന്ന് ചിന്തിക്കുന്നത് ശരിയല്ല. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ മരണത്തില്‍ താന്‍ അനുശോചിക്കുകയും ഡി.എം.കെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അതിനു രാഷ്ട്രീയ മുഖം നൽകേണ്ട കാര്യമില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
സമീപകാലത്ത് ബി ജെ പിക്കെതിരെ സ്റ്റാലിൻ നടത്തുന്ന ഏറ്റവും രൂക്ഷമായ പ്രതികരണങ്ങളിൽ ഒന്നാണ് ഹിന്ദുവിലെ അഭിമുഖത്തിലൂടെ പുറത്ത് വന്നത്.